കായംകുളത്ത് ദേശീയപാതയോരം മാലിന്യനിക്ഷേപകേന്ദ്രം; നടപടിയില്ല

alp-wasteകായംകുളം:കായംകുളത്ത് ദേശീയപാതയോരത്തും ഇടറോഡുകളിലും  മാലിന്യ നിക്ഷേപം വര്‍ദ്ധിച്ചിട്ടും നടപടിയില്ല. ഇതുമൂലം നഗരത്തിലൂടെ സഞ്ചരിക്കണമെങ്കില്‍ ജനങ്ങള്‍ക്ക് മൂക്ക് പൊത്തേണ്ട ഗതികേടിലാണ്. കായംകുളം കെഎസ്ആര്‍ടിസി ബസ്‌സ്‌റ്റേഷന്‍ ജംഗ്ഷന്‍ മുതല്‍ ഒഎന്‍കെജംഗ്ഷന്‍ വരെയുള്ള ഭാഗത്താണ്  മാലിന്യങ്ങള്‍ കുമിഞ്ഞു കൂടി ദുര്‍ഗന്ധം പരത്തുന്നത്. എംഎസ്എം കോളേജ്, വനിതാ പോളിടെക്‌നിക്ക് എന്നിവ ഉള്‍പ്പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും പോകുന്ന നൂറുകണക്കിന് വിദ്യര്‍ഥികളും കാല്‍ നടയാത്രക്കാരുമാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്.

പ്ലാസ്റ്റിക് കവറുകളിലാക്കി ഇവിടെ തള്ളുന്ന മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് പുഴുവരിച്ചും മറ്റുമാണ് പ്രദേശത്തെയാകെ ദുര്‍ഗന്ധത്തിലാക്കുന്നത് കൂടാതെ നഗരത്തിലെ ഇടറോഡുകളും കായംകുളം പുനലൂര്‍ കെ പി റോഡരികും വ്യത്യസ്ഥമല്ല. ടെലിഫോണ്‍ എക്‌സ് ചേഞ്ചിലേക്കുള്ള ഇടറോഡും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് ഇവിടെയും  ദുര്‍ഗന്ധം വമിക്കുകയാണ.് നഗരത്തെ മാലിന്യമുക്തമാക്കാന്‍ കായംകുളം നഗരസഭ മുമ്പ് ലക്ഷ്യമിട്ട പല പദ്ധതികളും അവതാളത്തിലായതാണ് മാലിന്യ പ്രശ്‌നം രൂക്ഷമാകാന്‍ കാരണം. മാലിന്യങ്ങള്‍ നിക്ഷേപിക്കാനും സംസ്ക്കരിക്കാനും ആധുനിക സംവിധാനം ഇല്ലാത്തതാണ് പ്രധാന പ്രശ്‌നം.

Related posts