ജനങ്ങളുടെ പ്രിയപ്പെട്ടവന്‍! രാഷ്ട്രീയത്തിനൊപ്പം ജൈവകൃഷിയേയും പക്ഷികളേയും സ്‌നേഹിച്ച സുനില്‍കുമാര്‍

sunilkumarഅന്തിക്കാട്: ജനങ്ങളുടെ പ്രിയപ്പെട്ടവന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതുകാണാന്‍ വീട്ടുകാരും ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും സുഹൃത്തുക്കളുമെല്ലാം ഇന്നു തിരുവനന്തപുരത്തുണ്ടാകും. ഭാര്യ അഡ്വ. രേഖയും മകന്‍ നിരഞ്ജനും അമ്മ പ്രേമാവതിയുമടക്കം മുപ്പതോളം പേരാണ് ഇന്നലെ തിരുവനന്തപുരത്തേക്കു വണ്ടികയറിയത്. ഇന്നലെ രാവിലെ അന്തിക്കാട് ചടയംമുറി സ്മാരക മന്ദിരത്തിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണു നിയുക്ത മന്ത്രി സുനില്‍കുമാറും അഡ്വ. കെ. രാജന്‍ എംഎല്‍എയും തിരുവനന്തപുരത്തേക്കു തിരിച്ചത്.

അന്തിക്കാട് കെജിഎം എല്‍പി സ്കൂളില്‍നിന്നാണ് സുനില്‍കുമാര്‍ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്നത്. എംഎല്‍എ ആയിരുന്നിട്ടും മകനെ ഇതേ സ്കൂളിലാണു ചേര്‍ത്തത്. സഹോദരങ്ങളോടൊപ്പം പടിയം വന്നേരി മുക്കിലെ കൊച്ചുവീട്ടിലാണ് ഇപ്പോഴും സുനില്‍കുമാര്‍ താമസം. പ്രീഡിഗ്രിക്കാലത്തു തെങ്ങുകളില്‍ ചെത്താനും തപാല്‍ ഓഫീസുകളിലെ ബാഗുകള്‍ കൊണ്ടുവരുന്ന ജോലിക്കും സുനില്‍കുമാര്‍ പോയിരുന്നു. ജൈവകൃഷിയുടെ ആത്മാവ് തൊട്ടറിഞ്ഞ ജനപ്രതിനിധികൂടിയാണു സുനില്‍കുമാര്‍.

കൃഷിയിലെ താത്പര്യം കണ്ടു ജില്ലയിലെ 17 സ്ഥലങ്ങളില്‍ സിപിഐ നടത്തുന്ന ജൈവകൃഷിയുടെ ചുമതലകളും സുനില്‍കുമാറിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പക്ഷിനിരീക്ഷണമാണ് സുനില്‍കുമാറിന്റെ മറ്റൊരു ഹോബി. അന്തിക്കാട് കോള്‍ പാടശേഖരത്തിലെ കാഞ്ഞാംകോളിലും അന്തിക്കാട് പടവിലും മണലൂര്‍ താഴത്തും അയ്യപ്പന്‍കോളിലുമെല്ലാം വിരുന്നെത്തുന്ന ദേശാടന പക്ഷികള്‍ സുനില്‍കുമാറിനു കൗതുകമായിരുന്നു. പത്തുവര്‍ഷം മുമ്പ് പക്ഷിനിരീക്ഷണത്തിലെ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി എഴുതിയ ലേഖനങ്ങള്‍ ശ്രദ്ധേയമായിരുന്നു.

അന്തിക്കാട്, മണലൂര്‍ കോള്‍പാടശേഖരങ്ങളില്‍ കൃഷി വികസന പാക്കേജിലുള്‍പ്പെടുത്തി ടവറുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി കാര്‍ഷിക സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു തയാറാക്കിയിരുന്നു. ടവറില്‍ കര്‍ഷക തൊഴിലാളികള്‍ക്കു വിശ്രമിക്കാനും ടൂറിസ്റ്റുകള്‍ക്കുള്‍പ്പെടെ പക്ഷിനിരീക്ഷണത്തിനും ഈ ടവറുകളിലൂടെ സാധിക്കും.

സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെ വരെ കാരമുക്ക് ചാത്തംകുളങ്ങര പാടത്തു സുനില്‍കുമാര്‍ കൊണ്ടുവന്നിരുന്നു. പ്രമുഖ സിപിഐ നേതാവും മുന്‍ മന്ത്രിയുമായിരുന്ന കെ.പി. പ്രഭാകരന് ഏറ്റവും ഇഷ്ടമുള്ള വിദ്യാര്‍ഥിനേതാവുകൂടിയായിരുന്നു സുനില്‍കുമാര്‍.

2004ല്‍ തൃശൂരിലെ ചെത്തുതൊഴിലാളി സമരത്തില്‍ പോലീസിന്റെ മര്‍ദനമേറ്റ ചെത്തുതൊഴിലാളികളെ ചികിത്സിച്ചത് അന്തിക്കാട്ടെ ചടയംമുറി സ്മാരകത്തിലായിരുന്നു. തൊഴിലാളികള്‍ക്കു സാന്ത്വനവും ആശ്വാസവും പകര്‍ന്ന ഈ ചികിത്സയ്ക്കു നേതൃത്വം നല്കിയതു സുനില്‍കുമാറായിരുന്നു.

Related posts