ഡ്യൂട്ടിസമയത്ത് സ്വകാര്യപ്രാക്ടീസ്; ഡോക്ടറെ നാട്ടുകാര്‍ ‘പിടികൂടി”

KTM-DOCTORമുക്കം: നാടും നഗരവും പനിച്ചുവിറയ്ക്കുമ്പോള്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഡ്യൂട്ടി സമയത്തും സ്വകാര്യ പ്രാക്ടീസില്‍. മലയോര മേഖലയില്‍ ഡിഫ്തീരിയ, ഡെങ്കിപ്പനി, പകര്‍ച്ചപ്പനി തുടങ്ങിയവ പടര്‍ന്നുപിടിക്കുമ്പോഴാണ് ഡ്യൂട്ടി സമയത്ത് ഡോക്ടര്‍മാര്‍ മുങ്ങി സ്വകാര്യ പ്രാക്ടീസ് നടത്തുന്നത്. ഇന്നലെ മുക്കം സിഎച്ച്‌സിയില്‍ 300 ഓളം രോഗികള്‍ പരിശോധനയ്ക്കായി കാത്തുനില്‍ക്കുമ്പോള്‍ മുങ്ങിയ ഡോക്ടറെ നാട്ടുകാര്‍ കയ്യോടെ പിടികൂടി. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. ആറോളം ഡോക്ടര്‍മാരുള്ള മുക്കത്ത് ഇന്നലെ രണ്ടുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. 300ല്‍പരം രോഗികളും ഇവിടെ ചികിത്സയ്ക്കായെത്തിയിരുന്നു.

രാവിലെ ഏതാനും രോഗികളെ പരിശോധിച്ചശേഷം ഒരു ഡോക്ടര്‍ മെല്ലെ ഇറങ്ങിപ്പോയി. ചായ കുടിക്കാനായിരിക്കുമെന്ന് കരുതി രോഗികളും ഒപ്പമുളളവരും ഏറെനേരം കാത്തിരുെന്നങ്കിലും ഡോക്ടര്‍ തിരിച്ചുവന്നില്ല. അപ്പോഴാണ് എല്ലു രോഗവിദഗ്ധന്‍ കൂടിയായ ഡോക്ടര്‍ ആശുപത്രിയുടെ 50 മീറ്റര്‍ അകലെയുളള തന്റെ വീട്ടില്‍ രോഗികളെ പരിശോധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതില്‍ ക്ഷുഭിതരായ രോഗികളും കൂട്ടിനു വന്നവരും പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.

നിരവധിപേര്‍ വന്നതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയും നിലനിന്നു. ഇതോടെ ഭയപ്പെട്ട ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തിവച്ച് ആശുപത്രിയില്‍ തന്നെ എത്തുകയായിരുന്നു. സംഭവം വിവാദമായതോടെ മറ്റു മൂന്നു ഡോക്ടര്‍മാര്‍കൂടി ആശുപത്രിയിലെത്തുകയും ചെയ്തു. മുക്കം പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. ദിവസവും നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന മുക്കം സിഎച്ച്‌സിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ഇല്ലാത്തപ്പോഴാണ് ഉളള ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കാതെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത്.

മലയോര മേഖലയിലെ അഞ്ചോളം പഞ്ചായത്തുകളിലെ ജനങ്ങളുടെ ഏക ആശ്രയമാണീ സര്‍ക്കാര്‍ ആതുരാലയം. നിലവിലുള്ള ആറ് ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചാല്‍തന്നെ മണിക്കൂറുകള്‍ കാത്തുനിന്നെങ്കില്‍ മാത്രമേ ഡോക്ടറെ കാണാനും മരുന്നുവാങ്ങാനും പറ്റൂ. ഈ അവസ്ഥയില്‍ ഡ്യൂട്ടി സമയത്ത് ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസിനായി പോകുന്നതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാകുകയാണ്.

Related posts