കുഞ്ഞുമോനല്ല വല്യമോനാ… എറണാകുളത്തെ റിപ്പര്‍ മോഡല്‍ കൊല: കൊലപാതക സംഖ്യ കൂടിയേക്കും; അന്വേഷണം മറ്റു ജില്ലകളിലേക്കും

rIPPERകൊച്ചി: ഉറങ്ങിക്കിടന്ന ഒമ്പതുപേരെ കല്ലിനിടിച്ച് കൊന്ന കേസിലെ പ്രതി സേവ്യര്‍ എന്ന കുഞ്ഞുമോനെ (42) കുറിച്ചുള്ള അന്വേഷണം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. പെയിന്റിംഗ് തൊഴിലാളിയായ സേവ്യര്‍ ജോലിക്കായി പോയിട്ടുള്ള കണ്ണൂര്‍, കാസര്‍ഗോഡ്, പത്തനംതിട്ട എന്നീ ജില്ലകളിലേക്കാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.

സേവ്യര്‍ അവിടെ ഉണ്ടായിരുന്ന കാലത്ത് നടന്നിട്ടുള്ള സമാന സ്വഭാവമുള്ള കൊലപാതകങ്ങളും കൊലപാതകശ്രമങ്ങളും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. ഇവിടങ്ങളിലെ പോലീസ് സ്‌റ്റേഷനുകളില്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ തിരക്കുന്നത് ആരംഭിച്ചു കഴിഞ്ഞു. സമാന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതാത് സ്ഥലങ്ങളിലെ പോലീസെത്തി സേവ്യറിനെ ചോദ്യം ചെയ്യും. പത്തനംതിട്ടയില്‍ ഒരുവര്‍ഷവും തലശേരിയില്‍ ആറുമാസവും സേവ്യര്‍ ജോലിയെടുത്തിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഈ ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളില്‍ സമാന സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ലഹരിക്കടിമയായിരുന്ന സേവ്യറിനെ പീച്ചിയിലെ ലഹരി വിമോചന കേന്ദ്രത്തില്‍ ചികിത്സിച്ചിരുന്നു. അവിടെയും അന്വേഷണം നടത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. വഴിയരികില്‍ കിടന്നുറങ്ങുന്നവരുടെ അടുത്ത് കയ്യില്‍ നിന്ന് പണവും ബീഡിയും മോഷ്ടിക്കുകയും എതിര്‍ക്കുന്നവരെ അവര്‍ ഉറങ്ങിയശേഷം തിരികെ വന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തുന്നതാണ് സേവ്യറിന്റെ രീതി. കയ്യില്‍ കിട്ടിയതെന്തും കൊലയ്ക്കായി ഉപയോഗിക്കും. നിസാരകാര്യങ്ങള്‍ക്ക് ഇത്തരം കൊലപാതകങ്ങള്‍ നടത്തുന്നതില്‍ സേവ്യര്‍ ആനന്ദം കണ്ടെത്തിയിരുന്നു.

ലഹരി ഉപയോഗവും ഉറക്കമില്ലായ്മയും സേവ്യറിനെ ക്രൂരകൊലപാതകങ്ങള്‍ നടത്തുന്നതില്‍ എത്തിച്ചു. കൊലപാതകം നടത്തുന്ന ദിവസം നന്നായി ഉറങ്ങാന്‍ സാധിക്കുമെന്ന സേവ്യറിന്റെ വെളിപ്പെടുത്തല്‍ പോലീസിനെ പോലും ഞെട്ടിച്ചിരുന്നു. ഇത്തരം വിചിത്ര മാനസികാവസ്ഥയുള്ളയാളാണ് പ്രതി എന്നുള്ളത് കൊണ്ട് തന്നെ കൊലപാതകങ്ങളുടെ എണ്ണം ഇനിയും കൂടാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

എറണാകുളം നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി 35-ഓളം കൊലപാതകങ്ങള്‍ നടന്നതായാണ് പോലീസിന്റെ കണക്കുകള്‍. 2003 മുതല്‍ എറണാകുളം ജില്ലയില്‍ നടന്നിട്ടുള്ള സമാന മരണങ്ങളെക്കുറിച്ച് ഡപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമായ സ്‌നിപ്പേഴ്‌സ് വിശദ അന്വേഷണം നടത്തും. ഇതിനായി ഓരോ സര്‍ക്കിള്‍ ഓഫീസിലേക്കും വിവരങ്ങള്‍ തേടിയുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സേവ്യര്‍ കൊലപ്പെടുത്തിയ ഒമ്പതുപേരില്‍ മൂന്നുപേരെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കൊലപാതകങ്ങള്‍ക്കൊ്ന്നും സാക്ഷികളില്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്. കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ് സേവ്യര്‍. തിങ്കളാഴ്ച അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് നല്‍കിയ അപേക്ഷ അന്ന് പരിഗണിക്കും.

Related posts