കായികവിദ്യാര്‍ഥികള്‍ക്ക് അമിത അധ്വാനഭാരം കൊടുക്കരുത്

TCR-SPORTSതൃശൂര്‍: അത്‌ലറ്റിക്‌സിന്റെ ശോഭനമായ ഭാവിക്കു വേണ്ടിയും മികച്ച താരങ്ങളെ വാര്‍ത്തെടുക്കാനും കായികാധ്യാപകര്‍ക്ക് കൃത്യവും വ്യക്തവുമായ പരിശീലനം നല്‍കുന്നതിനായി തൃശൂര്‍ ജില്ല അത്‌ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഏകദിന പരിശീലന ക്യാമ്പ് നടത്തി. സ്കൂള്‍ വിദ്യാര്‍ഥികളായ കായികതാരങ്ങള്‍ക്ക് സ്കൂള്‍തലത്തില്‍ തന്നെ അമിത അധ്വാനഭാരം നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ഷെഡ്യൂള്‍ അനുസരിച്ചുള്ള അധ്വാനഭാരം മാത്രമേ നല്‍കാവൂ എന്നും സെമിനാര്‍ കായികാധ്യാപകരെ ഓര്‍മിപ്പിച്ചു.

സ്കൂള്‍തലത്തില്‍ ചെറിയ പ്രായത്തില്‍തന്നെ ഓവര്‍ലോഡ് നല്‍കി വിദ്യാര്‍ഥികളുടെ സ്റ്റാമിന പരമാവധിയധികം ഉപയോഗപ്പെടുത്തിക്കഴിയുമ്പോള്‍ പിന്നീട് ഇവര്‍ കോളജ് തലത്തിലെത്തുമ്പോള്‍ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ സാധിക്കാതെ വരുന്നതായി സെമിനാറില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. കോളജ്തലത്തിനപ്പുറത്തേക്ക് അത്‌ലറ്റുകള്‍ക്ക് വളരാന്‍ കഴിയാതെ പോകുന്നതായും വിദഗ്ധര്‍ പറഞ്ഞു. ഇതൊഴിവാക്കാന്‍ കൃത്യമായ ഷെഡ്യൂള്‍ പ്രകാരം മാത്രം കുട്ടികള്‍ക്ക് പരിശീലനം നല്‍കണമെന്ന് അവര്‍ നിര്‍ദ്ദേശിച്ചു. ചെറിയ കുട്ടികള്‍ക്ക് അവര്‍ക്ക് താങ്ങാന്‍ കഴിയാവുന്നതിന്റെ പരമാവധി അധ്വാനഭാരം കൊടുക്കുമ്പോള്‍ മികച്ച പെര്‍ഫോമെന്‍സ് തന്നെ പുറത്തെടുക്കാന്‍ സാധിക്കുമെന്നും അതുകൊണ്ടാണ് പരമാവധി അധ്വാനഭാരം നല്‍കുന്നതെന്നും ഇത് ഈ കായിക താരങ്ങളുടെ ഭാവി ഇല്ലാതാക്കുമെന്നും സെമിനാര്‍ വിലയിരുത്തി.

ഷെഡ്യൂള്‍ പ്രകാരമുള്ള അധ്വാനഭാരം മാത്രമേ  കായികവിദ്യാര്‍ഥികള്‍ക്ക് നല്‍കുവെന്ന് എല്ലാ സ്കൂളുകളിലേയും കായികാധ്യാപകര്‍ തീരുമാനിക്കണമെന്നും എന്നാല്‍ മാത്രമേ അത്‌ലറ്റിക്‌സിന്റെ ഭാവി ശോഭനമാകുമെന്ന് ഉറപ്പാക്കാന്‍ കഴിയൂവെന്നും സെമിനാറില്‍ പങ്കെടുത്ത കായിക അധ്യാപകര്‍ പറഞ്ഞു. വളരെ സാവധാനത്തിലാണ് കായികവിദ്യാര്‍ഥികളുടെ അധ്വാനഭാരം വര്‍ധിപ്പിക്കേണ് ടതെന്നും പ്രായം, ഇവന്റ് എന്നിവ നോക്കിയാണ് ഇത് ചെയ്യേണ്ടതെന്നും സെമിനാറില്‍ ക്ലാസുകളെടുത്തവര്‍ കായികാധ്യാപകരെ ഓര്‍മിപ്പിച്ചു. പ്രായത്തിനും ഇവന്റുകള്‍ക്കും അനുസരിച്ച് അധ്വാനഭാരത്തിന്റെ തോത് മാറിക്കൊണ്ടിരിക്കുമെന്നും അവര്‍ പറഞ്ഞു.

ഇതെല്ലാം സംബന്ധിച്ച് കായികാധ്യാപകര്‍ക്ക് ബോധവത്കരണം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്. സ്‌പോര്‍ട്‌സ് ഇഞ്ച്വറിയെക്കുറിച്ചും വിദഗ്ധര്‍ ക്ലാസുകളെടുത്തു. അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ കായികാധ്യാപകര്‍ക്കും അത്‌ലറ്റിക്‌സ് പരിശീലകര്‍ക്കുമായി ജൂലൈ 12 മുതല്‍ 15വരെ അത്‌ലറ്റിക്‌സ് കോച്ചിംഗ് ക്ലിനിക്ക് നടത്തുന്നുണ്ട്.  അത്‌ലറ്റിക്‌സില്‍ നടപ്പിലാക്കി വരുന്ന ആധുനിക പരിശീലന ക്രമങ്ങളെക്കുറിച്ചും ആധുനിക കളിയുപകരണങ്ങളെക്കുറിച്ചും ജില്ലയിലെ കായികാധ്യാപകര്‍ക്കും പരിശീലകര്‍ക്കും അറിവുപകരുകയെന്ന ലക്ഷ്യത്തോടെയാണ് കോച്ചിംഗ് ക്ലിനിക്ക് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ പ്രഗത്ഭര്‍ ക്ലാസുകളെടുക്കും.

Related posts