ഇത് കണ്ണൂര്‍ ജില്ലയിലെ വെള്ളൂരിനടുത്തുള്ള പെരളത്തെ റിട്ട. കൃഷി അസിസ്റ്റന്റ് എ.വി. നാരായണന് (63). വീട്ടു വളപ്പില്‍ പച്ചപ്പും കുളിര്‍മയുമുണ്ടാക്കി പുതുതലമുറക്ക് കാര്‍ഷികവൃത്തിയുടെ മഹത്വം പകര്‍ന്നു നല്‍കുകയാണ് ഇദ്ദേഹം. കൂട്ടത്തില്‍ മാലിന്യ സംസ്കരണത്തിനായി ഇദ്ദേഹം കണ്ടെത്തിയ വഴികളിലൂടെ വിവിധതരം ജൈവവളങ്ങളും നിര്‍മിച്ച് കൃഷിക്കായി ഉപയോഗിക്കുന്നു.
നാരായണന്റെ വിയര്‍പ്പിന്റെ രുചിയറിയാത്ത മണ്തരികള് കന്മദമെന്ന് പേരിട്ടിരിക്കുന്ന വീടുള്‍പ്പെടെയുള്ള അറുപത് സെന്റ് സ്ഥലത്തുണ്ടാവില്ല. തിങ്ങിനിറഞ്ഞ പച്ചപ്പു കാരണം കന്മദത്തിലെത്തുന്നവര്‍ക്ക് കാവിലെത്തിയതിന്റെ പ്രതീതിയാണ്. കാര്‍ഷിക മേഖലയില്‍ നിന്നും നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം കേള്‍ക്കുന്ന ഈ കാലയളവില്‍, താത്പര്യമുണ്ടെങ്കില്‍ അറുപതു സെന്റുസ്ഥലം കൊണ്ട് ജീവിക്കാനുള്ള വരുമാനമുണ്ടാക്കാം എന്നുകൂടി ബോധ്യപ്പെടുത്തുകയാണ് മണ്ണിന്റെ മനമറിഞ്ഞ നാരായണന്.
അപൂര്‍വങ്ങളായ പച്ചമരുന്നുകളാണ് കന്മദത്തിലെ പ്രത്യേകത. കാന്‍സറിനെ പ്രതിരോധിക്കുന്ന ലക്ഷ്മിതരു, പാമ്പു വിഷത്തിനുപയോഗിക്കുന്ന ഉറുതൂക്കി, വിഷകണ്ഠന്‍, അസ്ഥികളുടെ ഒടിവ്, ചതവ് എന്നിവക്കുപയോഗിക്കുന്ന അസ്ഥിപ്പാല, ഉപ്പിളിയം, നീല ഇഞ്ചി, ഇന്‍സുലിന്‍ ചെടി, രക്തചന്ദനം, സ്വര്‍ണചെമ്പകം, മുള്ളാത്ത, കിരിയാല്‍, അശോകം, ഓരില, മൂവില, ആനത്തകര, കാട്ടുവെണ്ട, തീവാഴ എന്നിങ്ങനെ നൂറ്റിമുപ്പതോളം അപൂര്‍വ ഔഷധച്ചെടികളാണ് ഇദ്ദേഹത്തിന്റെ വീട്ടുവളപ്പില്‍ തഴച്ചു വളരുന്നത്.
കൃഷി വകുപ്പില്‍ ജോലി ചെയ്തിരുന്നപ്പോള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും കൊണ്ടുവന്ന്് കുലമറ്റുപോകാതിരിക്കാന്‍ നിതാന്ത ജാഗ്രതയോടെ പരിപാലിച്ചതിന്റെ ഫലമായാണ് ഇന്ന് ഇത്രയും ഔഷധച്ചെടികള്‍ ഈ വീട്ടുവളപ്പില്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നത്. ആവശ്യക്കാര്‍ മരുന്നിനായി അന്വേഷിച്ച് വരുമ്പോള്‍ പ്രതിഫലം വാങ്ങാതെയാണ് നാരായണന് മരുന്നുകള്‍ പറിച്ചു നല്‍കുന്നത്. കൂട്ടത്തില്‍ കൂണ്‍കൃഷിയുമുണ്ട്.
