കേരളത്തെ സിമന്റ് കമ്പനികള്‍ കൊള്ളയടിക്കുന്നു

KKD-CEMENTവടകര : സിമന്റ് കമ്പനികള്‍ കേരളത്തെ കൊള്ളയടിക്കുന്നതായി പരാതി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന വിലയാണ് കേരളത്തില്‍ സിമന്റിന് ഈടാക്കുന്നത്. അയല്‍ സംസ്ഥാനമായ തമിഴ്‌നാടിനേക്കാള്‍ ഇരട്ടിയാണ് കേരളത്തില്‍ സിമന്റ് വില. തമിഴ്‌നാട്ടില്‍ 50 കിലോ ബാഗ് 190 രൂപക്കും കര്‍ണ്ണാടകയില്‍ 220 രൂപയ്ക്കും മറ്റ് സംസ്ഥാനങ്ങളില്‍ 270-300 രൂപയ്ക്കും സിമന്റ് ലഭ്യമാകുമ്പോള്‍ നാനൂറ് രൂപയ്ക്ക് മുകളിലാണ് കേരളത്തിലെ  വില. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അമ്മ സിമന്റ് 190 രൂപക്ക് വിപണിയില്‍ ലഭ്യമാണ്. കര്‍ണ്ണാടകയില്‍ സ്വകാര്യ കമ്പനികളാണ് 220 രൂപയ്ക്ക് സിമന്റ് വില്‍ക്കുന്നത്. 50 കിലോയുടെ ചാക്കിന് മഹാരാഷ്ട്രയില്‍ 275 രൂപയാണ് ശരാശരി വില. ആന്ധ്രയിലും ഏതാണ്ട് ഇതേ വിലക്ക്  സിമന്റ് ലഭിക്കും.

50 കിലോ സിമന്റിന് ആകെ ഉത്പാദന ചെലവ് 100-120 രൂപയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലേക്കുള്ള കടത്തു കൂലി ചാക്കിന് 50 രൂപ, ഏറിയാല്‍ അറുപത് രൂപയില്‍ ഒതുങ്ങും. ഇരു നൂറ് രൂപയില്‍ താഴെ മാത്രം  മുതല്‍ മുടക്കുള്ള സിമന്റിനാണ് കമ്പനികള്‍ നാനൂറിലേറെ രൂപ ഈടാക്കുന്നത്. കേരളത്തില്‍ ഇപ്പോഴത്തെ സിമന്റ് വില 415 മുതല്‍ 430 വരെയാണ്. ഘട്ടം ഘട്ടമായി വര്‍ധിപ്പിച്ചാണ് 430 ല്‍ എത്തിയിരിക്കുന്നത്. വില എത്ര കൂടിയാലും ചെലവാകുമെന്നുറപ്പായതോടെ പതുക്കെ വില കുത്തനെ കൂട്ടുകയായിരുന്നു.

അതേസമയം കേരളത്തില്‍ വ്യാപാരികളും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം മൂലം സിമന്റ് വിപണിയില്‍ വലിയ ക്ഷാമം നേരിടുകയാണ്. എസിസി, അള്‍ട്രാടെക് തുടങ്ങിയ സിമന്റുകള്‍ വിപണിയില്‍ ലഭ്യമല്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനികള്‍ നല്‍കാനുള്ള ഇന്‍സന്റീവ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ സമരരംഗത്താണ്. എന്നാല്‍ സിമന്റിന് കൃത്രിമ ക്ഷാമമുണ്ടാക്കി വില വര്‍ധിപ്പിക്കാനുള്ള തന്ത്രമാണ് സമരമെന്ന് ആരോപിച്ച് നിര്‍മാണ രംത്ത് പ്രവര്‍ത്തിക്കുന്ന ലെന്‍സ്‌ഫെഡ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തി.

സിമന്റ് വില കുത്തനെ വര്‍ധിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ കാര്യമായ ഇടപെടുന്നില്ലെന്ന ആരോപണമുണ്ട്. സിമന്റ് വില കടിഞ്ഞാണില്ലാതെ കുതിക്കുന്നത് ഏറെ ബുദ്ധിമുട്ടിക്കുന്നത് ചെറിയ തോതിലുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വരെയാണ്. ദ്രുതഗതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ വലിയ മാര്‍ക്കറ്റ് ആയാണ് സിമന്റ് നിര്‍മാതാക്കള്‍ കേരളത്തെ  കാണുന്നത്. വലിയ പദ്ധതികളോടൊപ്പം ചെറിയ തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും കാര്യത്തില്‍ വന്‍ കുതിപ്പാണ് ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്ത് ദൃശ്യമാകുന്നത്.

Related posts