കൊടുംചൂടോ… ജലക്ഷാമമോ…?കൈതയ്ക്കല്‍ വേറിട്ട ഭൂമി

pkd-landവടക്കഞ്ചേരി: കൊടുംചൂടും ജലക്ഷാമവും അറിയാതെ കൈതയ്ക്കല്‍ ഉറവ. കണിച്ചിപ്പരുതയ്ക്കടുത്ത് പീച്ചി വന്യമൃഗ സംരക്ഷണ കേന്ദ്രത്തോടു ചേര്‍ന്നുള്ള അറുപതു ഏക്കറോളം വരുന്ന പ്രദേശമാണ് കൈതയ്ക്കല്‍ എന്ന സ്വപ്‌നഭൂമിക. കണിച്ചിപ്പരുതയില്‍നിന്നും പാലക്കുഴിയിലേക്കുള്ള റോഡില്‍ കയറി ഒരു കിലോമീറ്റര്‍ പിന്നിട്ട് വലത്തോട്ടു മണ്‍വഴിയിലൂടെ റബര്‍തോട്ടങ്ങളും വനവും കടന്നുവേണം പാത്രകണ്ടത്തിനും ഒളകരയ്ക്കും ഇടയ്ക്കുള്ള കൈതയ്ക്കല്‍ ഉറവയിലെത്താന്‍. ഇവിടെ ചൂടോ ഉഷ്ണമോ ഇല്ല.

നട്ടുച്ചയ്ക്കും ചെറിയ തണുത്ത കാലാവസ്ഥ. ഇവിടത്തെ കിണറുകളിലും ചെറിയ കുളങ്ങളിലും ഇപ്പോഴും വെള്ളം നിറഞ്ഞുകിടക്കുന്നു. കിണറില്‍നിന്നും വെള്ളമെടുക്കാന്‍ ബക്കറ്റിന് കയറിന്റെ ആവശ്യമില്ല. മുക്കിയെടുത്താല്‍ മതി. കിണറുകള്‍ക്ക് എട്ടോ പത്തോ അടി താഴ്ചയേ ഉള്ളൂ. മംഗലംഡാം, പാലക്കുഴി മലമേഖലയിലെ ഏറ്റവും ഉയര്‍ന്ന മലയായ പൊന്‍മുടി മലയുടെ ഏറ്റവും താഴെയുള്ള പ്രദേശമാണിത്. പൊന്‍മുടിയില്‍നിന്നും തൃശൂര്‍ ജില്ലയില്‍പെട്ട ചിമ്മിനി, പീച്ചി, പാലക്കാട് ജില്ലയിലെ മംഗലംഡാം എന്നീ മൂന്നു ഡാമുകളിലേക്ക് വെള്ളം ഒഴുകുന്നുണ്ട്.

പാലക്കുഴി മലകളുടെ താഴെ ഭാഗമായ എരിമക്കയത്തെ  മലമടക്കുകളിലെ ഉറവകളുമായി ബന്ധപ്പെട്ടാണ് കൈതയ്ക്കല്‍ ഉറവയും ഏതുവലിയ വേനലിലും ജലസമൃദ്ധമാകുന്നത്. തെങ്ങ്, കവുങ്ങ്, ജാതി, കുരുമുളക് തുടങ്ങിയ വിളകളാണ് ഇവിടെ കൂടുതലും. കാട്ടുമൃഗങ്ങളുടെ വലിയ ശല്യമുള്ളതിനാല്‍ മറ്റു കൃഷികളൊന്നും ഇവിടെ ചെയ്യാനാകില്ല. ആന, പന്നി, മലയണ്ണാന്‍, മാന്‍, പുലി തുടങ്ങിയ മൃഗങ്ങള്‍ ഏതുസമയവും പരിസരത്തുണ്ടാകും.

ഇടയ്ക്ക് കരിമ്പുലിയേയും കാണാറുണ്ടെന്ന് ഇവിടെ വനാതിര്‍ത്തിയില്‍ താമസിക്കുന്ന ശശി പറഞ്ഞു. വൈദ്യുതി എത്താത്താണ് കൈതയ്ക്കല്‍ ഉറവ, പാത്രക്കണ്ടം തുടങ്ങിയ പ്രദേശങ്ങളിലെ അമ്പതിലേറെ കുടുംബങ്ങളുടെ ഏറ്റവും വലിയ ദുരിതം. വെളിച്ചമില്ലാത്തതിനാല്‍ രാത്രികാലങ്ങളില്‍ പേടിച്ചുവേണം വീടുകളില്‍ കഴിയാന്‍. ആന ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ ആക്രമണം ഏതുസമയവും ഉണ്ടാകാവുന്ന പ്രദേശമാണിത്. തൃശൂര്‍ ജില്ലയില്‍പെടുന്നതാണ് പാത്രകണ്ടവും കൈതയ്ക്കല്‍ ഉറവയും. പ്രദേശത്ത് വൈദ്യുതി എത്തിക്കുന്നതിന്റെ പ്രാരംഭനടപടി പൂര്‍ത്തിയാക്കി പ്രവര്‍ത്തനോദ്ഘാടനം ആഴ്ചകള്‍ക്കുമുമ്പ് ഒല്ലൂര്‍ എംഎല്‍എ എം.പി.വിന്‍സന്റ് പ്രദേശത്തെത്തി നിര്‍വഹിച്ചിരുന്നു.

തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നീട് തെരഞ്ഞെടുപ്പു ചൂടില്‍ വേഗത കുറഞ്ഞതായി താമസക്കാര്‍ പറയുന്നു.പ്രദേശം തൃശൂര്‍ ജില്ലയില്‍പെട്ടതാണെങ്കിലും ഇവര്‍ക്ക് ഏതാവശ്യത്തിനു പോകാനും വടക്കഞ്ചേരിയിലെത്തണം. വാണിയമ്പാറയിലാണ് ഇവരുടെ റേഷന്‍കട. കൈതയ്ക്കല്‍ ഉറവയില്‍നിന്നും 25 കിലോമീറ്റര്‍ യാത്രചെയ്തു വേണം വാണിയമ്പാറയിലെത്താന്‍. പാണഞ്ചേരി പഞ്ചായത്തില്‍പ്പെടുന്നതാണ് പ്രദേശം. പട്ടിക്കാട് പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് ഓഫീസിലെത്താന്‍ 35 കിലോമീറ്റര്‍ യാത്ര ചെയ്യണം. കൈതയ്ക്കല്‍ ഉറവ കൃഷിക്ക് ഏറെ അനുയോജ്യമായ പ്രദേശമാണെങ്കിലും സൗകര്യക്കുറവുകളാണ് ഈ സ്വപ്‌നഭൂമികയെ ഒറ്റപ്പെടുത്തുന്നത്.

Related posts