കാടും നാടും താണ്ടി വാഹനപര്യടനം

tvm-sabariകാട്ടാക്കട: അരുവിക്കരയുടെ നാഥനാര് എന്ന് ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഇനി 11 നാള്‍ മാത്രം. ഇന്നലെ വൈകുന്നേരം പെയ്ത വേനല്‍ മഴ അല്‍പ്പം കുളിര് നല്‍കിയെങ്കിലും പരിനൊന്നാം നാളിലും അരുവിക്കര ചൂടില്‍ തന്നെ. സ്വീകരണ പര്യടന ചൂടിലാണ് സ്ഥാനാര്‍ഥികള്‍. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലേയും മിക്ക ബൂത്തുകളിലും എത്തുന്ന പര്യടനം വോട്ട് തേടലിന്റെ പ്രധാന ആയുധമാണ്.  അതിനാല്‍ തന്നെ മുഴുവന്‍ ആവേശവും പര്യടനത്തില്‍ പ്രതിഫലിപ്പിക്കാനുള്ള പുറപ്പാടിലാണ് മൂന്ന് കക്ഷികളും. കാടും നാടും താണ്ടിയ സ്ഥാനാര്‍ഥികള്‍ കൊടും ചൂടിലും പര്യടനത്തിന് ഇറങ്ങി കഴിഞ്ഞു.

യുഡിഎഫിലെ  കെ.എസ്. ശബരീനാഥന്റെ  പര്യടനം കുറ്റിച്ചല്‍ പഞ്ചായത്തിലെ പേഴുംമൂട്ടു നിന്നും തലേക്കുന്നില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് വിജയം കാലഘട്ടത്തിന്റെ ആവശ്യമാണെന്നു ബഷീര്‍ പറഞ്ഞു. അരുവിക്കരയക്ക് കുറഞ്ഞ കാലയളവില്‍ തന്നെ നല്ല മുഖം നല്‍കാന്‍ കഴിഞ്ഞുവെന്നതും ബഷീര്‍ ചൂണ്ടികാട്ടി.  സ്ഥാനാര്‍ഥി ശബരീനാഥന്‍, താന്‍ മണ്ഡലത്തില്‍ ചെയ്ത  വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കേരളത്തിലെ മികച്ച മണ്ഡലമാക്കി മാറ്റാന്‍ യുഡിഎഫ് അധികാരത്തിലെത്തണമെന്ന് ശബരീനാഥന്‍ വോട്ടര്‍മാരെ ഓര്‍മിപ്പിച്ചു. കുറ്റിച്ചല്‍ പഞ്ചായത്തിലും പൂവച്ചല്‍ പഞ്ചായത്തിലെ ചില ഭാഗങ്ങളിലും പര്യടനം പൂര്‍ത്തിയാക്കി.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി റഷീദിന്റെ പര്യടനം തുടങ്ങി.   അഴിമതിയും വര്‍ഗീയതയും മുഖമുദ്രയാക്കിയ യുഡിഎഫ് സര്‍ക്കാരിന്റെ പതനം സര്‍ക്കാരിന്റെ പതനം ഉറപ്പാക്കുന്നതാവണം തെരഞ്ഞെടുപ്പെന്നു  സിപിഎം നേതാവ് എം. വിജയകുമാര്‍ പറഞ്ഞു.   ഇടതു സ്ഥാനാര്‍ഥി എ.എ. റഷീദിന്റെ തിരഞ്ഞെടുപ്പു പര്യടനം കൂന്താണിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   മന്ത്രിമാരും ഉദ്യോഗസ്ഥ പ്രഭുക്കളും ചേര്‍ന്നു നാടിനെ കൊള്ളയടിക്കുകയായിരുന്നു അഞ്ചു വര്‍ഷമെന്നു വിജയകുമാര്‍ ആരോപിച്ചു.

ബിജെപി സ്ഥാനാര്‍ഥി  രാജസേനന്റെ പര്യടനം നാളെ ആരംഭിക്കും.  അതിനു മുന്‍പ് മണ്ഡലത്തിലെ മിക്കയിടങ്ങളിലും എത്താനുള്ള പുറപ്പാടിലാണ് രാജസേനന്‍.   ഇന്നലെ വിവിധ പ്രദേശങ്ങളിലെ കുടുംബ യോഗങ്ങളില്‍ പങ്കെടുത്തു. കുറ്റിച്ചല്‍ പഞ്ചായത്തിലെ ആദിവാസി ഊരുകളില്‍ എത്തി അവരുടെ സംഗമത്തില്‍ പങ്കുചേര്‍ന്നു.  ഇടത്-വലത് മുന്നണികളുടെ ഒത്തുകളി അവസാനിപ്പിക്കാനും അഴിമതിയില്‍ നിന്നു കേരളത്തെ രക്ഷിക്കാനും  മോദി സര്‍ക്കാരിന്റെ വികസനപദ്ധതികള്‍ നമ്മുടെ നാട്ടിലെത്താനും ബിജെപി വിജയം അനിവാര്യമാണെന്നു രാജസേനന്‍ പറഞ്ഞു.

Related posts