കുരിശുമല തീര്‍ഥാടനത്തിന് തിരക്കേറുന്നു

tvm-kurishuവെള്ളറട : കാരുണ്യത്തിന്റെ അസാധാരണ ജൂബിലി വര്‍ഷത്തിലെ 59-ാമത് കുരിശുമല തീര്‍ഥാടനത്തിന്റെ രണ്ടാം ദിവസം ആയിരക്കണക്കിന് തീര്‍ഥാടകര്‍ കുരിശുമല കയറി. അതിരാവിലെ മുതല്‍ തന്നെ തീര്‍ഥാടകര്‍ സംഘമായി എത്തിത്തുടങ്ങി. നട്ടുച്ചയ്ക്കും കനത്ത വേനല്‍ചൂടിനെ അതിജീവിച്ച് ഒറ്റയ്ക്കും കൂട്ടായും  കുരിശുമലയിലേക്കു കയറി. തീര്‍ഥാടനകമ്മിറ്റിയും വോളന്റിയേഴ്‌സും തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ പ്രാഥമിക സൗകര്യങ്ങളും നേരത്തെ ക്രമീകരിച്ചിരുന്നു. നെറുകയിലേക്കുള്ള വഴികളില്‍ പലസ്ഥലങ്ങളിലായി വിശ്രമകേന്ദ്രങ്ങളും ശുദ്ധജലവും ക്രമീകരിച്ചിട്ടുണ്ട്.

കെഎല്‍സിഎ, കെഎല്‍സിഡബ്ല്യുഎ എന്നിവയുടെ ആഭിമുഖ്യത്തില്‍ രാവിലെയും ഉച്ചയ്ക്കും കുരിശുമല വിശുദ്ധ പത്താം പീയൂസ് ദേവാലയത്തിനു സമീപം സൗജന്യഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിലെ അലോപ്പതി, ആയൂര്‍വേദം, ഹോമിയോ എന്നിവയുടെ സേവനവും പോലീസ്, എക്‌സൈസ്, ഗതാഗതം, പൊതുമരാമത്ത്, ജലവിഭവം, ഭൂഗര്‍ഭജലം, പഞ്ചായത്ത് തുടങ്ങിയവയുടെ സേവനങ്ങളും ലഭ്യമാണ്.വ്യാഴാഴ്ച രാവിലെ അഞ്ചിന് സങ്കീര്‍ത്തനപാരായണത്തോടെ തിരുകര്‍മങ്ങള്‍ ആരംഭിച്ചു.

തുടര്‍ന്ന് പ്രഭാതവന്ദനം നടത്തി ഏഴിന് തമിഴ് ഭാഷയിലുള്ള പ്രഭാത ദിവ്യബലിക്ക് ഫാ.ബ്രൈറ്റ്, ഫാ.മനോഹിയം സേവ്യര്‍ എന്നിവര്‍ കാര്‍മികരായി. തുടര്‍ന്ന് ഫാ.സണ്ണി പൂവത്തുംകുടി, ഫാ.സനീഷ് പൂവത്തിങ്കല്‍, ഫാ.ഷാജു സെബാസ്റ്റ്യന്‍, ഫാ.സുനില്‍ കപ്പൂച്ചില്‍, ഫാ.വത്സലന്‍ ജോസ്, ഫാ.ഷൈജു ദാസ് എന്നിവര്‍ വിവിധ സമയങ്ങളില്‍ ദിവ്യബലികള്‍ അര്‍പ്പിച്ചു. 11.30 ന് പാറശാല എസ്പി ഹോസ്പിറ്റലും 3.30 ന് ലീജിയന്‍ ഓഫ് മേരിയും പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടത്തി. ലത്തീന്‍ ഭാഷയിലുള്ള ദിവ്യബലിക്ക് ഫാ.സേവ്യര്‍ രാജും, സീറോമലബാര്‍ ദിവ്യബലിക്ക്  തക്കല രൂപതാ വികാരി ജനറല്‍ വെരി റവ.ഫാ.ജോസ് മുട്ടത്തുപാടവും മുഖ്യകാര്‍മികത്വം വഹിച്ചു.

ആനപ്പാറ ഫാത്തിമ മാതാ കുരിശടിയില്‍ നിന്നാരംഭിച്ച ലീജിയന്‍ ഓഫ് മേരി നേതൃത്വം നല്കിയ ഭക്തിനിര്‍ഭരമായ ജപമാല പദയാത്രയില്‍ നാലായിരത്തോളം മരിയ സൈനികര്‍ പങ്കെടുത്തു. ബ്രദര്‍ ജെ.നേശമണി, ബ്രദര്‍ ഷാജിബോസ്‌കോ എന്നിവര്‍ നേതൃത്വം നല്കി. വൈകുന്നേരം 6.30 ന് സംഗമവേദിയില്‍ നിന്ന് കുരിശുമല വിശുദ്ധ പത്താം പീയൂസ് ദേവാലയത്തിലേയ്ക്കു നടത്തിയ ഭക്തിനിര്‍ഭരമായ ദിവ്യകാരുണ്യപ്രദക്ഷിണം കാരുണ്യവര്‍ഷത്തിന്റെ വര്‍ണാഭമായ വിളംബരമായി മാറി. 8.30 ന് കൃതജ്ഞതാര്‍ച്ചനയും തുടര്‍ന്ന് കുരിശുമല പ്രെയര്‍ ഗ്രൂപ്പ് ചെന്നൈ, സ്വരധാര സ്കൂള്‍ ഓഫ് മ്യൂസിക് എന്നിവര്‍ നയിക്കുന്ന ക്രിസ്തീയ ഭക്തിഗാനസുധയും ഉണ്ടായിരുന്നു. വരും ദിവസങ്ങളില്‍ പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ ഒഴുകിയെത്തുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

Related posts