ഓര്‍ലാന്‍ഡോ ഓര്‍മയില്‍ മലയാളി പ്രഫസര്‍

ekm-profസിജോ പൈനാടത്ത്

കൊച്ചി: ഏതാനും ദിവസം മുമ്പു സന്ദര്‍ശനം നടത്തിയ നഗരത്തില്‍ ലോകത്തെ ഞെട്ടിച്ച് അക്രമിയുടെ വെടിവയ്പില്‍ അമ്പതു പേരുടെ കൂട്ടക്കുരുതിയുണ്ടായി എന്നറിഞ്ഞപ്പോള്‍, ഈ മലയാളി പ്രഫസറുടെ ഉള്ളൊന്നു പിടച്ചു.  ആഹ്ലാദത്തോടെ കണ്ടുതീര്‍ത്ത, നല്ല സുഹൃത്തുക്കളെ സമ്മാനിച്ച, അമേരിക്കയുടെ ടൂറിസം രംഗത്തെ വലിയ സാധ്യതയായ ഒാര്‍ലാന്‍ഡോ നഗരത്തില്‍ ഇപ്പോള്‍ അടിയന്തരാവസ്ഥയാണെന്നു കേള്‍ക്കുമ്പോള്‍ പ്രഫ. ജസ്റ്റിന്‍ പോളിന്റെ ഉള്ളില്‍ നൊമ്പരം.  പ്യൂര്‍ട്ടോറിക്കോ യൂണിവേഴ്‌സിറ്റിയില്‍ പ്രഫസറായ ഡോ. ജസ്റ്റിന്‍ പോള്‍ അവിട്ടപ്പിള്ളി, പ്രസിദ്ധമായ അക്കാദമി ഓഫ് മാര്‍ക്കറ്റിംഗ് സയന്‍സസില്‍ നടന്ന കോണ്‍ഫറന്‍സില്‍ പ്രഭാഷണത്തിനായാണ് ഓര്‍ലാന്‍ഡോയില്‍ എത്തിയത്.

ഒരാഴ്ച മുമ്പായിരുന്നു സന്ദര്‍ശനം. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ വിസിറ്റിംഗ് പ്രഫസര്‍ കൂടിയായ ഡോ. ജസ്റ്റിന്‍ അവിടെ അവധിക്കാലമായതിനാല്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. തൃശൂര്‍ കൊടകര സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ ആലുവയിലാണു താമസം.     തോക്ക് കൈവശം വയ്ക്കുന്നതിനു നിയമങ്ങളുടെ നിയന്ത്രണമില്ലെന്നതാണ് ഒര്‍ലാന്‍ഡോയില്‍ ഉണ്ടായതുപോലെ ദാരുണമായ സംഭവങ്ങളിലേക്കു നയിക്കുന്നതെന്നു ഡോ. ജസ്റ്റിന്‍ പറയുന്നു. വ്യക്തികള്‍ക്കു തോക്കുകള്‍ വാങ്ങാനും കൈവശം സൂക്ഷിക്കാനും പ്രത്യേക നിയന്ത്രണമില്ലാത്തത് അപകടങ്ങള്‍ വരുത്തിവയ്ക്കും. സ്കൂള്‍ കുട്ടികള്‍ പോലും തോക്ക് ഉപയോഗിച്ച് കൊല നടത്തുന്നതിന് അമേരിക്കയില്‍ ഉദാഹരണങ്ങളേറെയാണ്.

ഏഷ്യയിലും യൂറോപ്പിലെ ഭൂരിഭാഗം രാജ്യങ്ങളിലും വ്യക്തികള്‍ തോക്ക് ഉപയോഗിക്കുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നതുപോലെ അമേരിക്കയും നിയമനിര്‍മാണം നടത്തണം. സംഭവത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തതിലൂടെ വിഷയത്തിന്റെ വ്യാപ്തി കുറയുന്നില്ല. ഐഎസിന്റെ ആക്രമണങ്ങളില്‍ ഒരാള്‍ ഒറ്റയ്ക്കുള്ള ശൈലി പതിവില്ല. അമേരിക്കന്‍ പൗരത്വമുള്ള മുസ്‌ലിം വംശജനാണു കൊലയാളിയെന്നതു ഗൗരവതരമായ ചില കാര്യങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ അമേരിക്കന്‍ പട്ടാളം നടത്തുന്ന ആക്രമണങ്ങളില്‍ അമേരിക്കയിലെ മുസ്‌ലിം വംശജര്‍ക്കുള്ള അതൃപ്തി അത്തരക്കാരുമായുള്ള സംഭാഷണത്തിലൂടെ വ്യക്തമായിട്ടുണ്ട്.

അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്ന പ്രഫസര്‍മാര്‍ പോലും ഈ അതൃപ്തി മറച്ചുവയ്ക്കുന്നില്ല. മേരിക്ക സാമ്പത്തികമാന്ദ്യകാലം അതിജീവിച്ചു പഴയ പ്രതാപത്തിലേക്കു വരുന്ന സമയത്ത് ഇത്തരം സംഭവങ്ങളുണ്ടാകുന്നതു രാജ്യത്ത് അരക്ഷിതാവസ്ഥയും തൊഴിലില്ലായ്മയും സൃഷ്ടിക്കുമെന്നും ഡോ. ജസ്റ്റിന്‍ പറയുന്നു. അങ്ങനെ വരുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളെയും ബാധിച്ചേക്കും. അടുത്തുവരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനെയും ഒര്‍ലാന്‍ഡോ കൂട്ടക്കുരുതി സ്വാധീനിക്കുമെന്നതില്‍ സംശയമില്ല.

കാര്യമായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണു ഫ്‌ളോറിഡയിലും ഒര്‍ലാന്‍ഡോയിലും ബാറുകളും ക്ലബുകളും പ്രവര്‍ത്തിക്കുന്നതെന്ന് ഡോ. ജസ്റ്റിന്‍ പറയുന്നു. കേരളത്തിലെ ചായക്കടകള്‍ പോലെയാണ് അവിടെ ബാറുകളും ക്ലബുകളും. ഓര്‍ലാന്‍ഡോയിലും സമീപത്തെ ഫ്‌ളോറിഡയിലും ലോകപ്രസിദ്ധമായ ഡിസ്‌നിലാന്‍ഡിലും മയാമിയിലും ഓരോ ദിനവും എത്തുന്നത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിനു സന്ദര്‍ശകരാണ്. ഒര്‍ലാന്‍ഡോ കൂട്ടക്കുരുതി അമേരിക്കയുടെ ടൂറിസം വളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കുമെന്നും ഡോ. ജസ്റ്റിന്‍ പോള്‍ പറയുന്നു.

Related posts