കോളജ് വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കുമായി കൊണ്ടുവന്ന 85 പൊതി കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

ktm-arrestകൊല്ലം: എക്‌സൈസ് സ്‌പെഷല്‍ സ്ക്വാഡ് നടത്തിയ റെയ്ഡില്‍ ഡീസന്റ് മുക്ക് ഭാഗത്ത് നിന്നും രണ്ടു യുവാക്കളെ 85 പൊതി കഞ്ചാവുമായി പിടികൂടി. കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ജി. രാധാകൃഷ്ണപിള്ളയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. മയ്യനാട് തെക്കുംകരചേരിയില്‍ എ.കെ. ഭവനില്‍ ബിന്‍സില്‍, തൃക്കോവില്‍വട്ടം കിഴവൂര്‍ അനന്തുഭവനില്‍ അനന്തു എന്നിവരാണ് അറസ്റ്റിലായത്. ചൂണ്ടയിടാനെന്ന വ്യാജേന നില്‍ക്കുന്ന ഇവരുടെ അടുത്ത് മീന്‍ വാങ്ങാനായി എത്തുന്നതുപോലെയാണ് കഞ്ചാവിനായി ആവശ്യക്കാര്‍ എത്തുന്നത്.

ദിവസങ്ങളായി ഇവര്‍ എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് എക്‌സൈസ് സംഘം ഇവരെ മീന്‍ വാങ്ങാനെന്ന പേരില്‍ എത്തി പ്രതികളെ പിടികൂടിയത്.സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും സ്ഥിരമായി കഞ്ചാവ് നല്‍കാറുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചതായി എക്‌സൈസ് പറഞ്ഞു. ഇവര്‍ കഞ്ചാവിന് അടിമകളും ആഡംബര ജീവിതത്തിനായി കഞ്ചാവ് വില്പന നടത്തുന്നവരുമാണെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. സുനു അറിയിച്ചു.

പ്രിവന്റീവ് ഓഫീസര്‍ ആര്‍.ജി. വിനോദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എവേഴ്‌സണ്‍ ലാസര്‍, ബിജോയ് ബി.എല്‍, രഞ്ചിത്ത്, സുനില്‍, വിഷ്ണുരാജ്, ദിലീപ്, സുഭാഷ് എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്. പ്രതികള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ നിരീക്ഷണത്തിലാണെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

Related posts