തെരുവുനായ് വന്ധ്യംകരണം; ‘പോസു”മായി വീണ്ടും കരാര്‍ ഒപ്പിടാന്‍ കോര്‍പറേഷന്‍

TVM-DOGതൃശൂര്‍: തെരുവുനായ്ക്കളെ വന്ധ്യം കരിക്കാന്‍ ഒരാഴ്ചയ്ക്കകം “പോസു’മായി കരാര്‍ ഒപ്പിടുമെന്നു കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി. മൂന്നുവര്‍ഷത്തെ കരാറാണ് കോര്‍പറേഷന്‍ നല്‍കുന്നത്. കരാറായാല്‍ 20 ദിവസത്തിനകം വന്ധ്യംകരണം തുടങ്ങുമെന്നു സന്നദ്ധസംഘടനയായ പീപ്പിള്‍ ഫോ ര്‍ അനിമല്‍ വെല്‍ഫെയര്‍ സര്‍വീസ് എന്ന “പോസി’ന്റെ മാനേജിംഗ് ട്രസ്റ്റി പ്രീതി ശ്രീവത്സനും സെക്രട്ടറി കെ.കെ. കണ്ണനും അറിയിച്ചു.

കഴിഞ്ഞ കൗണ്‍സില്‍ ഭരണകാലത്ത് പോസ് വന്ധ്യംകരണം ഏറ്റെടുത്ത് തുടങ്ങിയതാണെങ്കിലും കോര്‍പറേഷനുമായുള്ള പ്രശ്‌നങ്ങളില്‍ തട്ടി പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. മുന്‍ മേയര്‍ രാജന്‍ പല്ലന്റെയും ഹെല്‍ത്ത് കമ്മിറ്റി ചെയര്‍മാന്‍ ഗിരീഷ്കുമാറിന്റേയും പിന്തുണയോടെ പദ്ധതി ഏറ്റെടുത്ത “പോസ്’ 120 നായ്ക്കളെ വന്ധ്യംകരിച്ചശേഷമായിരുന്നു കോര്‍പറേഷന്റെ പിന്‍വാങ്ങല്‍.

ബംഗളൂരുവില്‍നിന്നു വിദഗ്ധരായ രണ്ടു വെറ്ററിനറി ഡോക്ടര്‍മാര്‍ എട്ടു നായപിടിത്തക്കാരും ആംബുലന്‍സുമായെത്തി നായ്ക്കളെ പിടിച്ച് വിവിധ കേന്ദ്രങ്ങളില്‍ വച്ച് വന്ധ്യംകരിച്ച് മൂന്നുദിവസം സംരക്ഷിച്ച് പിടിച്ചിടത്തുതന്നെ തിരികെവിടുന്നതായിരുന്നു പദ്ധതി. ഒരു നായയെ വന്ധ്യംകരിക്കാന്‍ 850 രൂപയാണ് പോസ് ആവശ്യപ്പെട്ടിരുന്നത്. പിന്നീട് നായ്ക്കളെ വന്ധ്യംകരിക്കാന്‍ കോര്‍പറേഷന്‍ ഏറ്റെടുത്ത “എന്‍ഡ്’ പദ്ധതിയും പരാജയപ്പെടുകയായിരുന്നു.

വന്ധ്യംകരണത്തിനായി കോര്‍പറേഷന്‍ 25 ലക്ഷം ചെലവാക്കി പറവട്ടാനിയിലെ വെറ്ററിനറി ആശുപത്രിയോടനുബന്ധിച്ച് ഒരു വര്‍ഷം മുമ്പ് പുതിയ കേന്ദ്രം പണിപൂര്‍ത്തിയാക്കിയെങ്കിലും ഒരു മാസം മുമ്പാണ് ഉദ്ഘാടനം നടത്തിയത്. അവിടെ കേന്ദ്രീകരിച്ച് വന്ധ്യംകരണം നടത്താനാണ് പുതിയ പദ്ധതി.കോര്‍പറേഷന്‍ ടെന്‍ഡറില്‍ പങ്കെടുത്താണ് പോസ് അനുമതി തേടിയത്. 1200 രൂപ ഒരു നായയ്ക്കു നല്‍കാമെന്നാണ് ധാരണ. 600 രൂപ കോര്‍പറേഷനും 600 രൂപ സംഘടനയും വഹിക്കാമെന്നു “പോസ്’ വാഗ്ദാനം ചെയ്തതെങ്കിലും പണപ്പിരിവ് പാടില്ലെന്ന നിബന്ധനയില്‍ 1200 രൂപയും വഹിക്കാന്‍ കോര്‍പറേഷന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

ഒരു നായയെ വന്ധ്യംകരിക്കാന്‍ 2000 രൂപയാണു സര്‍ക്കാര്‍ കോര്‍പറേഷനു നല്‍കുക. വന്ധ്യംകരണവും പരിപാലനവും ഉറപ്പുവരുത്താന്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘത്തേയും ചുമതലപ്പെടുത്തുമെന്നു ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി അറിയിച്ചു. മണ്ണുത്തി വെറ്ററിനറി കോളജി ല്‍നിന്ന് പിജി കഴിഞ്ഞ രണ്ടു ഡോക്ടര്‍മാരെയും, നാലു നായപിടിത്തക്കാരേയും പോസ് സജ്ജമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് ഊട്ടിയിലെ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ആശുപത്രിയില്‍ 15 ദിവസം പരിശീലനം നല്കിയാണ് രംഗത്തിറക്കുക.

നഗരത്തില്‍ 3,500 തെരുവുനായ്ക്കളുണ്ടാകാമെന്നാണ് കണക്ക്. ദിവസം 15 വീതം വന്ധ്യംകരണം നടക്കും. മൂന്നുദിവസം പറവട്ടാനിയിലെ ഷെല്‍ട്ടറില്‍ പരിപാലിച്ചശേഷം പിടിച്ച സ്ഥലത്തുതന്നെ നായ്ക്കളെ കൊണ്ടുവിടും.

Related posts