കിം കോളിന്‍സ് മരണമാസാണ്

fb-callinsഅജിത് ജി. നായര്‍

പ്രായത്തിനു തളര്‍ത്താനാവാത്ത കരീബിയന്‍ പോരാട്ടവീര്യം സിരയില്‍ നിറച്ചാണ് കിം കോളിന്‍സ് റിയോയിലേക്കെത്തുന്നത്. റിയോയില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കൂടിയ ഓട്ടക്കാരനാണ് സെന്റ്കിറ്റ്‌സില്‍നിന്നുള്ള നാല്‍പ്പതുകാരനായ കോളിന്‍സ്. മത്സരിക്കുന്നതാവട്ടെ വേഗപ്പോരായ 100 മീറ്ററിലും. അവസാന ഒളിമ്പിക്‌സി നിറങ്ങുന്ന ഇതിഹാസതാരം ഉസൈന്‍ ബോള്‍ട്ട്, യോഹാന്‍ ബ്ലേക്ക്, ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ എന്നീ ലോകോത്തരതാരങ്ങളോടാണ് കോളിന്‍സിന് എതിരിടേണ്ടിവരിക.

ആളു നിസാരക്കാരനല്ല 100 മീറ്ററില്‍ 2003ലെ ലോകചാമ്പ്യനാണ് ഇദ്ദേഹം. 2002ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം കോളിന്‍സിനു തന്നെയായിരുന്നു. അനവധി അന്താരാഷ്ട്ര മത്സരങ്ങളിലെ മെഡല്‍ നേട്ടങ്ങള്‍ വേറെയും. പ്രായമായെന്ന കാരണം പറഞ്ഞ് ഇദ്ദേഹത്തെ മാറ്റിനിര്‍ത്താനാകില്ല. കാരണം 10 സെക്കന്‍ഡിനുള്ളില്‍ 100 മീറ്റര്‍ കടന്ന നാല്‍പ്പതുകാരില്‍ മുമ്പന്‍ കോളിന്‍സ് തന്നെയാണെന്നതു തന്നെ. മേയില്‍ 9.93 സെക്കന്‍ഡില്‍ 100 മീറ്റര്‍ കടന്നാണ് ഇദ്ദേഹം റിയോയിലേക്കുള്ള തന്റെ വരവറിയിച്ചത്. 2014ല്‍ ലണ്ടനില്‍ കുറിച്ച 9.96 സെക്കന്‍ഡായിരുന്നു മുമ്പ് കോളിന്‍സിന്റെ മികച്ച പ്രകടനം. ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായമേറിയ താരവും ഇദ്ദേഹം തന്നെയാണ്. ഈ മാര്‍ച്ചില്‍ ഒറിഗോണില്‍ നടന്ന ലോക ഇന്‍ഡോര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അറുപതു മീറ്ററില്‍ മത്സരിച്ച കോളിന്‍സ് എട്ടാമനായാണ് മത്സരം പൂര്‍ത്തിയാക്കിയത്. ‘

‘ഞാന്‍ വര്‍ഷങ്ങളായി വിചാരിക്കുന്നുണ്ട് വിരമിക്കണമെന്ന്, പക്ഷേ, ഓരോ തവണ ഇങ്ങനെ വിചാരിക്കുമ്പോഴും എന്റെ വേഗത കൂടുകയാണു ചെയ്യുന്നത്’-പോരാട്ടവീര്യം തുടിക്കുന്ന കോളിന്‍സിന്റെ വാക്കുക തന്നെ സാക്ഷ്യം. തനിക്ക് ഇപ്പോള്‍ തികഞ്ഞ ആത്മവിശ്വാസമുണെ്ടന്നും ഇതാണ് ശരിയായ സമയമെന്നാണ് തന്റെശരീരവും മനസും പറയുന്നതെന്നും കോളിന്‍സ് പറയുന്നു.

1996ലാണ് സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത്. രാജ്യത്തിനൊപ്പം കോളിന്‍സും ഒളിമ്പിക്‌സില്‍ അരങ്ങേറി. ഒളിമ്പിക്‌സ് 2000ല്‍ സിഡ്‌നിയിലെത്തിയപ്പോഴും പങ്കെടുക്കാന്‍ കോളിന്‍സ് ഉണ്ടായിരുന്നു. 100 മീറ്ററിന്റെ ഫൈനലിലെത്തുന്ന ആദ്യ സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് താരം എന്ന ബഹുമതി സ്വന്തമാക്കിയായിരുന്നു കംഗാരുക്കളുടെ നാട്ടില്‍നിന്നും മടങ്ങിയത്. 2004ല്‍ ആഥന്‍സില്‍ നേട്ടം ആവര്‍ത്തിക്കാനും ഇദ്ദേഹത്തിനായി. ബെയ്ജിംഗില്‍ 200 മീറ്ററില്‍ ഫൈനലില്‍ കടന്നു. 2012ല്‍ ലണ്ടനില്‍ രാജ്യത്തിന്റെ പതാക വാഹകനും മറ്റാരുമായിരുന്നില്ല. ഭാര്യ പൗളയും കുട്ടികളുമൊപ്പമുണ്ടായിരുന്നതിനാല്‍ ഒളിമ്പിക് വില്ലേജിനു പകരം ഒരു ഹോട്ടലിലായിരുന്നു അന്ന് കോളിന്‍സ് താമസിച്ചത്. ഭാര്യ തന്നെയാണ് കോളിന്‍സിന്റെ പരിശീലകയും എന്നത് മറ്റൊരു കൗതുകം. പൗള മികച്ച പരിശീലകയാണെന്നും കോളിന്‍സ് പറയുന്നു.

ഒളിമ്പിക്‌സില്‍ തുടര്‍ച്ചയായി ഫൈനലുകളിലെത്തിയിട്ടുണെ്ടങ്കിലും ആറാം സ്ഥാനത്തിനപ്പുറമെത്താന്‍ കോളിന്‍സിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രാജ്യത്തിനും ഒരു ഒളിമ്പിക് മെഡല്‍ സ്വപ്നമായിത്തന്നെ അവശേഷിക്കുന്നു. എന്നിരുന്നാലും വര്‍ധിച്ച പ്രതീക്ഷകളോടെയാണ് കോളിന്‍സ് റിയോയില്‍ ഇറങ്ങുന്നത്. 100 മീറ്ററില്‍ ഈ സീസണിലെ മികച്ച ഒമ്പതാമത്തെ സമയത്തിനുടമയാണ് ഇദ്ദേഹം.

ട്രിപ്പിള്‍ ട്രിപ്പിള്‍ ലക്ഷ്യമിടുന്ന ഉസൈന്‍ ബോള്‍ട്ടിനെയും അമേരിക്കക്കാരന്‍ ജസ്റ്റിന്‍ ഗാറ്റ്‌ലിനെയുമാണ് കോളിന്‍സിന എതിരിടേണ്ടത്. എട്ടു പേര്‍ മത്സരിക്കുന്ന ഫൈനലില്‍ സ്വര്‍ണം മുതല്‍ എട്ടു വരെയുള്ള സ്ഥാനങ്ങളില്‍ ഏതില്‍ വേണമെങ്കിലുമെത്താമെന്നും മഹത്തായ മത്സരമാണ് നടക്കാന്‍ പോകുന്നതെന്നും കോളിന്‍സ് പറയുന്നു. നിങ്ങള്‍ ഒരു മത്സരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചുവെങ്കില്‍ മികച്ച പരിശീലനം നടത്തുകയും മികച്ച പ്രകടനം ആത്മവിശ്വാസം പുലര്‍ത്തുകയും ചെയ്യുക എന്നും കോളിന്‍സ് പറയുന്നു. മുമ്പോട്ടു പോകാനുള്ള മനോവീര്യമുണെ്ടങ്കില്‍ പ്രായം ശരീരത്തെ ബാധിക്കില്ലെന്നും അതാണ് തന്നെ ഈ പ്രായത്തിലും മുമ്പോട്ടു കുതിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും കോളിന്‍സ് കൂട്ടിച്ചേര്‍ത്തു.

Related posts