ഓണാട്ടുകരയുടെ വീഥികളിലൂടെ ഒഴുകിയെത്തിയത് 23 കുത്തിയോട്ടങ്ങള്‍; ഭക്തിയുടെ പാരമ്യതയില്‍ ലയിച്ച് ചെട്ടികുളങ്ങര

ALP-CHETTIKULANGARAമാവേലിക്കര: പുലര്‍ച്ചെ മുതല്‍ ഓണാട്ടുകരയുടെ വീഥികളിലൂടെ ഒഴുകിയെത്തിയത് 23 കുത്തിയോട്ടങ്ങള്‍. കുത്തിയോട്ടത്തിന്റെ വായ്ത്താരികള്‍ ഏറ്റുപാടി ജനസാഗരങ്ങളാണ് അമ്മയുടെ തിരുമുന്‍പിലെത്തി തൊഴുത് മടങ്ങിയത്. ഏഴ് ദിവസങ്ങളായി കുത്തിയോട്ട വഴിപാട് ഭവനങ്ങളില്‍ അനുഷ്ഠാനപൂര്‍വം നടത്തിവന്ന കുത്തിയോട്ടങ്ങള്‍ ദേവിയുടെ തിരുമുന്‍പില്‍ സമര്‍പ്പിച്ചു. ഭക്ത്യാദരപൂര്‍വമാണ് കുത്തിയോട്ട ഘോഷയാത്രകള്‍ ക്ഷേത്രത്തിലെത്തിച്ചേര്‍ന്നത്. കുത്തിയോട്ട ബാലന്‍മാരെ കെട്ടുകാഴ്ചകളുടെ മുന്നിലും ക്ഷേത്ര മുറ്റത്തും വച്ച് ചൂരല്‍ മുറിഞ്ഞ് ചുവടുവയ്പ്പിച്ചു.

കാളിയ്ക്ക് നരബലി നല്‍കുന്നു എന്നതിന്റെ പ്രതീകാത്മകമായ ചടങ്ങാണിത്. ഇതിനു ശേഷം ചൂരല്‍ കുത്തിയ ഭാഗത്ത് എള്ളും താളി ഒഴിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിന് പ്രദക്ഷിണം വയ്പിച്ച് ശ്രീകോവിലിനു മുന്നിലെത്തി നൂല്‍ ഊരി ദേവിയ്ക്കു സമര്‍പ്പിച്ചു. ചടങ്ങ് കഴിഞ്ഞ ശേഷം നെട്ടൂര്‍പ്പെട്ടി തുറന്ന് വെറ്റിലയും കച്ചയും എടുത്ത് കുട്ടികളുടെ ഇടുപ്പില്‍ കെട്ടി ക്ഷേത്രക്കുളത്തില്‍ സ്‌നാനം ചെയ്യിച്ച് രക്ഷിതാക്കളെ ഏല്‍പിച്ചതോടെയാണ് കുത്തിയോട്ടച്ചടങ്ങുകള്‍ പൂര്‍ത്തിയായത്. അമ്മയ്ക്കു മുന്‍പില്‍ സമര്‍പ്പിക്കുന്ന കുത്തിയോട്ട വഴിപാടു കുട്ടികളെ താലപ്പൊലിയുമായി സ്വീകരിച്ചാണ് ക്ഷേത്രത്തിലേക്ക് ആനയിച്ചത്. ഓരോ കുത്തിയോട്ട ഘോഷയാത്രയിലും നൂറുകണക്കിന് അമ്മമാരും കുട്ടികളുമായിരുന്നു താലപ്പൊലിയേന്തിയത്. മുത്തുക്കുടകള്‍, വാദ്യമേളങ്ങള്‍, വേലകളി, കാവടി, പൂരാണവേഷവിധാനങ്ങള്‍, കരകം, ഗജവീരന്മാര്‍

തുടങ്ങിയവ ഘോഷയാത്രയ്ക്ക് മിഴിവേകി.  ആത്മസമര്‍പ്പണത്തിന്റെ നിറവില്‍കുഭഭരണി
മാവേലിക്കര: ആത്മസമര്‍പ്പണത്തിന്റെ പ്രതീകമായി ചെട്ടികുളങ്ങരയില്‍ കുംഭഭരണി ആഘോഷിച്ചു. ശിവരാത്രിനാള്‍ തുടങ്ങിയ അനുഷ്ഠാനത്തിന്റെ പൂര്‍ണതയാണ് കുംഭഭരണി. ശിവരാത്രി നാള്‍ ആരംഭിച്ച കുത്തിയോട്ടങ്ങള്‍ രാവിലെ ഏഴു മുതല്‍ ക്ഷേത്രത്തിലേയ്‌ക്കെത്തി. ഉച്ചയ്ക്ക് 12.30 ഓടെ പൂര്‍ണമായും ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ക്ഷേത്രത്തില്‍ കുത്തിയോട്ടങ്ങള്‍ എത്തിയതിനു ശേഷം കുത്തിയോട്ട ബാലകന്മാരെ ചൂരല്‍ മുറിഞ്ഞു. നരബലിയ്ക്കൂ തുല്യമായ ആചാരമാണിത്.

വൈകിട്ട് 6.15 ഓടെ കെട്ടുകാഴ്ചകള്‍ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങി. ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്രാ, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്ക്കാവ് എന്നീ ക്രമത്തില്‍ കെട്ടുകാഴ്ചകള്‍ ക്ഷേത്രത്തിനു കിഴക്കുഭാഗത്തെ കാഴ്ചക്കണ്ടത്തിലിറങ്ങി.

ഈരേഴ തെക്ക്, വടക്ക്, കൈത തെക്ക്, വടക്ക്, പേള, നടയ്ക്കാവ് കരകളില്‍ നിന്ന് കെട്ടുകാഴ്ചയായ കുതിരയും കണ്ണമംഗലം തെക്ക്, വടക്ക്, കടവൂര്‍, ആഞ്ഞിലിപ്രാ, മേനാമ്പള്ളി കരകളില്‍ നിന്ന് തേരുകളും മറ്റം വടക്ക് കരയില്‍ നിന്ന് ബകന്‍ എന്ന രാക്ഷസന് ഏക ചക്രയിലേക്ക് ആഹാരവുമായി പോകുന്ന ഭീമസേനന്റെ ശില്‍പവും മറ്റം തെക്ക് കരയില്‍ നിന്ന് മാരുതി പുത്രനായ ഹനുമാന്റെ ശില്‍പവും ജ്യേഷ്ഠസഹോദരനില്‍ നിന്ന് അനുഗ്രഹം തേടുന്ന പാഞ്ചാലീ ശില്‍പവുമാണ് കെട്ടുകാഴ്ചകളായി ക്ഷേത്രത്തില്‍ എത്തിയത്.   രാത്രി എട്ടരയോടെ മുഴുവന്‍ കെട്ടുകാഴ്ചകളും കാഴ്ചക്കണ്ടത്തില്‍ അണിനിരന്നു. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങളാണ് കെട്ടുകാഴ്ച ദര്‍ശിക്കാന്‍ എത്തിയത്. പോലീസ് ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം ഉണ്ടായി.

Related posts