കനാലില്‍ പോളയും പുല്ലും; സഞ്ചാരമാര്‍ഗം തടസപ്പെട്ട് ഒരു ഗ്രാമം ബുദ്ധിമുട്ടുന്നു

KTM-POLAകടുത്തുരുത്തി: കനാലില്‍ പോളയും പുല്ലും തിങ്ങി നിറഞ്ഞതോടെ സഞ്ചാരമാര്‍ഗം തടസപ്പെട്ട് ഒരു ഗ്രാമമൊന്നാകെ ദുരിതത്തിലായി. കല്ലറ പഞ്ചായത്തിലെ മുണ്ടാര്‍ നിവാസികളാണ് കെ വി കനാലില്‍ പോള നിറഞ്ഞതോടെ ദുരിതത്തിലായത്. എണ്ണൂറിലധികം കുടുംബങ്ങളാണ് ഇവിടെയുള്ളത്. കല്ലറ പഞ്ചായത്ത് ഒന്നാം വാര്‍ഡിന്റെ വടക്കേയറ്റം, തലയോലപ്പറമ്പ് പഞ്ചായത്തിന്റെ തെക്കേയറ്റം മുതലുള്ള പ്രദേശങ്ങളിലെല്ലാം പോള നിറഞ്ഞിരിക്കുകയാണ്. വടയാര്‍ മനയ്ക്കക്കരി പൊന്നുരുക്കും പാറ മുതല്‍ വടയാര്‍ മനക്കച്ചിറ തോട്ടകം വരെ നാലു കിലോമീറ്റര്‍ ദൂരത്തിലാണ് പോളയും പുല്ലും നിറഞ്ഞിരിക്കുന്നത്.

മുള്ളനും പുല്ലും ആഫ്രിക്കന്‍ പായലും തിങ്ങിനിറഞ്ഞതോടെ മുണ്ടാറുകാര്‍ക്ക് പുറം ലോകത്തേക്ക് എത്താനുള്ള ഏക സഞ്ചാര മാര്‍ഗമായ വടയാര്‍ മനയ്ക്കച്ചിറ–മുണ്ടാര്‍ കടത്തിലെ തോണി വലിച്ചു അക്കരെ, ഇക്കരെ കടക്കാനാകുന്നില്ല. മുമ്പ് അഞ്ചു മിനിറ്റുകൊണ്ട് തോണി വലിച്ച് മുണ്ടാറുകാര്‍ക്ക് അക്കരയിക്കരെ കടക്കാമായിരുന്നുവെങ്കില്‍ ഇപ്പോള്‍ അര മണിക്കൂറിലേറെ ശ്രമിച്ചാലേ  നടക്കുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പോളശല്യം മൂലം തലയോലപ്പറമ്പ് പഞ്ചായത്തിന്റെ കന്യാകോണ്‍ പഞ്ചായത്ത് കടത്തും എഴുമാന്തുരുത്ത് കടത്തും നിര്‍ത്തി വയ്‌ക്കേണ്ട സ്ഥിതിയിലാണ്. പോള തിങ്ങിയതോടെ വഞ്ചി തുഴയാനാവുന്നില്ല. പോളശല്യം മൂലം സമയത്ത് സ്കൂളിലെത്താനും തിരികെ വീട്ടിലെത്താനും കഴിയാതെ അവസ്ഥയാണ് ഇവിടത്തെ വിദ്യാര്‍ഥികള്‍ക്ക്.

പോളയും പുല്ലും ചീഞ്ഞഴുകിയതോടെ കനാലിലെ വെള്ളം ദുര്‍ഗന്ധം വമിച്ചു മലിനമായ സ്ഥിതിയിലാണ്. കല്ലറ പഞ്ചായത്തിലെ ഒന്നാം വാര്‍ഡുകാര്‍ വള്ളത്തിലെത്തി വടയാറിലും എഴുമാന്തുരുത്തിലുമെത്തിയാണ് ശുദ്ധജലം എടുത്തിരുന്നത്. പോളയും പുല്ലും മൂലം കനാലിലൂടെ വള്ളം തുഴയാനാവാതെ വന്നതോടെ പല കുടുംബങ്ങളും ശുദ്ധജലത്തിനായി ബുദ്ധിമുട്ടുകയാണ്. ക്ഷീരകര്‍ഷകര്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശമാണ് മുണ്ടാര്‍. കര്‍ഷകര്‍ കറന്നെടുക്കുന്ന പാല്‍ രാവിലേയും ഉച്ചകഴിഞ്ഞും വള്ളത്തില്‍ വടയാറിലും എഴുമാന്തുരുത്തിലും പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയിലാണ് എത്തിക്കുന്നത്. പോളയും പായലും മൂലം ഇതിനും തടസം നേരിടുകയാണ്.

കുട്ടനാട് പാക്കേജിന്റേയും കെഎല്‍ഡിസി പദ്ധതിയുടേയും ഭാഗമായി പല സ്ഥലത്തും കനാലിനരികില്‍ ബണ്ട് നിര്‍മാണം നടന്നു വരികയാണ്. ഇവിടെ നിന്നാണ് പോളയും പുല്ലും പായലും പ്രദേശത്തേക്ക് ഒഴുകിയെത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് ഇവിടെയുള്ളത്. ഓരുവെള്ളം കയറ്റിയാല്‍ കനാലിലെ പോളയും പായലും നശിക്കും. ഇതിനു നടപടിയില്ലെങ്കില്‍ പഞ്ചായത്തുകള്‍ പദ്ധതികള്‍ ആവിഷ്കരിച്ച് താല്‍ക്കാലികമായി പോളയും പായലും നീക്കം ചെയ്ത് തങ്ങളുടെ ദുരിതം നീക്കണമെന്നാണ് പ്രദേശവാസികളുടെ അപേക്ഷ..

Related posts