നാട്ടില്‍ പോകാന്‍ പണമില്ല; തട്ടിപ്പിനു പുതിയ രീതിയുമായി ഉത്തരേന്ത്യക്കാര്‍

knr-bhiksha പയ്യന്നൂര്‍:മലയാളികളുടെ സഹാനുഭൂതി ചൂഷണം ചെയ്തും തട്ടിപ്പ്. ഇന്നലെ പയ്യന്നൂര്‍ പയ്യന്നൂര്‍ ബസ്സ്റ്റാന്‍ഡിനു സമീപത്തെ സ്വകാര്യ ആശുപത്രിക്ക് മുന്നിലാണ് ഒരു ഉത്തരേന്ത്യന്‍ കുടുംബം വിദഗ്ദ്ധമായി ജനങ്ങളെ കബളിപ്പിച്ചു പണം തട്ടിയത്. ഭാര്യയും ഭര്‍ത്താവും കുട്ടിയുമടങ്ങുന്ന കുടുംബമാണ് സഹായ അഭ്യര്‍ഥനയുമായി ആളുകളെ സമീപിച്ചത്.

കേബിളിന്റെ ജോലിക്കായി കൊണ്ടുവന്ന കരാറുകാരന്‍ മുങ്ങിയെന്നും നാട്ടിലേക്ക് തിരിച്ചുപോകാന്‍ വണ്ടിക്കൂലി നല്‍കി സഹായിക്കണമെന്നുമാണ് ഇവര്‍ കരഞ്ഞുപറഞ്ഞത്. ഇതുകേട്ട് ചിലര്‍ പിരിവെടുത്ത് നല്‍കാന്‍ തുടങ്ങി. 800 രൂപയാണ് പയ്യന്നൂരില്‍നിന്ന് ഇവര്‍ ഒരാള്‍ക്ക് നല്‍കേണ്ട ടിക്കറ്റ് നിരക്ക്.  800 രൂപയോളം പിരിവായപ്പോള്‍ അതുവഴി വന്ന തളിപ്പറമ്പ് ലീഗല്‍ സര്‍വീസ് അഥോറിറ്റി പ്രവര്‍ത്തക ഉത്തരേന്ത്യന്‍ കുടുംബത്തെ സമീപിച്ച് നിങ്ങളെ പറ്റിച്ച കരാറുകാരനെ പോലീസിനെ കൊണ്ട് പിടിപ്പിക്കാമെന്നു പറഞ്ഞതോടെയാണ് സംഭവത്തിന് നാടകീയ രംഗങ്ങളുണ്ടായത്.

ഇതോടുകൂടി സ്ഥലം വിടാനുള്ള നീക്കം ഇവര്‍ ആരംഭിച്ചു. ഇതിനിടെ കുട്ടിയുടെ കാലില്‍ ഉത്തരേന്ത്യക്കാരന്‍ ഒരു നുള്ളു കൊടുത്തു.അടയാളം മനസിലായ പെണ്‍കുട്ടി പെട്ടെന്നു വിശക്കുന്നുവെന്നു പറഞ്ഞ് കരച്ചില്‍ തുടങ്ങിയതോടെ കുട്ടിയേയും പിടിച്ചുവലിച്ച് ഉത്തരേന്ത്യന്‍ കുടുംബം കിട്ടിയ പണവുമായി മുങ്ങി.   കരാറുകാരന്‍ പറ്റിച്ചതിനാല്‍ തിരിച്ചുപോകുന്നതിന് പണം സഹായിക്കണമെന്നു പറഞ്ഞ് ഇന്നലെ അഞ്ചു സംഘങ്ങളാണ് പയ്യന്നൂരിന്റെ വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പുനടത്തിയത്.  കഴിഞ്ഞയാഴ്ച ഒരു തൊഴിലാളിയുടെ മൊബൈലും പണവും കവര്‍ന്ന ഉത്തരേന്ത്യന്‍ കുടുംബത്തെ നിരീക്ഷണ കാമറയുടെ സഹായത്തോടെ പോലീസ് പിടികൂടിയിരുന്നു.

Related posts