കരുണോദയം; കരുണ്‍ നായര്‍ക്കു ട്രിപ്പിള്‍ സെഞ്ചുറി;അഭിനന്ദനപ്രവാഹം

SP-KARUNNAIRചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ കരുണോദയം. മലയാളിയുടെ യശസിന് മകുടം ചാര്‍ത്തിക്കൊണ്ട് ടെസ്റ്റ് ക്രിക്കറ്റില്‍ കരുണ്‍ നായരുടെ വീര താണ്ഡവം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇതിഹാസതുല്യ ഇന്നിംഗ്‌സിലൂടെ നെഞ്ചുവിരിച്ച കരുണ്‍ നായര്‍ ട്രിപ്പിള്‍ സെഞ്ചുറി തികച്ചു. കരുണിന്റെ മികവില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ ഏഴിന് 759 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് 477ല്‍ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 12 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യക്ക് ഇപ്പോള്‍ 270 റണ്‍സിന്റെ ലീഡുണ്ട്.

കരുണം ചിദംബരം

ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ 2008 മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വിരേന്ദര്‍ സേവാഗ് 319 റണ്‍സ് നേടുമ്പോള്‍ ഒരു ഇന്ത്യക്കാരന്റെ ആദ്യ ട്രിപ്പിളായി അതു മാറി. എട്ടര വര്‍ഷത്തിനു ശേഷം അതേ ഗ്രൗണ്ടില്‍ മുന്നൂറു റണ്‍സ് എന്ന മാജിക് സംഖ്യ പിറന്നിരിക്കുന്നു, അതും ഒരു മലയാളി ബാറ്റ്‌സ്മാനിലൂടെ. കരുണ്‍നായരെന്ന മധ്യനിര ബാറ്റ്‌സ്മാന്‍ തന്റെ കന്നി സെഞ്ചുറി തന്നെ ട്രിപ്പിളാക്കി മാറ്റി. സെവാഗിനു ശേഷം ഇന്ത്യക്കായി ട്രിപ്പിള്‍ തികയ്ക്കുന്ന താരമാണ് കരുണ്‍. ഇതോടെ മൂന്നു ടെസ്റ്റിന്റെ മാത്രം കളി പരിചയമുള്ള കരുണ്‍ പുതിയ ചരിത്രമെഴുതി. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ തന്റെ ആദ്യ സെഞ്ചുറി ട്രിപ്പിളാക്കുന്നത്. കൂടാതെ ഒരു മലയാളിയുടെ ടെസ്റ്റ് കരിയറിലെ ആദ്യ ട്രിപ്പിളുമായി അതുമാറി. സെവാഗിനെ കൂടാതെ ട്രിപ്പിള്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് കരുണ്‍. സെവാഗ് രണ്ട് ട്രിപ്പിള്‍ സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.

ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ മധ്യനിര ബാറ്റ്‌സ്മാന്മാര്‍ക്ക് പരിക്കിനെത്തുടര്‍ന്ന് കളിക്കാന്‍ സാധിക്കാതെ വന്നതുകൊണ്ടു മാത്രം ടീമിലെത്തിയ താരമാണ് കരുണ്‍. ഇതോടെ അടുത്ത ഒരു ടെസ്റ്റില്‍ ഇന്ത്യക്ക് തെരഞ്ഞെടുപ്പിന് ഒരാളായി. ഇനി ആ സ്ഥാനം ആര്‍ക്കെന്ന കാര്യത്തില്‍ അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പം മത്സരിക്കാന്‍ കരുണുമുണ്ടാകും. പുറത്താകാതെ 303 റണ്‍സാണ് കരുണ്‍ ചെന്നൈയില്‍ അടിച്ചെടുത്തത്. ഇന്നിംഗ്‌സിനു ചാരുതയേകി 32 ബൗണ്ടറികളും നാലു പടുകൂറ്റന്‍ സിക്‌സറുകളും.

299ല്‍ നില്‍ക്കുമ്പോള്‍ കരുണിന് സിംഗിള്‍ നിഷേധിക്കാന്‍ അലിസ്റ്റര്‍ കുക്ക് ഫീല്‍ഡര്‍മാരെ നിരത്തി. ആദില്‍ റഷീദെറിഞ്ഞ 190–ാം ഓവറിന്റെ മൂന്നാം പന്ത് സ്വീപ് ചെയ്യാനുള്ള കരുണിന്റെ ശ്രമം വിജയിച്ചില്ല. എല്‍ബിഡബ്ല്യുവിനായി റഷീദ് അപ്പീല്‍ ചെയ്തു. എന്നാല്‍, അമ്പയര്‍ ഔട്ട് അനുവദിച്ചില്ല.

അടുത്ത പന്ത് കട്ട് ചെയ്തു കവര്‍ പോയിന്റിലൂടെ ബൗണ്ടറി പായിച്ച് കരുണ്‍ ചരിത്രം കുറിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിലെ പല മനോഹര മുഹൂര്‍ത്തങ്ങളും ഒപ്പിയെടുത്ത അനില്‍ കുംബ്ലെയുടെ കാമറ ആ മുഹൂര്‍ത്തവും സ്വന്തം കാമറയില്‍ പകര്‍ത്തി. കരുണിന് ട്രിപ്പിള്‍ നേടാന്‍ മൂന്ന് ഇന്നിംഗ്‌സിന്റെ കാത്തിരിപ്പേ വേണ്ടിവന്നുള്ളൂ.

ഒമ്പതാം ഇന്നിംഗ്‌സില്‍ ട്രിപ്പിള്‍ നേടിയ ലെന്‍ ഹട്ടന്റെ റിക്കാര്‍ഡാണ് കരുണ്‍ തകര്‍ത്തത്.

ഡോണ്‍ ബ്രാഡ്മാന്‍, ജോണ്‍ എഡ്‌റിച്ച് എന്നിവര്‍ ട്രിപ്പിള്‍ നേടിയത് 13–ാം ഇന്നിംഗ്‌സിലാണ്. കന്നി സെഞ്ചുറി തന്നെ ട്രിപ്പിളാക്കിയ മൂന്നാമനാണ് ഈ മലയാളി. 1957–58 സീസണില്‍ പാക്കിസ്ഥാനെതിരേ വെസ്റ്റ് ഇന്‍ഡീസിന്റെ ഗാരി സോബേഴ്‌സ് പുറത്താകാതെ 365 റണ്‍സ് നേടിക്കൊണ്ട് കന്നി സെഞ്ചുറി ട്രിപ്പിളാക്കിയിരുന്നു. അതിനുശേഷം ഓസ്‌ട്രേലിയയുടെ ബോബ് സിംപ്‌സണ്‍ 1964ലെ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ ഓള്‍ഡ് ട്രാഫര്‍ഡില്‍ വച്ച് 311 റണ്‍സ് നേടി. കരുണ്‍ ട്രിപ്പിള്‍ തികച്ചതേ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ഏഴിന് 759 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ഇംഗ്ലണ്ടിനെതിരേയും മറ്റേതൊരു ടീമിനെതിരേയും ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് പിറന്നത്. നാലാം ദിവസം പൂര്‍ത്തായാകാന്‍ വെറും 16 മിനിറ്റ്്. ബാറ്റ്‌സ്മാന്മാരെ തിരിച്ചുവിളിച്ച നായകന്‍ വിരാട് കോഹ്ലി ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്‌സിനു വിട്ടു.

അവസാന ദിനമായ ഇന്ന് ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റുകള്‍ നിലംപൊത്തിയാല്‍ ഇന്ത്യയെ കാത്തിരിക്കുന്ന് ഇന്നിംഗ്‌സ് ജയം. ഓപ്പണര്‍മാരായ അലിസ്റ്റര്‍ കുക്കും (3), കീറ്റണ്‍ ജെന്നിംഗ്‌സും (9) ഇന്ത്യയുടെ ബൗളര്‍മാര്‍ക്കു മുന്നില്‍ വീഴാതെ പിടിച്ചുനിന്നു.

അടുത്തകാലത്തായി ഇന്ത്യയുടെ വാലറ്റം തുടരുന്ന മികവ് ഇവിടെയുമുണ്ടായി. അശ്വിനും (67) ജഡേജയും (51) മനോഹരമായി ബാറ്റ് വീശി. ആറാമത്തെയും ഏഴാമത്തെയും വിക്കറ്റ് കൂട്ടുകെട്ടുളില്‍ 319 റണ്‍സാണ് ഇന്ത്യന്‍ സ്‌കോറിലെത്തിയത്. ചായയ്ക്കു പിരിയുമ്പോള്‍ കരുണ്‍ 195 റണ്‍സാണ് എടുത്തത്. അതിലെ 108 റണ്‍സ് വന്നത് 78 പന്തില്‍ നിന്ന്.

