ക്ഷേത്രപരിസരത്ത് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി; ചടയമംഗലത്ത് ഇന്ന് ഹര്‍ത്താല്‍; അക്രമണത്തിന് കാരണം യുവതിയും യുവാവും ഒളിച്ചോടിയ സംഭവം

hartalആയൂര്‍: ചടയമംഗലത്ത് ക്ഷേത്രകൊടിമരത്തിനു മുന്നില്‍ യുവാവിനെ വെട്ടിപരിക്കേല്‍പിച്ചതിനെ തുടര്‍ന്ന് ചടയമംഗലത്ത് ഇന്ന് ഹര്‍ത്താല്‍. ചടയമംഗലം ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഓയൂര്‍ സ്വദേശിയായ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്ഷേത്രത്തിന്റെ ഗേറ്റും ക്ഷേത്ര പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ദേവസ്വം ഉദ്യോഗസ്ഥരുടെ വാഹനവും അക്രമികള്‍ തല്ലിതകര്‍ത്തു. കൊടിമരത്തിനുചുറ്റും രക്തം വാര്‍ന്നുകിടന്നതിനാല്‍ ഇന്ന് രാവിലെ ക്ഷേത്രം തുറന്നില്ല.  അക്രമത്തിനുപയോഗിച്ച സോഡാകുപ്പികളും മരക്കമ്പുകളും സംഭവസ്ഥലത്തുനിന്നും പോലീസ് കണ്ടെത്തി.

ദേവസ്വം ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ആക്രമണം നടത്തിയ  ചടയമംഗലം സ്വദേശികളായ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.   ക്ഷേത്രോപദേശക സമിതിയും ഹൈന്ദവ സംഘടനകളും സംയുക്തമായാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഓയൂര്‍ മേഖലയിലുള്ള ഒരു യുവതിയും ചടയമംഗലത്തുള്ള ഒരു യുവാവും തമ്മില്‍ കഴിഞ്ഞദിവസം ഒളിച്ചോടിയിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ സഹോദരന്‍ ഇന്നലെ വൈകുന്നേരം ചടയമംഗലത്തെത്തി യുവാവിന്റെ സുഹൃത്തുക്കളില്‍ ചിലരുമായി തര്‍ക്കമുണ്ടായതാണ് അക്രമണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.

വാക്കേറ്റത്തെ തുടര്‍ന്ന് ഓടിരക്ഷപെട്ട യുവാവിനെ പിന്‍തുടര്‍ന്ന് ക്ഷേത്രകൊടിമരത്തിനു മുന്നില്‍വച്ച് സംഘം വെട്ടിപരിക്കേല്‍പിക്കുകയായിരുന്നെന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. രാത്രിയില്‍ ക്ഷേത്രത്തില്‍ ജീവനക്കാരുണ്ടായിരുന്നെങ്കിലും ഭീകരാന്തരീക്ഷമായതിനാല്‍ ഭയന്ന് ഇവര്‍ പുറത്തിറങ്ങിയില്ല. പരിക്കേറ്റ് കിടന്ന യുവാവിനെ പോലീസെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഭവത്തെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ്  പത്തനംതിട്ട ഡിവിഷന്‍ ഡപ്യൂട്ടി കമ്മീഷണര്‍ മോഹന്‍ലാല്‍, കൊട്ടാരക്കര അസി. ദേവസ്വം കമ്മീഷണര്‍ ജി രാജീവ്, പുനലൂര്‍ സബ്ഗ്രൂപ്പ് ഓഫീസര്‍ കൃഷ്ണന്‍കുട്ടി, ദേവസ്വം കമ്മീഷണര്‍ രാമരാജ് പ്രേമപ്രസാദ്, മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ, കടയ്ക്കല്‍ സിഐ ദിലീപ് കുമാര്‍ ദാസ്, എസ്‌ഐ സജു എസ് ദാസ്, ഗ്രേഡ് എസ്‌ഐമാരായ മനോഹരന്‍ പിള്ള, സുരേഷ്, ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം കെ ശിവദാസന്‍, സിപിഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ മുസ്തഫ, സിപിഎം ചടയമംഗലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഡി സന്തോഷ്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി ജയകുമാര്‍, ക്ഷേത്രം വികസനസമിതി പ്രസിഡന്റ് മഠത്തില്‍ മോഹനന്‍പിള്ള, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ബാലചന്ദ്രന്‍ പിള്ള, സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ഡി രാജപ്പന്‍നായര്‍ എന്നിവര്‍ രാവിലെ സംഭവസ്ഥലം സന്ദര്‍ശിച്ചു.  ടാക്‌സി ഡ്രൈവേഴ്‌സും, വ്യാപാരി വ്യവസായികളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts