ജിജി ലൂക്കോസ്
മിനറല്‍ വാട്ടര്‍ എന്ന പേരില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ വില്‍ക്കുന്ന വെള്ളത്തില്‍ ധാതുക്കളാണോ മാരക രാസവസ്തുക്കളാണോ ഉള്ളതെന്നു കുപ്പി നോക്കി വിലയിരുത്താനാവില്ല. കുപ്പിയുടെ പുറത്തുള്ള ലേബലിലും ഇതൊന്നുമുണ്ടാവില്ല. അങ്ങനെയെങ്കില്‍ കുപ്പിവെള്ളത്തിലൂടെ കുഴപ്പങ്ങളുണ്ടായാല്‍ അതെങ്ങനെ തിരിച്ചറിയാനാകും? അതിനായി കാലാകാലങ്ങളില്‍ ഇവ പരിശോധനകള്‍ക്കു വിധേയമാക്കാറുണേ്ടാ? അത്തരം പരിശോധനാ ഫലങ്ങള്‍ പ്രസിദ്ധപ്പെടുത്തി പൊതുജനങ്ങളെ അറിയിക്കാറുണേ്ടാ? ദോഷങ്ങള്‍ കണെ്ടത്തിയിട്ടുണെ്ടങ്കില് അവ പരിഹരിക്കാന്‍ നടപടി സ്വീകരിക്കാറുണേ്ടാ? ദൂരീകരിക്കാത്ത സംശയങ്ങള്‍ ഏറെ.
1954ലെ മായം ചേര്‍ക്കല്‍ നിരോധനനിയമത്തിന്റെ 32-ാം അനുച്ഛേദത്തില്‍ മിനറല്‍ വാട്ടറില്‍ ചേര്‍ക്കുന്ന ഘടകങ്ങളുടെ പരിധി വ്യക്തമാക്കിയിട്ടുണ്ട്. മായം ചേര്‍ക്കല്‍ നിരോധന നിയമത്തിലും മിനറല്‍ വാട്ടറില്‍ എന്തൊക്കെ അടങ്ങിയിരിക്കണമെന്നു വ്യക്തമായി പറയുന്നുണ്ട്.
ലോകാരോഗ്യ സംഘടന 1958ല്‍ കുടിവെള്ളത്തിന്റെ അന്താരാഷ്ട്ര നിലവാരം സംബന്ധിച്ച നിര്‍ദേശങ്ങള്‍ (ഗൈഡ്ലൈന്‍സ് ഫോര്‍ ഡ്രിങ്കിംഗ് വാട്ടര്‍ ക്വാളിറ്റി- ജിഡിഡബ്ല്യുക്യു) മൂന്നു വാല്യങ്ങളായി പുറത്തിറക്കിയിട്ടുണ്ട്. ഇവ കൂടി ഉള്‍പ്പെടുത്തി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് കാലാകാലങ്ങളില്‍ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ മാന്വല്‍ പുറത്തിറക്കുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മിനറല്‍ വാട്ടര്‍ ഉത്പാദക കമ്പനികള്‍ക്കു ലൈസന്‍സ് നല്‍കുകയും അതു പുതുക്കി നല്‍കുകയും ചെയ്യുന്നത്. പക്ഷേ, കാലാകാലങ്ങളായി മിനറല്‍ വാട്ടര്‍ എന്ന കുപ്പിവെള്ളം (പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍) പരിശോധനകള്‍ക്കു വിധേയമാക്കാറുണെ്ടങ്കിലും അതിന്റെ പരിശോധനാ ഫലങ്ങള്‍ എന്തെന്നോ പരിഹാര നടപടികളെന്തെന്നോ ഭക്ഷ്യസുരക്ഷ അധികൃതര്‍ ആരേയും അറിയിക്കാറില്ല.