ട്രിപ്പിളിലേക്കുള്ള യാത്രയില്‍ രക്ഷപ്പെടലുകള്‍ നിറഞ്ഞ ഇന്നിംഗ്‌സായിരുന്നു കരുണിന്റേത്. മൂന്നാം ദിനം കരുണ്‍ 34 ല്‍നില്‍ക്കേ സ്ലിപ്പിള്‍ കുക്ക് വിട്ടു. പിന്നെ 154ല്‍ നില്‍ക്കേ റഷീദിനെ റിവേഴ്‌സ് സ്വീപ്പിനുള്ള ശ്രമം ജോണി ബെയര്‍സ്‌റ്റോയുടെ കൈകളില്‍ എത്തിയതായിരുന്നു. ഇംഗ്ലണ്ട് അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ നിഷേധിച്ചു. ഇംഗ്ലണ്ടിന് റിവ്യു ഒന്നും ബാക്കിയില്ലായിരുന്നു. റിപ്ലേയില്‍ പന്ത് ബാറ്റില്‍ തട്ടിയെന്ന് വ്യക്തമായിരുന്നു. 217ല്‍ ജേക്ക് ബോളിന്റെ പന്ത് എഡ്ജ് ചെയ്ത് വലതു സ്ലിപ്പില്‍നിന്ന ജോ റൂട്ടിന്റെ കൈകളില്‍ നിന്ന് വഴുതി. അവസാനം 246ല്‍ മോയിന്‍ ്അലിയെ കയറി അടിക്കാനുള്ള ശ്രമത്തില്‍ കരുണിന് പിഴച്ചു. എന്നാല്‍ സ്റ്റമ്പിംഗിനുള്ള അവസരം ബെയര്‍സ്‌റ്റോ നഷ്ടമാക്കി. ഭാഗ്യം കരുണിന്റെ കൂടെയാണെന്നു വ്യക്തമായി. ഒരവസരം പോലും നല്‍കാതെ അവസാനത്തെ 57 റണ്‍സും 39 പന്തില്‍ കരുണ്‍ സ്വന്തമാക്കി.

നാലു വിക്കറ്റിന് 391 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം തുടങ്ങിയപ്പോള്‍ കരുണിന് 71 റണ്‍സായിരുന്നു. ഒപ്പമുണ്ടായിരുന്ന മുരളി വിജയിക്ക് 17ഉം. 49 പന്തു കൂടി നേരിട്ടശേഷം കരുണ്‍ ആദ്യ സെഞ്ചുറി തികച്ചു. 90 റണ്‍സുകളില്‍ കരുണ്‍ പുലര്‍ത്തിയ സമ്മര്‍ദത്തിന് അയവുവരുത്താന്‍ പരിചയസമ്പന്നനായ വിജയ്യുടെ ഉപദേശത്തിനായി. ബെന്‍ സ്‌റ്റോക്‌സിനെ ഫോറിലേക്കു പായിച്ച് മലയാളി താരം നൂറു കടന്നു. 185 പന്തില്‍നിന്നായിരുന്നു സെഞ്ചുറിയിലെത്തിയത്.

ഉച്ചഭക്ഷണത്തിനു പിരിയും മുമ്പ് വിജയ്യെ (29) ലിയാം ഡോസണ്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. പിന്നാലെയെത്തിയ അശ്വിന്‍ മികച്ച പിന്തുണ നല്‍കിയതോടെ കരുണിനു കൂടുതല്‍ ആത്മവിശ്വാസം വന്നു. അടുത്ത നൂറിലെത്താന്‍ 121 പന്തുകള്‍. 167 ഓവര്‍ എറിഞ്ഞ ജെന്നിംഗ്‌സിന്റെ ആദ്യ പന്ത് ഫോറിലേക്കു പായിച്ച് കരുണ്‍ ഇരട്ട ശതകം തികച്ചു. കരുണുമായി 181 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചശേഷം അശ്വിനെ (67) സ്റ്റുവര്‍ട്ട് ബ്രോഡ് ജോസ് ബട്‌ലറുടെ കൈകളിലെത്തിച്ചു. പിന്നാലെയെത്തി ആക്രമിച്ചു കളിച്ച ജഡേജയും കരുണും കൂടി ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. ഏഴാം വിക്കറ്റിലെ ഈ സഖ്യം 138 റണ്‍സാണെടുത്തത്. 51 റണ്‍സെടുത്ത ജഡേജ ബോളിന്റെ കൈകളില്‍ അവസാനിച്ചു. ഡേവിസണായിരുന്നു വിക്കറ്റ്. കരുണിന്റെ ട്രിപ്പിളിനു സാക്ഷ്യം വഹിച്ച് ഉമേഷ് യാദവ് ക്രീസിലുണ്ടായിരുന്നു.

