ദേശീയ പാതാ വികസനത്തിനെതിരേ സിപിഎമ്മിന്റെ ആക്ഷന്‍ കമ്മിറ്റി

knr-pathaആന്തൂര്‍: ബൈപ്പാസ് റോഡിനെതിരെ തളിപ്പറമ്പിലെ കീഴാറ്റൂരില്‍ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചതിന് പിന്നാലെ സിപിഎം കേന്ദ്രമായ ബക്കളത്തും ദേശീയ പാതാ വികസനത്തിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുന്നു. ദേശീയ പാതാ വികസനത്തിന്റെ പേരില്‍ സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് ബക്കളത്ത് ആക്്ഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്.

ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി കുറ്റിക്കോല്‍ മുതല്‍ ധര്‍മശാലവരെയുള്ള ഭാഗത്തെ സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് അടിയന്തിരമായി പ്രഖ്യാപിക്കണമെന്ന് ജനകീയ ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. നിലവിലുള്ള മാര്‍ക്കറ്റ് വിലയുടെ ഇരട്ടി തുക ഓരോ സെന്റ് സ്ഥലത്തിനും അനുവദിക്കുക, പഞ്ചായത്ത്-നഗരസഭ വ്യത്യാസമില്ലാതെ ഭൂമിക്ക് വില നല്‍കുക, ഈ സ്ഥലത്തെ ഒരു ആരാധനാലയവും രണ്ട് സാംസ്കാരിക നിലയങ്ങളും പുനര്‍നിര്‍മിക്കാന്‍ കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഇളവനുവദിക്കുക, ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പരമാവധി ഈ പ്രദേശത്ത് തന്നെ പുനരധിവാസം നല്‍കുക, കെട്ടിടങ്ങളുടെ വില നിശ്ചയിക്കുമ്പേള്‍ ഇന്നുള്ളതിന്റെ മൂന്നിരട്ടി മാര്‍ക്കറ്റ് വില നിശ്ചയിക്കുക, കച്ചവടത്തിന് ഉപയോഗിക്കാത്ത കെട്ടിടങ്ങള്‍ പകുതി പൊളിച്ചുമാറ്റുമ്പോള്‍ ബാക്കി വരുന്ന ഭാഗം ഷട്ടര്‍ ഘടിപ്പിച്ച് ഉപയോഗിക്കാന്‍ അനുവദിക്കുക, ഭൂമി ഏറ്റെടുക്കുമ്പോള്‍ ചെറിയഭാഗം ബാക്കിവരുന്നുണ്ടെങ്കില്‍ ഉടമസ്ഥന് സമ്മതമാണെങ്കില്‍ ബാക്കി കൂടി ഏറ്റെടുക്കുക, സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ലഭിക്കുന്ന തുകയ്ക്ക് ആദായനികുതി ഉഴിവാക്കുക, കെട്ടിടത്തിന്റെ പൊളിച്ചു മാറ്റുന്ന സാധനങ്ങള്‍ ഉടമസ്ഥന് തന്നെ ഉപയോഗിക്കാന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരരംഗത്തിറങ്ങാന്‍ ബക്കളം എകെജി മന്ദിരത്തില്‍ ചേര്‍ന്ന അക്ഷന്‍ കമ്മറ്റി യോഗം തീരുമാനിച്ചു.

സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി.മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. പി.വി.സതീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. സി.അശോക കുമാര്‍, എം.രാജഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts