ടിപ്പര്‍ലോറിയില്‍നിന്നും പാറവീഴുന്നത് വഴിയാത്രക്കാരില്‍ ഭീതിപരത്തുന്നു

ALP-TIPPERകൊട്ടാരക്കര: ടിപ്പര്‍ലോറികളില്‍നിന്നും പാറതെറിച്ചുവീഴുന്നത് വഴിയാത്രക്കാരില്‍ ഭീതിപരത്തുന്നു. പലരും അപകടങ്ങളില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപെടുന്നത്. പുത്തൂര്‍ മേഖലയിലെ വെണ്ടാറിലും മൈലംകുളത്തുമുള്ള പാറക്വാറികളില്‍നിന്നും പാറകയറ്റിവരുന്ന ടിപ്പര്‍ലോറികളാണ് ഭീതിപരത്തുന്നത് .പാറക്കഷണങ്ങള്‍ ഒതുക്കാതെയും ടാര്‍പ്പാളിന്‍കൊണ്ട് മറയ്ക്കാതെയുമാണ് അമിതലോഡുമായി ടിപ്പര്‍ലോറികള്‍ നിരത്തില്‍ ചീറിപായുന്നത്. ഇത് റോഡ് ഓരങ്ങളിലേക്ക് തെറിച്ചുവീഴുന്നത് പതിവാണ്. കയറ്റംകയറുമ്പോഴും ഗട്ടറുകളില്‍ വീഴുമ്പോഴും വളവുകള്‍ തിരിയുമ്പോഴുമാണ് പാറതെറിച്ചുവീഴുന്നത് .കൂടുതല്‍ ഓര്‍ഡര്‍ ലഭിക്കുന്നതിനുവേണ്ടി ടിപ്പര്‍ലോറികള്‍ക്ക്താങ്ങാന്‍ കഴിയാത്ത ഭാരംകയറ്റിയാണ് പോകുന്നത് .

അമിത ഭാരം ഗ്രാമീണ റോഡുകളുടെ തകര്‍ച്ചയ്ക്കും കാരണമായിട്ടുണ്ട്. നേരത്തെ തലചുമടായി പാറ ലോറികളിലിട്ട് അടുക്കിയാണ് കൊണ്ടുപോകുന്നത്. ഇപ്പോള്‍ ഹിറ്റാച്ചിയോ ജെസിബിയോ ഉപയോഗിച്ച് കോരിനിറയ്ക്കുകയാണ് ചെയ്തുവരുന്നത്. ഇത് പിന്നീട് അടുക്കി ഒതുക്കാറില്ല. ജനബാഹുല്യവും വാഹന സാന്ദ്രതയും കൂടുതലുള്ള പുത്തൂര്‍ ടൗണില്‍കൂടിയും പാറകയറ്റിയ ടിപ്പറുകള്‍ മരണപ്പാച്ചിലാണ് നടത്തിവരുന്നത്. പോലീസ് സ്റ്റേഷന്‍ തൊട്ടടുത്താണെങ്കിലും പോലീസുകാര്‍ കാഴ്ചക്കാരായി മാറുകയാണ് പതിവ്.

അടുത്തിടെ പാങ്ങോട്ട് ഒരു ബൈക്ക് യാത്രികനും വെണ്ടാറില്‍ ഒരു കാല്‍നടയാത്രക്കാരനും തെറിച്ചുവീണ പാറതട്ടാതെ അത്ഭുതകരമായാണ് രക്ഷപെട്ടത്. വെണ്ടാറില്‍ നാട്ടുകാര്‍ ടിപ്പര്‍ലോറികള്‍ തടയുകയും ചെയ്തിരുന്നു.  ജനപ്രതിനിധികള്‍  പോലീസിനെയും ക്വാറിനടത്തിപ്പുകാരെയും വിളിച്ചുചേര്‍ത്ത് അപകടമൊഴിവാക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും ക്വാറി നടത്തിപ്പുകാരും ലോറിക്കാരും അത് പാലിക്കാന്‍ തയാറായിട്ടില്ല. നിയമം ലംഘിച്ച് സ്കൂള്‍ സമയങ്ങളില്‍ പോലും ടിപ്പര്‍ലോറികള്‍ അമിത വേഗത്തില്‍ പായുന്നു.

നാലായിരിത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന വെണ്ടാര്‍ വിദ്യാധിരാജ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അരികില്‍ കൂടിയാണ് നിയമലംഘനം നടന്നുവരുന്നത് .കൊച്ചുകുട്ടികളെ ഒറ്റയ്ക്ക് സകൂളിലയക്കാന്‍ പോലും രക്ഷിതാക്കള്‍ ഭയക്കുന്നു. ടിപ്പര്‍ലോറികല്‍ വരുമ്പോള്‍ റോഡില്‍നിന്നും പരമാവധി അകലത്തേക്ക് ഓടിമാറുകയാണ് കുട്ടികളും മറ്റ് വഴിയാത്രക്കാരും. ക്വാറികള്‍ നിര്‍ത്തിവയ്പിക്കാന്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കാനാണ് കുടുംബശ്രീ യൂണിറ്റുകളുടെയും വനിതാ സംഘടനകളുടെയും നീക്കം. പോലീസിന്റെ നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

Related posts