സ്‌കോര്‍ബോര്‍ഡ്

ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് 477

ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്

രാഹുല്‍ സി ബട്‌ലര്‍ ബി റഷീദ് 199, പാര്‍ഥിവ് സി ബട്‌ലര്‍ ബി അലി 71, പൂജാര സി കുക്ക് ബി സ്‌റ്റോക്‌സ് 16, കോഹ്ലി സി ജെന്നിംഗ്‌സ് ബി ബ്രോഡ് 15, കരുണ്‍ നായര്‍ 303 നോട്ടൗട്ട്, വിജയ് എല്‍ബിഡബ്ല്യു ബി ഡോസണ്‍ 29, അശ്വിന്‍ സി ബട്‌ലര്‍ ബി ബ്രോഡ് 67, ജഡേജ ബി ബോള്‍ ബി ഡോസണ്‍ 51, ഉമേഷ് യാദവ് നോട്ടൗട്ട് 1, എക്‌സ്ട്രാസ് 7, ആകെ 190. 4 ഓവറില്‍ ഏഴു വിക്കറ്റിന് 759 റണ്‍സിനു ഡിക്ലയേഡ്

ബൗളിംഗ്

ബ്രോഡ് 27–6–80–2, ബോള്‍ 23–2–93–0, അലി 41–1–190–1, സ്‌റ്റോക്‌സ് 20–2–76–1, റഷീദ് 29.4–1–153–1, ഡോസണ്‍ 43–4–129–2, റൂട്ട് 2–0–12–0, ജെന്നിംഗ്‌സ് 5–1–20–0

ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സ്

കുക്ക് നോട്ടൗട്ട് 3, ജെന്നിംഗ്‌സ് 0, എക്‌സ്ട്രാസ് 0, ആകെ 5 ഓവറില്‍ 12.

ബൗളിംഗ്

ഇഷാന്ത് 1–0–2–0, അശ്വിന്‍ 2–0–7–0, ജഡേജ 2–0–3–0

കരുണരസം

1=കരുണിന് മുമ്പ് ടെസ്റ്റില്‍ ഇന്ത്യക്കുവേണ്ടി ടെസ്റ്റ് ട്രിപ്പിള്‍ സെഞ്ചുറി നേടിയത് ഒരാള്‍ മാത്രം, വിരേന്ദര്‍ സെവാഗ്. സെവാഗിന് രണ്ടു ട്രിപ്പിള്‍ സെഞ്ചുറി. 2008ല്‍ ചെന്നൈയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 319 റണ്‍സ്, 2004ല്‍ പാക്കിസ്ഥാനെതിരേ മുള്‍ട്ടാനില്‍ 309.

2=കരുണ്‍ നായര്‍ക്കു മുമ്പ് ആദ്യ ടെസ്റ്റ് സെഞ്ചുറി ട്രിപ്പിളാക്കിയത് രണ്ടു പേര്‍. 1957–58ല്‍ പാക്കിസ്ഥാനെതിരേ കിംഗ്സ്റ്റണില്‍ ഗാരി സോബേഴ്‌സിന്റെ പുറത്താകാതെ 365 റണ്‍സ്. 1964ലെ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ ബോബ് സിംപ്‌സന്റെ 311 റണ്‍സ്.

3=ഇതിനുമുമ്പ് അഞ്ചാം സ്ഥാനത്തും അതിനു താഴെയും ഇറങ്ങി ട്രിപ്പിള്‍ നേടിയത് മൂന്നു പേര്‍. 2011–12ല്‍ സിഡ്‌നിയില്‍ മൈക്കിള്‍ ക്ലാര്‍ക്ക് ഇന്ത്യക്കെതിരേ പുറത്താകാതെ നേടിയ 329 റണ്‍സ്. 1934ലെ ആഷസ് പരമ്പരയില്‍ ബ്രാഡ്മാന്‍ ലീഡ്‌സില്‍ നേടിയ 304. 2004ല്‍ ബ്രണ്ടന്‍ മക്കല്ലം ഇന്ത്യക്കെതിരേ നേടിയ 302.

