കൊച്ചിയുടെ വികസനത്തിനു പണം തടസമാകില്ല: ധനമന്ത്രി

ktm-thomas-isaacകൊച്ചി: സംസ്ഥാന ബജറ്റില്‍ കൊച്ചിക്കായുള്ള വികസന നിര്‍ദേശങ്ങള്‍ക്കു പണം തടസമാകില്ലെന്നു ധനമന്ത്രി ടി.എം. തോമസ് ഐസക്. കേരളത്തിന്റെ വികസനത്തില്‍ സവിശേഷ സ്ഥാനമുള്ള കൊച്ചിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതിനു കൃത്യമായ സമയക്രമം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സംസ്ഥാന ബജറ്റില്‍ എറണാകുളം ജില്ലയ്ക്കായുള്ള നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട് ഇഎംഎസ് പഠന ഗവേഷണ കേന്ദ്രം കൊച്ചിയില്‍ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ആദ്യ മഹാനഗരമായി രൂപംകൊള്ളുന്ന കൊച്ചിക്ക് എല്ലാ വിഭവങ്ങളെയും ആകര്‍ഷിക്കാന്‍ കഴിയും. ഗതാഗതം, കുടിവെള്ളം, സീവേജ്, വൈദ്യുതി മേഖലകള്‍ പ്രധാനമാണ്. വൈറ്റിലയിലും കുണ്ടന്നൂരുമെല്ലാം മേല്‍പ്പാലം വേണം. ഇടപ്പള്ളിയില്‍നിന്ന് അരൂരിലേക്ക് എലിവേറ്റഡ് ഹൈവേയാണു വേണ്ടിയിരുന്നത്. മേല്‍പ്പാലം നിര്‍മാണം തുടങ്ങിയതുകൊണ്ട് അതു പ്രായോഗികമാണോ എന്ന് അറിയില്ല. ഇതിനൊന്നും പണം പ്രശ്‌നമല്ല. വികസനപദ്ധതികള്‍ക്കു പൊതുജനസമ്മര്‍ദവും പങ്കാളിത്തവും ജനകീയ മേല്‍നോട്ടവും ഉണ്ടാകണം.

അമ്പതുവര്‍ഷം മുമ്പുള്ള സൗകര്യങ്ങളെ ബോട്ട് ജെട്ടികളില്‍ ഇപ്പോഴുമുള്ളൂ. അതു പരിഹരിക്കണം. ആലപ്പുഴയേയും കോട്ടയത്തേയും തൃശൂരിനേയും ഉപനഗരകേന്ദ്രങ്ങളായി കണ്ടുള്ള റെയില്‍ വികസനം വേണം. തുറമുഖത്ത് ദീര്‍ഘകാല കരാറിലൂടെ പ്രശ്‌നം പരിഹരിക്കണം. കൊച്ചിയിലെ ചരക്കുകൊണ്ടു മാത്രം ഇതു ലാഭകരമാകില്ല. കോയമ്പത്തൂരിലെ വാണിജ്യവും കൊച്ചിവഴിയാക്കണം.

എറണാകുളം മെഡിക്കല്‍ കോളജിനെ ഏറ്റവും മികച്ച സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയാക്കണം. ജനറല്‍, താലൂക്ക് ആശുപത്രികളുടെ നവീകരണത്തിന് 1000 കോടിയാണു നീക്കിവച്ചിട്ടുള്ളത്. കൊച്ചി കാന്‍സര്‍ സെന്ററിന് പശ്ചാത്തല സൗകര്യം ഒരുക്കാന്‍ 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.മഹാരാജാസ് കോളജിനെ മികവിന്റെ കേന്ദ്രമാക്കാന്‍ 30 കോടി നല്‍കി. കൊച്ചി സര്‍വകലാശാലയെ ലോകോത്തരമാക്കാന്‍ എത്ര പണം വേണമെന്നു ബന്ധപ്പെട്ടവര്‍ പറയണം.

ശബരി റെയിലിന്റെ കാര്യത്തില്‍ ധനകാര്യ ഏജന്‍സികളുമായി ചര്‍ച്ച ചെയ്തു സമയം കളയേണെ്ടന്നു റെയില്‍വേയോടു പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ പണം നല്‍കും. സംസ്ഥാനത്തിന് അഞ്ചു വര്‍ഷത്തെ ദിശാബോധം പകരുന്ന ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ് അധ്യക്ഷതവഹിച്ചു.എംഎല്‍എമാരായ എസ്. ശര്‍മ, എം. സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ വികസനത്തിനു സംസ്ഥാന ബജറ്റില്‍ ഉള്‍ക്കൊള്ളിച്ച പദ്ധതികള്‍ നടപ്പാക്കുന്നതു വിലയിരുത്താന്‍ പതിനൊന്നംഗ കോര്‍ കമ്മിറ്റി രൂപീകരിച്ചു.

Related posts