ഗോപിയുടെ സ്വപ്നങ്ങള്‍ക്കു സ്വര്‍ണ നിറം

sp-gopiകല്‍പ്പറ്റ: വയനാടിന്റെ പച്ചപ്പില്‍ നിന്നും റിയോയിലെ ഒളിമ്പിക് നഗരത്തിലേക്കു പറന്നിറങ്ങാന്‍ തയാറെടുക്കുന്ന ഗോപി എന്ന 27കാരന്റെ സ്വപ്നങ്ങള്‍ക്കു സ്വര്‍ണനിറമാണ്. വയനാട് ജില്ലയിലെ ആദിവാസിവിഭാഗത്തില്‍നിന്ന് ആദ്യമായി ഒളിമ്പിക്‌സിനായി ഒരുങ്ങുന്ന ഗോപിക്ക് കരുത്തായി കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഊര്‍ജം കൂടിയുണ്ട്. സ്കൂള്‍ തലങ്ങളില്‍ തന്റെ സ്വപ്നങ്ങള്‍ക്കു വേഗം പകര്‍ന്നു കൂടെനിന്ന നാടിനും കോച്ച് വിജയി ടീച്ചര്‍ക്കും ഒരു ഒളിമ്പിക് മെഡല്‍ എന്ന മറുപടിയാണു ഗോപിയുടെ ലക്ഷ്യവും. സുല്‍ത്താന്‍ ബത്തേരി കാക്കവയല്‍ സ്കൂള്‍ മൈതാനത്തുനിന്നാണു തോന്നയ്ക്കല്‍ ഗോപി എന്ന ഇന്ത്യയുടെ മികച്ച മാരത്തണ്‍ താരം ഓട്ടം തുടങ്ങിയത്.

വര്‍ഷങ്ങള്‍ക്കിപ്പുറം ഇക്കഴിഞ്ഞ ജനുവരിയില്‍ നടന്ന മുംബൈ മാരത്തണില്‍ പേസ് സെറ്റര്‍ ആയി ഓടിയ ഗോപി, നിന്നത് റിയോ സ്വപ്നങ്ങളിലാണ്. അന്ന് ആര്‍മി സ്‌പോര്‍ട്‌സ് അക്കാഡമിയില്‍ പരിശീലനം നടത്തിവന്നിരുന്ന ഈ പട്ടാളക്കാരനു മുംബൈ മാരത്തണില്‍ പങ്കെടുക്കുന്ന പ്രമുഖര്‍ക്ക് ‘പേസ് സെറ്റര്‍’ (സഹായി) ആയി ഓടാനായിരുന്നു കോച്ച് നിര്‍ദേശം നല്‍കിയത്. 30 കിലോമീറ്ററായിരുന്നു പേസ് സെറ്റര്‍ ഓടേണ്ട ദൂരം. എന്നാല്‍, ഈ ദൂരം മികച്ച നിലയില്‍ ഫിനിഷ് ചെയ്തതോടെ മാരത്തണ്‍ പൂര്‍ത്തിയാക്കാന്‍ കോച്ച് അവസരം നല്‍കി. രണ്ട് മണിക്കൂര്‍ 16 മിനിറ്റ് 15 സെക്കന്‍ഡില്‍ രണ്ടാമതായെത്തി. ഇതാണ് ഗോപിയെ ഒളിമ്പിക്‌സ് യോഗ്യതയ്ക്ക് അര്‍ഹമാക്കിയ പ്രകടനം.

സ്കൂള്‍തലത്തില്‍ 200, 400 മീറ്ററുകളായിരുന്നു ഗോപിയുടെ ഇഷ്ട ഇനങ്ങള്‍. പിന്നീട് ദീര്‍ഘദൂര ട്രാക്കിലേക്കു മാറി. 10,000 മീറ്ററില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയ ഗോപി, പതിയെ ഇന്ത്യയുടെ മികച്ച മാരത്തണ്‍ താരമായി മാറുകയായിരുന്നു. ബത്തേരി തോന്നയ്ക്കല്‍ മൂലങ്കാവ് സ്വദേശികളായ ബാബുവിന്റെയും തങ്കത്തിന്റെയും മകനായ ഗോപിയിലെ കായികപ്രതിഭയെ കണെ്ടത്തിയത് കാക്കവയലിലെ കായികാധ്യാപിക കെ.പി. വിജയി ടീച്ചറാണ്.

ദരിദ്ര കര്‍ഷകകുടുംബത്തില്‍ ജനിച്ച ഗോപിക്ക് കൃത്യമായി സ്കൂളിലെത്താനോ കായികപരിശീലനം നടത്താനോ സാധിച്ചിരുന്നില്ല. പ്രതിഭയുടെ ധാരാളിത്തമുണ്ടായിട്ടും സാഹചര്യങ്ങളില്ലാത്തതിനാല്‍ പരിശീലനം മുടങ്ങരുതെന്ന് തീര്‍ച്ചയാക്കിയ ടീച്ചര്‍, ഗോപിയെ എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ തന്റെ വീട്ടില്‍നിര്‍ത്തി പഠിപ്പിക്കുകയായിരുന്നു. ഈ സമയങ്ങളില്‍ 800, 1500, 5000, 10,000 മീറ്ററുകളിലൊക്കെ താരം ഒരുകൈ നോക്കിയിരുന്നു. 2004ല്‍ നടന്ന സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ 1500 മീറ്ററില്‍ നേടിയ വെങ്കലമാണ് ആദ്യ നേട്ടം. തുടര്‍ന്ന് ഗോഹട്ടിയിലെ ട്രാക്കില്‍ 10,000 മീറ്ററില്‍ സ്വന്തമാക്കിയ സ്വര്‍ണമെഡല്‍ വരെ നീളുന്നു ആ നീണ്ട നിര.

സംസ്ഥാനതലത്തില്‍ മികച്ച കായികതാരമായി പേരെടുത്തു കഴിഞ്ഞ ഗോപി, എംജി സര്‍വകലാശാലയ്ക്കു കീഴില്‍ നടന്ന അന്തര്‍സര്‍വകലാശാലാ മത്സരങ്ങളിലെ മികച്ച പ്രകടനത്തോടെയാണ് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജിലെ ബിരുദ പഠനം ഓട്ടക്കാരന്‍ എന്ന നിലയില്‍ ഗോപിക്ക് വലിയ അനുഗ്രഹവുമായി. 2009ല്‍ പഠനകാലത്തുതന്നെ സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ പട്ടാളത്തില്‍ ജോലിയും ലഭിച്ചു. അവിടെ ആര്‍മി കോച്ച് സുരേന്ദ്ര സിംഗിന്റെ കീഴിലുള്ള പരിശീലനം തന്നിലെ ദീര്‍ഘദൂര ഓട്ടക്കാരന്റെ തിളക്കം കൂട്ടിയെന്നു ഗോപി പറയുന്നു. പൂന ആര്‍മി സ്‌പോര്‍ട്‌സ് അക്കാഡമിയിലൂടെ മികച്ച പ്രകടനം പുറത്തെടുത്ത് ശ്രദ്ധേയനായി. ഫെബ്രുവരിയില്‍ സാഫ് ഗെയിംസില്‍ 10,000 മീറ്ററില്‍ റിക്കാര്‍ഡോടെ സ്വര്‍ണം നേടി.

കഴിഞ്ഞ ഒരുമാസമായി ബംഗളൂരുവിലെ സായി പരിശീലന ക്യാമ്പിലാണ് ഗോപി. വയല്‍വരമ്പില്‍ ഓടിത്തളര്‍ന്നുപോകുമായിരുന്ന തന്റെ അരുമ ശിഷ്യന്‍ ഒളിമ്പിക് ട്രാക്കിലിറങ്ങുമ്പോള്‍ വിജയി ടീച്ചറുടെ സ്വപ്നംകൂടിയാണു സഫലമാകുന്നത്. ഒളിമ്പിക്‌സിനായി ഓഗസ്റ്റ് ആറാം തീയതി ഡല്‍ഹിയില്‍നിന്നു ബ്രസീലിലേക്കു വിമാനം കയറുമ്പോള്‍ ഗോപിക്ക് വിജയി ടീച്ചറുടെ പ്രാര്‍ഥന തന്നെയാണു പ്രധാന ശക്തി.

Related posts