ചെങ്ങന്നൂരിലെ അറവുശാലകള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്നെന്ന് ആക്ഷേപം

alp-aravushalaചെങ്ങന്നൂര്‍: അറവുശാലകളില്‍ നിന്നുളള അവശിഷ്ടങ്ങള്‍ തളളുന്നതുമൂലം കരയും തോടും ഒരുപോലെ മലിനമാകുന്നുവെന്ന് പരാതി. ചെങ്ങന്നൂര്‍ മേഖലയില്‍ അനധികൃതവും അശാസ്ത്രീയവുമായ അറവുശാലകള്‍ നഗരത്തിലും നാട്ടുമ്പുറത്തും പ്രവര്‍ത്തിക്കുന്നതുമൂലം കുടിവെളളവും ജലസ്രോതസുകളും മലിനമാകുന്നതു പൊതുജനാരോഗ്യത്തിനു ഭീഷണി ഉയര്‍ത്തുന്നുവെന്നാണ് പ്രധാന ആക്ഷേപം.

ചെങ്ങന്നൂര്‍ നഗരത്തില്‍ അംഗീകൃത അറവുശാലകള്‍ ഇല്ലാത്തതുകൊണ്ടു വെളിംപറമ്പുകളിലും ഇറച്ചിക്കടകളുടെ സമീപത്തുമാണു ഉരുക്കളെ കൊല്ലുന്നതെന്നും പരാതിയുണ്ട്. അറവു അവശിഷ്ടങ്ങള്‍ പലപ്പോഴും പമ്പാ നദിയിലേക്കും സമീപ തോടുകളിലേക്കുമാണ് തള്ളുന്നുവെന്നും പറയുന്നു. ചെറുകിട-ഇടത്തരം പട്ടണങ്ങളുടെ വികസനത്തിനുളള ഫണ്ട് ഉപയോഗിച്ച് ചെങ്ങന്നൂരില്‍ അറവുശാല സ്ഥാപിക്കാന്‍ മുമ്പ് പദ്ധതിയുണ്ടായിരുന്നെങ്കിലും അതിനിയും നടപ്പിലായിട്ടില്ല. 40 ലക്ഷം രൂപയുടെ പദ്ധതിയാണു നഗരസഭ വിഭാവനം ചെയ്തിരുന്നത്.

ചെങ്ങന്നൂരിലും പരിസരപ്രദേശങ്ങളിലുമായി ധാരാളം കോഴി ഫാമുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള അവശിഷ്ടങ്ങള്‍ റോഡിലുടനീളം തളളുന്നുവെന്ന പരാതിക്കും ഏറെ പഴക്കമുണ്ട്. ചെങ്ങന്നൂര്‍ കല്ലുവരമ്പ് റോഡ്, പൂപ്പളളി ആശുപത്രി പിന്‍വശം, പഴയ ചിഞ്ചു തിയേറ്റര്‍-ഐടിഐ റോഡ്, ഹാച്ചറി-തോട്ടിയാട് റോഡ് എന്നിവിടങ്ങളിലും, നഗരത്തിന്റെ മറ്റു വിവിധ മുക്കിലും മൂലയിലുംവരെ രാത്രിയുടെ മറവില്‍ ഇറച്ചി അവശിഷ്ടങ്ങള്‍ അടങ്ങിയ ചാക്കുകെട്ടുകളും പ്ലാസ്റ്റിക് ബാഗുകളും നിക്ഷേപിക്കുന്നതും പതിവായിരിക്കുന്നു.

എംസി റോഡിലുളള മുളക്കുഴ കൂരിക്കടവ് കലുങ്കിന്റെ താഴെയും, പേരിശേരി മഠത്തുംപടി റോഡിന്റെ വശങ്ങളിലും അറവ് അവശിഷ്ടങ്ങള്‍ സ്ഥിരമായി തളളാറുണ്ട്. ഈ ഭാഗങ്ങളില്‍ വ്യാപിക്കുന്ന ദുര്‍ഗന്ധംമൂലം കാല്‍നടയാത്ര പോലും ദുസഹമാണ്. കൊല്ലക്കടവ് ചന്തയില്‍ അറവുശാല ഉണെ്ടങ്കിലും മാസം എടുക്കുന്ന ശാസ്ത്രീയ സംവിധാനങ്ങളുടെ അപര്യാപ്തതയുണ്ട്.

Related posts