232=നാലാം ദിവസം കരുണ്‍ നേടിയ സ്‌കോര്‍. ഒരു ഇന്ത്യക്കാരന്‍ ഒരു ദിവസം നേടുന്ന മൂന്നാമത്തെ ഉയര്‍ന്ന സ്‌കോര്‍. ആദ്യ രണ്ടു റിക്കാര്‍ഡും സെവാഗിന്റെ പേരില്‍. 2009–10ല്‍ മുബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഒരു ദിവസം 284 റണ്‍സെടുത്തു. 2008ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 257.

3=കരുണിന് ട്രിപ്പിള്‍ നേടാന്‍ മൂന്നാം ഇന്നിംഗ്‌സിന്റെ കാത്തിരിപ്പേ വേണ്ടിവന്നുള്ളൂ. ഇതിനു മുമ്പ് ഇംഗ്ലണ്ടിന്റെ ലെന്‍ ഹട്ടന്റെ പേരിലായിരുന്നു ആ റിക്കാര്‍ഡ്. ഒമ്പത് ഇന്നിംഗ്‌സിലാണ് ഹൂട്ടന്‍ ട്രിപ്പിള്‍ നേടിയത്. ഡോണ്‍ ബ്രാഡ്മാന്‍, ജോണ്‍ എഡ്‌റിച്ച് എന്നിവര്‍ ട്രിപ്പിള്‍ നേടിയത് 13–ാം ഇന്നിംഗ്‌സില്‍.

5=ആദ്യ ട്രിപ്പിള്‍ നേടിയ അഞ്ചു ബാറ്റ്‌സ്മാന്മാര്‍ നേട്ടം കൈവരിച്ചപ്പോള്‍ കരുണിനേക്കാള്‍ പ്രായം കുറവായിരുന്നു. സോബേഴ്‌സ് കന്നി ട്രിപ്പിള്‍ നേടുമ്പോള്‍ 21 വയസ് മാത്രമായിരുന്നു പ്രായം. എന്നാല്‍, ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ട്രിപ്പിള്‍ വേട്ടക്കാരനാണ് കരുണ്‍.

5=ടെസ്റ്റില്‍ മികച്ച അഞ്ചാമത്തെ ഉയര്‍ന്ന സ്‌കോറാണ് ഇന്ത്യ ചെപ്പോക്കില്‍ നേടിയത്. ഇന്ത്യക്കെതിരേ ശ്രീലങ്ക നേടിയ 952 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
8
=എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യക്കാരന്‍ ട്രിപ്പിള്‍ നേടുന്നത്. 2008ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സെവാഗാണ് അവസാനമായി ട്രിപ്പിള്‍ നേടിയത്.

* കരുണ്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയത് തന്റെ മൂന്നാം ടെസ്റ്റ് മത്സരത്തില്‍. 32 ഫോറുകളും നാലു സിക്‌സറുമടങ്ങുന്നതായിരുന്നു കരുണിന്റെ ഇന്നിംഗ്‌സ്.

* ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് മത്സരങ്ങളില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. അഞ്ചാം നമ്പറില്‍ പുറത്തിറങ്ങുന്ന ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇത്. ധോണി 2013ല്‍ ഓസ്‌ട്രേലിയക്കെതിരേ നേടിയ 224 റണ്‍സെന്ന സ്‌കോറാണ് ഇതോടെ പഴങ്കഥയായത്.

* കരുണിന്റെ ട്രിപ്പിള്‍ ബലത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരേ നേടിയത് ഏഴിന് 759 റണ്‍സ്. ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സോകോര്‍.

ഇംഗ്ലണ്ടിനെതിരേ മൊഹാലിയിലായിരുന്നു കരുണിന്റെ ടെസ്റ്റ് അരങ്ങേറ്റം.

* ജൂണ്‍ 11നു സിംബാബ്വേക്കെതിരേയായിരുന്നു ഏകദിന അരങ്ങേറ്റം.

* ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയുടെ താരമായ കരുണ്‍ 39 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്നു 2862 റണ്‍സെടുത്തിട്ടുണ്ട്. 2013–14, 2014–15 കാലയളവില്‍ കര്‍ണാടകയെ രഞ്ജി ട്രോഫി വിജയത്തിലേക്ക് നയിച്ചതില്‍ സുപ്രധാനമായ പങ്കു വഹിച്ചു.

ജനനം 1991 ഡിസംബര്‍ 6 നു രാജസ്ഥാനിലെ ജോധ്പൂരില്‍.

* ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്‌സിനു വേണ്ടി അരങ്ങേറ്റം കുറിച്ചത് 2013ല്‍. പിന്നീട് രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിച്ച താരം നിലവില്‍ ഡല്‍ഹി ഡെയര്‍ഡെവില്‍സ് താരമാണ്.

കളിച്ചു വളര്‍ന്ന ബാല്യം

ലോകത്തിന്റെ പിച്ചിലേക്ക് കാലൂന്നിയപ്പോള്‍ത്തന്നെ കരുണിനു പൂര്‍ണവളര്‍ച്ച എത്തിയിട്ടുണ്ടായിരുന്നില്ല. മകന് ആരോഗ്യം ഉണ്ടാകുന്നതിനായി അവനെ കൂടുതല്‍ കളികളില്‍ ഏര്‍പ്പെടുത്തണമെന്ന് അമ്മ പ്രേമയെ ഉപദേശിച്ചത് ഡോക്ടറാണ്. മകന്റെ ആരോഗ്യത്തെ നല്ലവണ്ണം പാലിച്ച അമ്മ മകന്റെ കളികളെ പ്രോത്സാഹിപ്പിച്ചു. ബാറ്റേന്താനുള്ള ആരോഗ്യം കൈവന്നതോടെ കരുണ്‍ കുട്ടിബാറ്റുമായി കളിത്തിലിറങ്ങി. രാജസ്ഥാനിലെ ജോധ്പൂരിലെ തെരുവുകളായിരുന്നു കരുണിന്റെ അരങ്ങേറ്റം. മകന്റെ ആരോഗ്യം പ്രതി അമ്മയും മകന്റെ കളിപ്രേമത്തെ പ്രോത്സാഹിപ്പിച്ചു.

വലുതായതോടെ കളി കരുണിനു ജീവിതമായി മാറി. ക്രിക്കറ്റായിരുന്നു കരുണിന്റെ ലോകം. പിന്നീട് കര്‍ണാടകയിലേക്ക് ചേക്കേറിയ കരുണിന്റെ ക്രിക്കറ്റ് വളര്‍ച്ച ഇവിടെയായിരുന്നു. ജോധ്പൂരിലെ ഇടനാഴികളില്‍ പന്ത് തട്ടാന്‍ പഠിച്ച കൊച്ചുപയ്യനു പിഴച്ചില്ല. അമ്മയുടെ പ്രോത്സാഹനവും വെറുതെയായില്ല.

വിരേന്ദര്‍ സെവാഗിനു ശേഷം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേട്ടം കുറിക്കുന്ന താരമായി കരുണ്‍ ഇന്നു വളര്‍ന്നിരിക്കുന്നു. ആദ്യ സെഞ്ചുറി തന്നെ ട്രപ്പിളാക്കി മാറ്റിയ ആദ്യ ഇന്ത്യക്കാരനെന്ന റിക്കാര്‍ഡും കരുണ്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ വരും നാളുകള്‍ കരുണിന്റേതായി മാറിയാല്‍ ഒട്ടും അദ്ഭുതപ്പെടാനില്ല.

അഭിനന്ദനപ്രവാഹം

ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരം കരുണ്‍ നായര്‍ക്ക് അഭിനന്ദന പ്രവാഹം. ക്രിക്കറ്റ് മേഖലയിലെ പ്രമുഖര്‍ കരുണിനെ അഭിനന്ദിച്ചു ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു.

ടെസ്റ്റില്‍ ആദ്യ ട്രിപ്പിള്‍ നേട്ടം സ്വന്തമാക്കിയ സെവാഗ് ലേശം താമസിക്കാതെ കരുണിന് അഭിനന്ദനം നേര്‍ന്നു. 300 ക്ലബ്ബിലേക്ക് സ്വാഗതമെന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്.

വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയിലും മറ്റ് മിന്നും താരങ്ങളെല്ലാം യുവതാരത്തിനു ട്വിറ്ററില്‍ ആശംസകള്‍ നേര്‍ന്നു.

Related posts