തെങ്ങ്, കവുങ്ങ്, കുരുമുളക്, കുടംപുളി, വാഴ, മഞ്ഞള്‍, ഇഞ്ചി, മാങ്ങയിഞ്ചി എന്നീ കൃഷികളിലും നൂറുമേനി വിളയിക്കാന്‍ ഇദ്ദേഹത്തിനു സാധിച്ചു. വീടിന് പിന്നില്‍ നിര്‍മിച്ചിരിക്കുന്ന ജലസംഭരണിയില്‍ ശുദ്ധജല മത്സ്യകൃഷി നടത്തി വിജയിക്കാമെന്നും ഇദ്ദേഹം തെളിയിച്ചു. തിലാപ്പിയ, കാര്‍പ്പ് എന്നീ മത്സ്യങ്ങള്‍ ഇപ്പോള്‍ ഇതിനകത്തു നീന്തിതുടിക്കുകയാണ്.
ജൈവ കര്‍ഷകരുടെ കൂട്ടായ്മയായ പയ്യന്നൂരിലെ നല്ലഭൂമിയിലെ സജീവ പ്രവര്‍ത്തകനാണ് നാരായണന്. നല്ലഭൂമിയുടെ നേതൃത്വത്തില്‍ എല്ലാ രണ്ടാം ശനിയാഴ്ചകളിലും പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന ജൈവ ഉത്പന്ന വിപണന മേളയിലാണ് കഴിഞ്ഞ കുറെ മാസങ്ങളായി ഇദ്ദേഹത്തിന്റെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. കായ, കാമ്പ്, വാഴക്കണ്ട, താള്, ചെഞ്ചീര,സാമ്പാര്‍ചീര, വഷള, കുടംപുളി, കുരുമുളകുപൊടി എന്നീ ഉത്പന്നങ്ങളാണ് ഇദ്ദേഹം വില്‍പ്പനക്കായി പയ്യന്നൂരിലെത്തിക്കുന്നത്. പെരളം സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്ന ഇദ്ദേഹം 1985 മുതല്‍ 2007 വരെ കൃഷി അസിസ്റ്റന്റായാണ് ജോലി ചെയ്തിരുന്നത്.
അലങ്കാര കോഴികളും പക്ഷികളും ഏറെയുണ്ടായിരുന്നെങ്കിലും പരിപാലനം ബുദ്ധിമുട്ടായപ്പോള്‍ അതിനെയെല്ലാം ഒഴിവാക്കുകയായിരുന്നു. 50 സെന്റ് വയലില്‍ 1970കളില്‍ അഞ്ചു തൊഴിലാളികള്‍ ചെയ്തിരുന്ന ജോലി ഇന്ന് പൂര്‍ത്തീകരിക്കണമെങ്കില്‍ 60 തൊഴിലാളികള്‍ വേണമെന്നാണ് ഇദ്ദേഹം പറയുന്നത്.
മാലിന്യങ്ങള്‍ പലര്‍ക്കും തലവേദനയാകുമ്പോള്‍ നാരായണന് മാലിന്യങ്ങള്‍ സ്വന്തമായ വഴികളിലൂടെ വളമാക്കി മാറ്റുകയാണ്.ഒരു ചെലവുമില്ലാതെ ഇദ്ദേഹം നിര്‍മിക്കുന്ന ചാക്ക് കമ്പോസ്റ്റ് ഒന്നാന്തരം ജൈവവളമാണ്.ചാക്ക് കമ്പോസ്റ്റ് നിര്‍മാണത്തെപ്പറ്റി നാരായണന്റെ വിവരണമിങ്ങനെയാണ്.50 കിലോ കൊള്ളുന്ന ഒരു പ്ലാസ്റ്റിക് ചാക്ക് തറയില്‍നിന്നും അല്പം ഉയരത്തില്‍ സ്ഥാപിക്കണം.ചാക്കിന്റെ മൂലയില്‍ ഒരു ദ്വാരമുണ്ടാക്കണം. കഞ്ഞിവെള്ളമുള്‍പ്പെടെയുള്ള എന്തും ഈ ചാക്കില്‍ നിക്ഷേപിക്കാം. ഇടക്ക് അല്പം കോഴിക്കാഷ്ടമോ ചാണകമോ ചാക്കില്‍ ഇടണം. മാലിന്യങ്ങള്‍ ചാക്കിലിട്ട് അമര്‍ത്തി ഉറപ്പിക്കണം.
ദിവസങ്ങള്‍ കഴിയുമ്പോള്‍ ചാക്കിന്റെ മൂലയിലെ ദ്വാരത്തിലൂടെ വരുന്ന ദ്രാവകം പ്ലാസ്റ്റിക് കുപ്പിയില്‍ ശേഖരിക്കണം. ഈ ദ്രാവകത്തില്‍ മൂന്നിരട്ടി വെള്ളം ചേര്‍ത്ത് ജൈവകീടനാശിനിയായി ഉപയോഗിക്കാം. മാലിന്യങ്ങള്‍കൊണ്ട് ചാക്ക് നിറയുമ്പോള്‍ അമര്‍ത്തി ഉറപ്പിച്ച് കെട്ടിവെക്കണം.മുറുക്കി കെട്ടി വെക്കുന്നതിലൂടെയുള്ള മര്‍ദവും ഊഷ്മാവുമാണ് ഈ മാലിന്യങ്ങളെ വളമാക്കി മാറ്റുന്നത്. രണ്ടു മാസംകൊണ്ട് ചാക്കിനുള്ളിലെ മാലിന്യങ്ങള്‍ പൊടിരൂപത്തിലുള്ള വളമായി മാറും. അമര്‍ത്തി കെട്ടി വെക്കുന്നതിനാല്‍ ദുര്‍ഗന്ധം ഉണ്ടാവുകയുമില്ല.50 കിലോ മാലിന്യങ്ങളില്‍ നിന്നും 30 കിലോ വളമുണ്ടാക്കാന്‍ പറ്റുമെന്ന് നാരായണന് പറയുന്നു.
ചാക്ക് കമ്പോസ്റ്റിന് പുറമേ പൈപ്പ് കമ്പോസ്റ്റ്, വെണ്ണീര് കമ്പോസ്റ്റ്, കോഴിക്കാഷ്ട കമ്പോസ്റ്റ് എന്നീ വളങ്ങളും നാരായണന് സ്വന്തമായി നിര്‍മിക്കുന്നു. പ്രകൃതി പഠനത്തിന്റെ ഭാഗമായി സമീപ പ്രദേശങ്ങളിലെ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ ഇവിടെയെത്താറുണ്ട്. അവരെയെല്ലാം ഇവിടത്തെ നഴ്സറികളും ഔഷധത്തോട്ടവും കാണിച്ച് ഓരോന്നിനേപ്പറ്റിയും വിവരിച്ച് കൊടുക്കുന്നതിനും ഇദ്ദേഹം പ്രത്യേക താത്പര്യംകാണിക്കുന്നുണ്ട്.
2008ല്‍ കണ്ണൂര്‍ ശാസ്ര്തയുടെ ജൈവപച്ചക്കറി കൃഷിക്കാരനുള്ള അവാര്‍ഡ്, 2013ല്‍ ഭൂമിക്കൊരു കുട അവാര്‍ഡ് ഈ വര്‍ഷത്തെ വനം വകുപ്പിന്റെ പ്രകൃതിമിത്ര അവാര്ഡ്് എന്നിവ തേടിയെത്തിയത് പ്രകൃതിയുടെ ഈ തോഴനെയാണ്. ഭാര്യ: പുഷ്പവല്ലി. വിനീഷും വിജീഷുമാണ് മക്കള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പീറ്റര്‍ – 9446093111, നാരായണന് – 9745770221.