കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചാം വാര്‍ഷികാഘോഷ ത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് “ഒപ്പം’ എന്ന പേരില്‍ നടത്തിയ പ്രത്യേക സമ്മേളനത്തില്‍ സംസ്ഥാനത്ത് നടപ്പാക്കിയ വിവിധ വികസന പദ്ധതികള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിശദീകരിച്ചു.കേരളത്തില്‍ ദേശീയ ഗെയിംസ് ഖ്യാതിയോടെ നടത്താനായി. ഗെയിംസിന്റെ തുടര്‍ച്ചയായി ഒട്ടേറെ പദ്ധതികളും നേട്ടങ്ങളും സംസ്ഥാനത്തിനുണ്ടായി. രാഷ്ട്രപതി, പ്രധാനമന്ത്രി, ഒളിമ്പിക്‌സ് അസോസിയേഷന്‍ തുടങ്ങിയവരുടെ പ്രശംസ ലഭിക്കുകയും ചെയ്തു. 54 സ്വര്‍ണ മെഡല്‍ ഉള്‍പ്പെടെ 163 മെഡലുകള്‍ നേടി ഒന്നാമതെത്തി.
വ്യക്തിഗത ഇനത്തില്‍ ഒന്നാമതെത്തിയവര്‍ക്കു സര്‍ക്കാര്‍ ജോലിയും ഗ്രൂപ്പ് ഇനത്തില്‍ ഒന്നാമതെത്തിയവര്‍ക്കു പൊതുമേഖലാ സ്ഥാപനങ്ങളിലും കെഎസ്ആര്‍ടിസി, വനംവകുപ്പ്, ഇലക്ട്രിസിറ്റി തുടങ്ങിയ വകുപ്പുകളിലും ജോലി ഉറപ്പാക്കി. ഇവര്‍ക്കു സമ്മാനമായി 13 കോടി രൂപയാണ് നല്‍കിയത്. ഒളിമ്പിക്‌സില്‍ സാധ്യതയുള്ള ഒ.പി. ജെയ്ഷയ്ക്കു വിദേശ പരിശീലനത്തിനായി 10 ലക്ഷം രൂപ അനുവദിച്ചു. പി.ടി. ഉഷയുടെ നിര്‍ദേശാനുസരണം ടിന്റു ലൂക്കായ്ക്കും വിദേശപരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കും.കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസിന്റെ ചാര്‍ജ് കുറച്ച ഏകമന്ത്രി താനാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഡീസലിന്റെ വില കുറഞ്ഞതോടെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ എല്ലാ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും കെഎസ്ആര്‍ടിസികളില്‍ യാത്ര സൗജന്യമാക്കി. 1.35 ലക്ഷം കുട്ടികള്‍ 200 അധ്യയന ദിവസങ്ങളിലാണ് സൗജന്യമായി ബസുകളില്‍ സര്‍വീസ് നടത്തുന്നത്.
ഇതിലൂടെ കോര്‍പറേഷന് 72 കോടി രൂപയുടെ കുറവുണ്ടായി. ക്രൂഡ് ഓയിലിന്റെ വില കുത്തനെ താഴ്ന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഡീസലിന്റെ വില കുറയ്ക്കാന്‍ തയാറാകണമെന്നും സ്വകാര്യ ബസുകള്‍ നിരക്കുകള്‍ കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഒട്ടേറെ സേവനങ്ങളിലും കെഎസ്ആര്‍ടിസി പങ്കാളിയായി. തമിഴ്‌നാട്ടില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ ബസില്‍ ആഹാരസാധനങ്ങള്‍ എത്തിച്ചു നല്‍കി. കുടുങ്ങിപ്പോയ മലയാളികളെ സൗജന്യമായി നാട്ടിലെത്തിച്ചു. തമിഴ്‌നാട് സര്‍ക്കാരും ദേശീയ മാധ്യമങ്ങളും ഈ പ്രവര്‍ത്തനത്തെ പ്രശംസിച്ചു.
കൊച്ചിയെന്ന പോലെ കോട്ടയത്തെയും മെട്രോ നഗരമാക്കി മാറ്റുകയാണു തന്റെ സ്വപ്നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചി വികസിക്കുന്നതുപോലെ സമീപപ്രദേശമായ കോട്ടയവും തൊടുപുഴയും എല്ലാം വികസിക്കേണ്ടതുണ്ട്. കൊച്ചിയെയും ആലപ്പുഴയെയും കോട്ടയത്തെയും ബന്ധിപ്പിച്ചു ഗതാഗത സൗകര്യങ്ങള്‍ ബന്ധിപ്പിക്കേണ്ടതുണ്ട്. ഈ പ്രമുഖ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ഗതാഗത പദ്ധതിയാണ് ലക്ഷ്യം. ഏകദേശം 720 കോടിയോളം രൂപ ചെലവു വരും. ഇതോടെ കോട്ടയത്തിന്റെ മുഖഛായതന്നെ മാറും. തേീരദേശങ്ങളുടെയും നഗരങ്ങളുടെയും വികസനം ലക്ഷ്യമിട്ടു കോടിമത-ചേര്‍ത്തല പാത മറ്റൊരു സ്വപ്ന പദ്ധതിയാണ്.
ജലഗതാഗതത്തിലും ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി വരുന്നു. സുരക്ഷയുടെ ഭാഗമായി സംസ്ഥാനത്തെ തടികൊണ്ടുള്ള ബോട്ടുകള്‍ ഒഴിവാക്കി വരികയാണ്. കുമരകത്ത് വിനോദ സഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കും ഒരേപോലെ പ്രയോജനപ്പെടുന്ന തരത്തിലുള്ള ബോട്ട് സര്‍വീസുകള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.കോടിമത മൊബിലിറ്റി ഹബ് നടപ്പാക്കും. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതഗതിയില്‍ നടക്കുകയാണ്. കോടിമത-മണര്‍കാട് ഹൈവെ, കോടിമത-ചേര്‍ത്തല റോഡ്, വാട്ടര്‍ ഫ്രണ്ട്‌ലി വികസനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഒട്ടേറെ പദ്ധതികളാണ് ഹബുമായി ചേര്‍ന്നു നടത്തുക.
കോട്ടയത്തോട് ചേര്‍ന്നുള്ള കുമരകം അന്തര്‍ദേശീയ വിനോദ സഞ്ചാര പഥത്തില്‍ എത്തിയെങ്കിലും കോട്ടയം ഏറെ പിന്നിലാണ്. കുമരകത്തിനു ലഭിക്കുന്ന പ്രാധാന്യം കോട്ടയത്തിനു ലഭിക്കാതെ പോകുന്നു. ഇതിനു മാറ്റം വരേണ്ടതാണ്.കോട്ടയത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതാണ്. ചെറുതും വലുതുമായ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു സഞ്ചാരികളെ ആകര്‍ഷിക്കാനാകണം. കോട്ടയം നഗരത്തിലെ കുടിവെള്ളത്തിനു പരിഹാരം കാണാനുള്ള പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പബ്ലിക് ലൈബ്രറി അങ്കണത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ കോട്ടയം പ്രസ് ക്ലബ് സെക്രട്ടറി ഷാലു മാത്യു മോഡറേറ്ററായിരുന്നു.