കുപ്പിവെള്ളത്തിനു മാത്രമല്ല, ശുദ്ധമായ പ്രകൃതിജലത്തിനും ബിഐഎസ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം നല്‍കാറുണ്ട്. പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടറിനു ഐഎസ് 13428ഉം പാക്കേജ്ഡ് നാച്ചുറല്‍ മിനറല്‍ വാട്ടറിനു ഐഎസ് 14543ഉം. കുപ്പിയിലാക്കാനുള്ള വെള്ളത്തിന്റെ സ്രോതസ് മുതല്‍ ശുദ്ധീകരിക്കാനുള്ള പ്ലാന്റിന്റെ വിവിധ ഘടകങ്ങള്‍ക്കു വരെ ബിഐഎസ് സ്റ്റാന്‍ഡേര്‍ഡ് നിശ്ചയിച്ചിട്ടുണ്ട്. ലൈസന്‍സ് നേടുന്നതിലും അതു പുതുക്കുന്നതിലും ഈ മാനദണ്ഡങ്ങള്‍ പലതും പാലിക്കപ്പെടാറുണെ്ടങ്കിലും വെള്ളം കുപ്പിയിലായി കഴിയുന്നതോടെ ഈ മാനദണ്ഡങ്ങളത്രയും കാറ്റില്‍ പറക്കും. അങ്ങനെ രോഗങ്ങള്‍ വിതരണം ചെയ്യാനുള്ള ശൃംഖലയായി കുപ്പിവെള്ളം മാറുന്നു. ശുദ്ധീകരിക്കുന്നതിനു മുമ്പുള്ള വെള്ളവും ശുദ്ധീകരിക്കപ്പെട്ട വെള്ളവും വേണ്ടരീതിയില്‍ പരിശോധിക്കപ്പെടുന്നില്ല എന്നതും വസ്തുതയാണ്.
ധാതുസമ്പുഷ്ടമോ രോഗസമ്പുഷ്ടമോ?
സാധാരണ കുടിവെള്ളത്തില്‍നിന്നു വ്യത്യസ്തമായി മുപ്പത്തിയഞ്ചോളം ധാതുക്കളും ലവണങ്ങളും മിനറല്‍ വാട്ടറില്‍ അടങ്ങിയിരിക്കേണ്ടതുണ്ട്.
നൈട്രേറ്റ്, സള്‍ഫൈഡ്, മാംഗനീസ്, കോപ്പര്‍, സിങ്ക്, ഫ്ളൂറൈഡ്, ബേറിയം, ആന്റിമണി, നിക്കല്‍, ബോറേറ്റ്, സില്വോര്‍, ക്ലോറൈഡ്, സള്‍ഫേറ്റ്, മഗ്നീഷ്യം, കാല്‍സിയം, സോഡിയം, ആഴ്സനിക്ക്, ആല്‍ക്കലിനിറ്റി, കാഡ്മിയം, സയനൈഡ്, ക്രോമിയം, മെര്‍ക്കുറി, ലെഡ്, സെലേനിയം തുടങ്ങിയവ മിനറല്‍ വാട്ടറില്‍ ഉണ്ടാകണം. ഇവ ഓരോന്നും വ്യത്യസ്ത അളവുകളിലാണ് കാണേണ്ടത്. ഇതില്‍ പലതും നിര്‍ദിഷ്ട അളവില്‍ കൂടുന്നത് ആരോഗ്യത്തിനു ഹാനികരമാണ്.
കോളിഫോം ബാക്ടീരിയ, ഇ-കോളി, വിബ്റോകൊളിറിയ, സ്യൂഡോമൊണാസ് തുടങ്ങിയ വസ്തുക്കള്‍ കുടിവെള്ളത്തില്‍ കാണുകയുമരുത്. എന്നാല്‍, മലിനജലത്തില്‍ മാത്രം കാണപ്പെടുന്ന കോളിഫോം ബാക്ടീരിയ, ഓര്‍ഗനോക്ലോറൈന്‍സ്, എച്ച്സിഎച്ച്, ഡിഡിറ്റി തുടങ്ങിയവ കണെ്ടത്തിയിട്ടുണെ്ടന്നു സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സിഎസ്ഇ), ചെന്നൈയിലെ ലാബോറട്ടറി, ഫുഡ് ഡെവലപ്മെന്റ് അഥോറിറ്റി എന്നിവയുടെയും സംസ്ഥാന നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഗുരുതരമായ രോഗങ്ങളുണ്ടാക്കുമെന്നു വ്യക്തമായതിനെത്തുടര്‍ന്നു പലയിടത്തും നിരോധിച്ച ഡിഡിടിയുടെ അളവ് 7.06 ശതമാനത്തില്‍ കണെ്ടത്തിയെന്നാണ് സിഎസ്ഇയുടെ റിപ്പോര്‍ട്ടിലുള്ളത്. കാസര്‍ഗോഡ് അടക്കമുള്ള പ്രദേശങ്ങളില്‍ മാരക രോഗങ്ങള്‍ വിതറിയ എന്‍ഡോസള്‍ഫാന്റെ ഘടകങ്ങള്‍ ചില കുപ്പിവെള്ളത്തില്‍ 8.8 ശതമാനമായിരുന്നു.
ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്എസ്എസ്എഐ) നടത്തിയ പരിശോധനയില്‍ 32 കമ്പനികളുടെ വെള്ളത്തിലും അമ്ലത്തിന്റെയും ക്ഷാരത്തിന്റെയും അളവ് കണക്കാക്കുന്ന പിഎച്ച് ലവല്‍ വളരെ കുറവായിരുന്നു. നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റി നടത്തിയ പഠനത്തില്‍ കേരളത്തില്‍ വില്‍പ്പന നടത്തുന്ന പല മിനറല്‍ വാട്ടറുകളിലും കോളിഫോം ബാക്ടീരിയ കണെ്ടത്തിയിട്ടുണ്ട്.
കുപ്പിവെള്ളമാക്കാന്‍ ഉപയോഗിക്കുന്നതു മിക്കവയും ആറ്റില്‍ നിന്നുള്ളതോ പൈപ്പ് വെള്ളമോ ഭൂഗര്‍ഭ ജലമോ ആണ്. ഇവയിലാണ് ഗുരുതരമായ രോഗങ്ങളുണ്ടാക്കുന്ന അണുക്കളും മാലിന്യ ഘടകങ്ങളും ബാക്ടീരിയയും കൂടുതലായുള്ളത്.
കുപ്പിവെള്ളത്തില്‍ ഈ ഘടകങ്ങളുണെ്ടങ്കിലും ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ചിലപ്പോള്‍ പെട്ടെന്നു കണെ്ടത്താനാകില്ല. ചിലത് ഛര്‍ദി, വയറിളക്കം, ത്വക്ക് രോഗം, ശ്വാസകോശ രോഗങ്ങള്‍, ഡയേറിയ, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളിലൂടെ പ്രകടമാകും.
ഇന്ത്യയില്‍ ശുദ്ധി തെളിയിക്കുന്നതിനു ബിഐഎസ് മാര്‍ക്ക് അല്ലെങ്കില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) സര്‍ട്ടിഫിക്കേറ്റാണ് പ്രധാന മാനദണ്ഡം. ഇത്തരത്തില്‍ ലൈസന്‍സുള്ള 6,513 കമ്പനികളാണു രാജ്യത്ത് കുപ്പിവെള്ളം വിപണനത്തിനെത്തിക്കുന്നത്. 1,500 കോടിയിലേറെ ഈ കമ്പനികള്‍ പ്രതിവര്‍ഷം അറ്റാദായം ഉണ്ടാക്കുകയും ചെയ്യുന്നു.
കുടിച്ചു മരിക്കാനും കാന്‍സര്‍
ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് ബോട്ടില്‍ഡ് വാട്ടര്‍ അസോസിയേഷന്റെ കണക്കു പ്രകാരം 1090 ദശലക്ഷം ലിറ്റര്‍ കുപ്പിവെള്ളം ലോകത്തു വിറ്റഴിയുന്നുണ്ട്. ആവശ്യവും ഉപഭോഗവും വര്‍ധിച്ചതാണു ഗുണനിലവാരമില്ലായ്മ വര്‍ധിപ്പിച്ചതെന്നാണ് അധികൃതരുടെ വാദം.
വ്യാജ ലൈസന്‍സിലൂടെയും വ്യാജ സര്‍ട്ടിഫിക്കറ്റുകളിലൂടെയും മിനറല്‍ വാട്ടറുകള്‍ വിപണിയിലെത്തുന്നതും കുപ്പികളില്‍ വ്യാജ സ്റ്റിക്കറുകള്‍ ഒട്ടിക്കുന്നതും ഉപയോഗിച്ച കുപ്പികളില്‍ മലിനജലം നിറച്ചു വിപണിയിലെത്തിക്കുന്നതും ഇവയില്‍ ചിലതു മാത്രമെന്ന് എഫ്എസ്എസ്എഐ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ പവന്‍കുമാര്‍ അഗര്‍വാള്‍ പറയുന്നു.
മിനറല്‍ വാട്ടര്‍ അടക്കം ചെയ്യുന്ന കുപ്പിക്കു പുറത്ത് നാച്വറല്‍ മിനറല്‍ വാട്ടര്‍ എന്നു വലിയ അക്ഷരത്തില്‍ അച്ചടിച്ചിരിക്കണമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. കുടിവെള്ളം അടക്കം ചെയ്തിരിക്കുന്ന കുപ്പിക്കു പുറത്ത് പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ എന്നു വലിയ അക്ഷരത്തില്‍ അച്ചടിച്ചിരിക്കണമെന്നും പായ്ക്കു ചെയ്ത തീയതിയും വിലയും രേഖപ്പെടുത്തിയിരിക്കണമെന്നും നിയമമുണ്ട്.
എന്നാല്‍, ഈ നിര്‍ദേശം പോലും പലരും പാലിക്കുന്നില്ല. മിനറല്‍ വാട്ടര്‍ നിര്‍മാണ സ്ഥലത്തുവച്ചു തന്നെ കുപ്പികള്‍ പായ്ക്ക് ചെയ്യണമെന്നാണ് നിയമം. ഇതും കര്‍ശനമായി പാലിക്കപ്പെടുന്നില്ല. വില്‍പ്പനയ്ക്കുള്ള കുപ്പികളില്‍ ഭദ്രമായി പായ്ക്കു ചെയ്തല്ലാതെ വലിയ പാത്രങ്ങളില്‍ മിനറല്‍ വാട്ടര്‍ നിറച്ചുകൊണ്ടുപോകുകയോ വരികയോ ചെയ്യാന്‍ പാടില്ലെന്നും നിയമമുണ്ട്. മിനറല്‍ വാട്ടര്‍ ഉത്പാദനത്തിലും വിപണനത്തിലും വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ആറു മാസം വരെ തടവും ആയിരം രൂപ വരെ പിഴ ശിക്ഷയും ലഭിക്കാവുന്നതാണ്.
എന്നാല്‍, പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിശോധനകളില്‍ പ്രാഥമികമായി ക്രമക്കേടുണെ്ടന്നു കണെ്ടത്തുന്നവ മാത്രമാണ് വിദഗ്ധ പരിശോധനകള്‍ക്കായി ലബോറട്ടറികളിലേക്ക് അയയ്ക്കാറുള്ളു. അത്തരത്തില്‍ അയയ്ക്കുന്നതില്‍ മാലിന്യത്തിന്റെയും അണുക്കളുടെയും ഘടനയുടെയും ചില സാധാരണ പരിശോധനകള്‍ മാത്രമേ നടക്കാറുള്ളു. എന്നാല്‍, അതിലും വലിയ വെളിപ്പെടുത്തലുകളാണ് ലോക ആരോഗ്യ സംഘടനയും ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ ഹെല്‍ത്ത് ഫിസിക്സ് വിഭാഗവും പുറത്തുവിട്ട റിപ്പോര്‍ട്ടുകളിലുള്ളത്. വര്‍ഷങ്ങള്‍ക്കു മുമ്പേ ഇതു പുറത്തുവന്നതാണെങ്കിലും അതിനനുസരിച്ചുള്ള പരിശോധനാ രീതികളോ പരിഹാര രീതികളോ ഇന്ത്യയിലെങ്ങും നടപ്പിലായിട്ടില്ല.(കുപ്പിവെള്ളം പതിവായി ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന ഗുരുതര രോഗങ്ങളും ആശങ്കകളും അത്ര ചെറുതല്ല. അതിനെക്കുറിച്ചു നാളെ).