ജീവനക്കാരി വെടിയേറ്റു മരിച്ച സംഭവം: ഉത്തരവാദിത്വമില്ലെന്ന് ബാങ്ക് അധികൃതര്‍

knr-vilnaതലശേരി: നഗരമധ്യത്തില്‍ ബാങ്ക് ജീവനക്കാരി ഓഫീസിനുള്ളില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് ബാങ്ക് അധികൃതര്‍ കോടതിയില്‍ ബോധിപ്പിച്ചു. ലോഗന്‍സ് റോഡിലെ റാണി പ്ലാസ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഐഡിബിഐ ബാങ്ക് ശാഖയിലെ സെയില്‍സ് സെക്ഷന്‍ ജീവനക്കാരിയായ പുന്നോലിലെ വില്‍ന വിനോദ് (31) വെടിയേറ്റു മരിച്ച കേസിലാണ് ബാങ്കിന് യാതോരു ഉത്തരവാദിത്വവുമില്ലെന്ന് ബാങ്ക് അധികൃതര്‍ കോടതിയെ ബോധിപ്പിച്ചത്.

വില്‍നയുടെ മരണത്തില്‍ 68,62,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വില്‍നയുടെ മാതാവ് മേലൂരിലെ പുതിയാണ്ടി വീട്ടില്‍ സുധയും വില്‍നയുടെ ഭര്‍ത്താവ് പുന്നോല്‍ കൊമ്മല്‍വയല്‍ പൂജ ഹൗസില്‍ സംഗീതും അഡ്വ.ഒ.ജി. പ്രേമരാജന്‍ മുഖാന്തിരം ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് ബാങ്ക് അധികൃതര്‍ ഉത്തരവാദിത്വമില്ലെന്ന നിലപാട് വ്യക്തമാക്കിയത്. സെക്യൂരിറ്റി ജീവനക്കാരനേയും വില്‍നയേയും നിയമിച്ചത് ഏജന്‍സിയാണ്. അതു കൊണ്ട് തന്നെ ഇത്തരം സംഭവങ്ങളുടെ ഉത്തരവാദിത്വം ബാങ്കിനേറ്റെടുക്കാനാവില്ലെന്ന് ബാങ്കിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ ബാങ്കിന്റെ നിലപാട് ശരിയല്ലെന്ന് ചേമ്പറിലുണ്ടായിരുന്ന ജഡ്ജ് വ്യക്തമാക്കുകയും മറുപടി രേഖാമൂലം നല്‍കാന്‍ ബാങ്കിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. കഴിഞ്ഞ ജൂണ്‍ രണ്ടിന് രാവിലെ 9.50 നാണ് വില്‍ന വിനോദ് ബാങ്കിനുള്ളില്‍ വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായ അഞ്ചരക്കണ്ടി ഓടക്കടവ് കിനാലൂര്‍ ഹരിശ്രീയില്‍ ഹരീന്ദ്രനെ (51) പോലീസ് അറസ്റ്റ് ചെയ്യുകയും റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു. സംഭവത്തിന് ഒരു മാസം മുമ്പാണു വില്‍ന ബാങ്കില്‍ താത്കാലിക ജീവനക്കാരിയായി ജോലിക്കു കയറിയത്.  വില്‍ന വെടിയേറ്റ് മരിച്ച  ബാങ്കില്‍ ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ വെടിയേറ്റ് വില്‍നയുടെ തല ചിതറിയതില്‍ അസ്വാഭാവികത കണ്ടെത്തിയിരുന്നു.

പരിയാരം മെഡിക്കല്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മെഡിസിന്‍ തലവനും പോലീസ് സര്‍ജനുമായ ഡോ. ഗോപാലകൃഷ്ണപ്പിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം നടത്തിയ പരിശോധനയിലാണ് വെടിയേറ്റ് തല ചിതറിയതില്‍ അസ്വഭാവികത കണ്ടെത്തിയിരുന്നത്. ഒരു മീറ്ററിനപ്പുറത്തു നിന്നാണ് വെടിയുതിര്‍ന്നതെന്നാണ് പരിശോധനയില്‍ വ്യക്തമായത്. എന്നാല്‍ ഈ അകലത്തില്‍ വെടി ഉതിര്‍ന്നാല്‍ തലയോട്ടിയും തലച്ചോറും ചിതറിപ്പോകുന്ന തരത്തിലുള്ള പരിക്കേല്‍ക്കില്ലെന്നാണ് ഡോ.ഗോപാലകൃ—ഷ്ണപ്പിള്ളയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ അകലത്തില്‍ നിന്നും വെടിയുതിര്‍ന്നാല്‍ പെല്ലറ്റ് തുളച്ചുകയറുകയും തലക്കുള്ളില്‍ പരിക്കേല്‍ക്കുകയുമാണ് ചെയ്യുക. എന്നാല്‍ ഇവിടെ തല ചിതറിപ്പോകുകയാണ് ചെയ്തിട്ടുള്ളത്. ഇതില്‍ അസ്വാഭാവീകതയുണ്ടെന്നുമായിരുന്നു ഫോറന്‍സിക് സംഘത്തിന്റെ വിലയിരുത്തല്‍.

സാധാരണ നിലയില്‍ ഇത്തരം കേസുകളില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇവിടെ കാണുന്നത്. അതു കൊണ്ടു തന്നെ ഇക്കാര്യത്തില്‍ ടെസ്റ്റ് ഫയര്‍ നടത്തമമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതനുസരിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ ടെസ്റ്റ് ഫയര്‍ നടത്താന്‍ അന്വേഷണ സംഘം തീരുമാനിക്കുകയും കോടതിയില്‍ ടെസ്റ്റ് ഫയറിനുള്ള അനുമതി തേടി ഹര്‍ജി നല്‍കുകയും ചെയ്തു. കോടതിയുടെ അനുമതി ലഭിച്ചാലുടന്‍ ടെസ്റ്റ് ഫയര്‍ നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

സെക്യൂരിറ്റി ജീവനക്കാരന്‍ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നുവെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരുന്നത്. മകളുടെ മരണത്തില്‍ ദുരൂഹതയുള്ളതായും സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പട്ടു കൊണ്ട് വില്‍നയുടെ മാതാവ് സുധ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നല്‍കിയിരുന്നു.  വില്‍നയുടെ മരണത്തില്‍  ഉത്തരവാദിത്വമില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയതോടെ ബാങ്കിനെതിരേ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുന്നതിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിക്കാന്‍ ഒരുങ്ങുകയാണ്.

Related posts