ടോയ്‌ലറ്റ് ക്ലീനര്‍ കുടിപ്പിച്ചു, അന്നനാളം വെന്തുരുകി; റാഗിംഗിനിരയായ മലയാളി വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍; കോളജില്‍ നിരന്തര പീഡനമെന്ന് വിദ്യാര്‍ഥികള്‍

raggingകോഴിക്കോട്: ബംഗളൂരൂ ഗുല്‍ബര്‍ഗിലെ നഴ്‌സിംഗ് കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാംഗിംഗിനെ തുടര്‍ന്ന് മലയാളി വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍. എടപ്പാള്‍ പുള്ളുവന്‍പടി കളരിക്കല്‍ പറമ്പില്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതി (19) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ഏതാനും ദിവസം മുമ്പ് ഏതാനും സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച്, ബാത്ത്‌റൂം വൃത്തിയാക്കാനുപയോഗിക്കുന്ന ഫിനോള്‍ കുടിപ്പിച്ചുവെന്നാണ് പരാതി. അവശനിലയിലായ അശ്വതി ബംഗളൂരിലെ ആശുപത്രിയില്‍ അഞ്ചുദിവസം ചിക്തസയില്‍ കഴിഞ്ഞു. തുടര്‍ന്ന് സാധാരണ നിലയിലെത്താത്തതിനാല്‍ കോളജ് അധികൃതര്‍ ഇടപെട്ട് മറ്റൊരു കുട്ടിക്കൊപ്പം നാട്ടിലേക്കയച്ചു.

എടപ്പാളിലെയും തൃശൂരിലെയും ആശുപത്രിയില്‍ ചികിത്സതേടിയെങ്കിലും ആശ്വാസം ലഭിച്ചില്ല. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയില്‍ അന്നനാളത്തിനു പൊള്ളലുണ്ടെന്ന് കണ്ടെത്തി. കഴുത്തില്‍ ദ്വാരമിട്ട് അതുവഴി ദ്രാവകരൂപത്തിലുള്ള ഭക്ഷണം നല്കിയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

ദളിത് കുടുംബാംഗമായ അശ്വതി അഞ്ചുമാസം മുമ്പാണ് നഴ്‌സിംഗിനു ചേര്‍ന്നത്. ക്ലാസ് ആരംഭിച്ചതു മുതല്‍ തന്നെ സീനിയര്‍ വിദ്യാര്‍ഥികള്‍ പീഡനം തുടങ്ങിയിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടിയുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി, പോലീസ് മേധാവി എന്നിവര്‍ക്കും ബംഗളൂരു ഡിജിപിക്കും പരാതി നല്കിയിട്ടുണ്ട്.

കോളജില്‍ നിരന്തര പീഡനമെന്ന് വിദ്യാര്‍ഥികള്‍; മുഖ്യമന്ത്രിക്ക് പരാതി നല്‍കി

എടപ്പാള്‍:  കര്‍ണാടകയിലെ സ്വകാര്യ നഴ്‌സിംഗ് കോളജിലെ ഹോസ്റ്റലില്‍ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിനിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തു പരിക്കേല്‍പിച്ച സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി, മന്ത്രിമാര്‍, ഡിജിപി, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് ബന്ധുക്കള്‍ പരാതി നല്‍കി. എടപ്പാള്‍ കാലടി കളരിക്കല്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതി (19) ആണ് ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്. ഒരുമാസം മുമ്പാണ് സംഭവം. ജൂണിയര്‍ വിദ്യാര്‍ഥികളെ കോളജിലും ഹോസ്റ്റലിലും സീനിയര്‍ വിദ്യാര്‍ഥികള്‍ നിരന്തരം റാഗിംഗ് ചെയ്യുകയാണെന്നും ഉപദ്രവം അസഹനീയമാണെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു. ഒരു ദിവസം ഫിനോള്‍ ബലമായി കുടിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.

ഉപദ്രവത്തില്‍ പരിക്കേറ്റ അശ്വതിയെ സഹപാഠികള്‍ നാട്ടിലെത്തിച്ച് എടപ്പാളിലെയും പിന്നീട് തൃശൂരിലെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. വിദഗ്ധ ചികിത്സ ആവശ്യമുള്ളതിനാല്‍ കൂടുതല്‍ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്കു മാറ്റാന്‍ ഇവിടുത്തെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കോളജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

Related posts