ചോര്‍ന്നൊലിക്കുന്ന വിശ്രമ മുറിയില്‍ നിന്നും ഇവര്‍ക്കെന്ന് മോചനം! മുണ്ടേലയിലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള വിശ്രമമുറി അപകടാവസ്ഥയില്‍

TVM-restroomനെടുമങ്ങാട്  : വെള്ളനാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍  സ്‌റ്റേ സര്‍വീസ് ജീവനക്കാര്‍ക്ക് വിശ്രമിക്കുന്നതിനായി മുണ്ടേലയില്‍ നല്‍കിയിരിക്കുന്ന മുറിചോര്‍ന്ന് ഒലിച്ച് അപകടാവസ്ഥയില്‍.ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് വിശ്രമിക്കുന്നതിനായി മുണ്ടേല കാത്തിരിപ്പ് പുരയോടനുബന്ധിച്ച കോണ്‍ക്രീറ്റ് മേല്‍ക്കൂര യോടു കൂടിയ മുറിയാണ് സുരക്ഷിതമല്ലാതായി തീര്‍ന്നിരിക്കുന്നത്.

വിശ്രമമുറി സ്ഥിതി ചെയ്യുന്നത് വെള്ളനാട് പഞ്ചായത്തിലാണ്. എന്നാല്‍ സര്‍വീസ് നടത്തുന്നതാകട്ടെ റോഡിനെതിരെയുള്ള അരുവിക്കര പഞ്ചായത്തിലൂടെയും. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള വിശ്രമമുറി അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമാക്കണമെന്ന് വലത് ഇടത് മുന്നണികള്‍ ഭരിക്കുന്ന ഇരു പഞ്ചായത്തുകളിലും നിവേദനം നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.

കെട്ടിടം ചോര്‍ന്നൊലിച്ച് കോണ്‍ക്രീറ്റ് അടര്‍ന്ന്,ജനാലകള്‍ ദ്രവിച്ച് ഇളകി മറിയ സ്ഥിതിയാണ് ഇപ്പോള്‍ .കഴിഞ്ഞ ദിവസം മുറിയില്‍ നിലത്ത് കിടന്നുറങ്ങിയ ബസ് ഡ്രൈവര്‍ക്ക് അട്ട കടിയേറ്റു.ദേഹം ചൊറിഞ്ഞ് തുടുത്തതിനാല്‍ ഇപ്പോള്‍ ചികിത്സയിലാണ്.വെള്ളനാട് ഡിപ്പോയില്‍ നിന്നുള്ള രണ്ടാം നമ്പര്‍ സ്‌റ്റേ ഡ്യൂട്ടിയാണ് മുണ്ടേലയിലത്. രാത്രി 9.30 ന് കിഴക്കേക്കോട്ടയില്‍ നിന്നും മുണ്ടേലയിലേക്ക് തിരിക്കുന്ന ബസില്‍ നഗരത്തില്‍ നിന്ന് രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്ന 50 തിലേറെപ്പേര്‍ ദിവസവും കാണും.

പുലര്‍ച്ചെ 4.30 ന് മുണ്ടേലയില്‍ നിന്നും തിരിക്കുന്ന സര്‍വീസ് ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ ഏറെ പ്രയോജനകരമാണ്. എന്നാല്‍ രാത്രി വിശ്രമിക്കുന്നതിനുള്ള മുറി സുരക്ഷിതമല്ലാത്തതിനാല്‍ ജീവനക്കാര്‍ ഈ ഡ്യൂട്ടിക്ക് വരാന്‍ തയാറാവുന്നില്ല. വിശ്രമമുറി അടിയന്തരമായിഅറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ മുണ്ടേലയിലെ സ്റ്റേ സര്‍വീസ് നിര്‍ത്തലാക്കേണ്ടി വരുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

Related posts