കുട്ടനാട്ടില്‍ പോള വാരാന്‍ ആമയന്ത്രമെത്തി; കരയിലും വെള്ളത്തിലും പ്രവര്‍ത്തിക്കുന്ന ട്രക്‌സര്‍ യന്ത്രം പണി തുടങ്ങി

alp-aamaമങ്കൊമ്പ്: കുട്ടനാട് നേരിടുന്ന ഗുരുതര പ്രശ്‌നമായ പോളശല്യത്തിനു പരിഹാരം കാണാന്‍ ആമയന്ത്രം എന്നറിയപ്പെടുന്ന ട്രക്‌സര്‍ യന്ത്രമെത്തി. കരയിലും വെള്ളത്തിലും ഒരു പോലെ പ്രവര്‍ത്തിക്കുന്ന യന്ത്രം സ്വീഡനിലെ ഡോള്‍ട്ടിയ മെക്കാനിക്ക എന്ന സ്ഥാപനമാണ് വിപണിയിലിറക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ആലപ്പുഴയുള്‍പ്പെടെ പല സ്ഥലങ്ങളിലും ഇതിനുമുമ്പ് ട്രക്‌സര്‍ യന്ത്രം ഉപയോഗിച്ചു പോള വാരിയിട്ടുണ്ട്.

ആംഫീബിയന്‍ വീഡ് ഹാര്‍വെസ്റ്റര്‍ എന്ന യന്ത്രം കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള മങ്കൊമ്പ് നെല്ലു ഗവേഷണകേന്ദ്രമാണ് ഇപ്പോള്‍ വാങ്ങിയിരിക്കുന്നത്. 80 ലക്ഷത്തോളം രൂപയാണ് ഇതിനു വില. ഈ യന്ത്രമുപയോഗിച്ച് ജലാശയങ്ങളിലെയും, ചതുപ്പ് പ്രദേശങ്ങളിലെയും കുളവാഴ, കടകല്‍, മറ്റ് കളകള്‍ എന്നിവ നീക്കം ചെയ്യാനാകും. ഇരുവശങ്ങളിലുമുള്ള ട്രാക്ക് ചെയിന്‍ സംവിധാനം ഉപയോഗിച്ച് യന്ത്രത്തിന് കരയിലും വെള്ളത്തിലും അനായാസം സഞ്ചരിക്കാനാവുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

യന്ത്രത്തോടൊപ്പം പ്രൊപ്പല്ലര്‍ സംവിധാനമുള്ളതിനാല്‍ ഒഴുക്കുള്ള നദികളിലും, കടകലും ചെടികളും വെള്ളത്തിനടിയില്‍ വച്ചുതന്നെ അറുത്തുനീക്കാവുന്നതാണ്. 45 എച്ച്പി കുതിരശക്തിയുള്ള കുബോട്ട ഡീസല്‍ എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. മണിക്കൂറില്‍ 3.8 മുതല്‍ ഏഴുലിറ്റര്‍വരെ ഇന്ധനക്ഷമത ലഭിക്കുമെന്ന് നിര്‍മാതാക്കള്‍ ഉറപ്പുതരുന്നു. ഹൈഡ്രോളിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രം കരയില്‍ രണ്ടു കിലോമീറ്ററും, വെള്ളത്തില്‍ ആറുകിലോമീറ്ററും വേഗത്തില്‍ പ്രവര്‍ത്തിക്കും.

യന്ത്രമുപയോഗിച്ച് കുട്ടനാട്ടിലെ തോടുകള്‍, കായലുകള്‍ എന്നിവ വൃത്തിയാക്കാന്‍ ഉപയോഗിക്കാം. വര്‍ഷങ്ങളായി കൃഷിയില്ലാതെ കിടക്കുന്ന തരിശുനിലങ്ങളും കൃഷിയോഗ്യമാക്കാനും ഇതിലൂടെ സാധിക്കും. നിലവില്‍ നെല്ലു ഗവേഷണകേന്ദ്രത്തിന്റെ ആവശ്യങ്ങള്‍ക്കു മാത്രം ഉപയോഗിക്കുന്ന യന്ത്രം പിന്നീട് കുട്ടനാട്ടിലെ ഗ്രാമ, ബ്ലോക്കു പഞ്ചായത്തുകള്‍ക്കു വാടകയ്ക്കു ലഭ്യമാക്കും. അതിനുമുമ്പായി യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ താല്പര്യമുള്ളവരെ പരിശീലിപ്പിച്ചെടുക്കും. 80 ലക്ഷത്തില്‍പ്പരം രൂപയാണ് യന്ത്രത്തിന്റെ വില.

Related posts