ചെങ്ങന്നൂരില്‍ അവസാനഘട്ട പ്രചാരണം കൊഴുപ്പിച്ച് സിനിമാ താരങ്ങള്‍

alp-jayaramമാന്നാര്‍: തെരെഞ്ഞെടുപ്പ് പ്രചാരണം കൊട്ടികലാശത്തിലേക്ക് കടക്കുമ്പോള്‍ മുന്നണി സ്ഥാനാര്‍ഥികള്‍ രംഗം കൊഴിപ്പിക്കുവാന്‍ താരങ്ങളെയും രംഗത്തിറക്കി. ദേശിയ,സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെയുള്ള നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് ചെറുതും വലുതുമായ പൊതുയോഗങ്ങള്‍ മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളുടെയും പ്രചാരണാര്‍ത്ഥം നടത്തി കഴിഞ്ഞു. എന്നാല്‍ രംഗം കൂടുതല്‍ കൊഴുപ്പിക്കുവാന്‍ സിനിമാ താരങ്ങളെയും രംഗത്തിറക്കി.യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.സി.വിഷ്ണുനാഥിന് വേണ്ടി നടന്‍ ജയറാമാണ് എത്തിയത്. മാന്നാര്‍ കുന്നത്തൂര്‍ ജംഗ്ഷനില്‍ വിഷ്ണുനാഥിന്റെ സ്വീകരണയോഗത്തിന്റെ സമാപന ചടങ്ങിലാണ് ജയറാം പങ്കെടുത്ത് വോട്ട് അഭ്യര്‍ത്ഥിച്ചത്. വന്‍ ജനാവലിയാണ് ജയറാമിനെ കാണുവാനായി ഇവിടെ തടിച്ച് കൂടിയത്.

തനിക്ക് ഇപ്പോള്‍ രാഷ്ട്രീയമില്ലെന്നും പി.സി.വിഷ്ണുനാഥ് അടുത്ത സുഹൃത്തായതിനാലാണ് തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതെന്നും ജയറാം പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥി പി.എസ്.ശ്രീധരന്‍ പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സുരേഷ്‌ഗോപി റോഡ് ഷോ തന്നെ നടത്തി. ഇന്ന് രാവിലെ പരുമലക്കടവില്‍ എത്തിയ സുരേഷ് ഗോപി തുറന്ന വാഹനത്തില്‍ സ്റ്റോര്‍ജംഗ്ഷന്‍ വരെ റോഡ് ഷോ നടത്തി. നൂറ് കണക്കിനാളുകളാണ് സുരേഷ് ഗോപിയെ കാണുവാനായി റോഡിന്റെ ഇരുവശങ്ങളിലുമായി തിങ്ങി നിറഞ്ഞത്. തുടര്‍ന്ന് സ്റ്റോര്‍ ജംഗ്ഷനില്‍ വോട്ട് അഭ്യര്‍ഥിച്ച് പ്രസംഗിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.രാമചന്ദ്രന്‍ നായര്‍ക്ക് വേണ്ടി സിനിമാ താരങ്ങള്‍ ഒന്നും പ്രചാരണത്തിന് എത്തിയില്ലെങ്കിലും നാസിക് ധോളും ഫ്‌ളാഷ് മോബുമായി ജനങ്ങളെ കൈയ്യിലെടുത്തു.

പ്രധാന ജംഗ്ഷനുകളിലെല്ലാം എസ്എഫ്‌ഐ ുടെ നേതൃത്വത്തില്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. താളം ആസ്വദിക്കുവാനും ഫ്‌ളാഷ് മോബ് കാണുവാനുമായി എല്ലായിടങ്ങളിലും ധാരാളം പേര്‍ കൂടുകയും ചെയ്തു. നാളെ വൈകുന്നേരം നടക്കുന്ന കൊട്ടിക്കലാശത്തിന് കോപ്പ് കൂട്ടുവാനാണ് ഇപ്പോള്‍ മുന്നണികള്‍ ശ്രമിക്കുന്നത്. പരമാവധി പ്രവര്‍ത്തകരെ അതാത് പ്രദേശത്ത് കേന്ദ്രീകരിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍നടത്തി കഴിഞ്ഞു.ചെങ്ങന്നൂരും മാന്നാറും കേന്ദ്രമാക്കിയാണ് കൊട്ടിക്കലാശത്തിന് മുന്നണികള്‍ തയ്യാറെടുപ്പുകള്‍ എടുത്തിരിക്കുന്നത്.

ചെങ്ങന്നൂരില്‍ നടക്കുന്ന കൊട്ടിക്കലാശത്തിലാണ് വൈകുന്നേരം സ്ഥാനാര്‍ഥികള്‍ പങ്കെടുക്കുന്നത്. ഇതിന് മുമ്പ് മണ്ഡലങ്ങളിലെല്ലാം ഓട്ടപ്രദക്ഷിണം നടത്തും. കൊട്ടികലാശത്തോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാരിതിരിക്കുവാന്‍ പോലീസ് കര്‍ശന നിര്‍ദ്ദേശങ്ങള്‍ മുന്നണി നേതാക്കള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും നല്‍കിയിട്ടുണ്ട്.

Related posts