നാട്ടുകാരുടെ ഉറക്കം കെടുത്തി മുപ്ലി വണ്ട് ശല്യം രൂക്ഷമായി

ktm-muplivanduതൊടുപുഴ: നാട്ടുകാരുടെ ഉറക്കം കെടുത്തി മുപ്ലി വണ്ട് ശല്യം രൂക്ഷമായി. വീടുകളില്‍ കടന്ന് ഭിത്തികളിലും തട്ടുകളിലും പറ്റിപ്പിടിച്ച വണ്ടുകള്‍ സൈ്വരജീവിതം അസഹ്യമാക്കി തീര്‍ക്കുകയാണ്. വേനല്‍മഴ പെയ്തതിനുശേഷമാണ് വണ്ടുകളുടെ ശല്യം കൂടിയത്. ആളുകളെ നേരിട്ട് ആക്രമിക്കാറില്ലെങ്കിലും മുപ്ലി വണ്ടുകള്‍ വരുത്തുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. കട്ടിലുകളില്‍ വരെ സ്ഥാനം പിടിക്കുന്ന ഇവ കാരണം പലര്‍ക്കും ഉറക്കമില്ലാത്ത രാത്രികളാണിപ്പോള്‍. വണ്ടുകളെ പേടിച്ച് മുന്‍വര്‍ഷങ്ങളില്‍ വീടുകള്‍ ഉപേക്ഷിച്ചു മറ്റിടങ്ങളിലേക്ക് മാറിത്താമസിച്ചവര്‍ വരെയുണ്ട്.

മുപ്ലി വണ്ടുകളെ റബര്‍ത്തോട്ടങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്. ഡിസംബര്‍ അവസാനത്തോടെ റബറിന്റെ ഇലപൊഴിയും സമയത്താണ് തോട്ടങ്ങളില്‍ വണ്ടുകള്‍ പ്രത്യക്ഷപ്പെടുന്നത്. റബര്‍മരത്തില്‍നിന്ന് പൊഴിഞ്ഞുവീഴുന്ന വാടിയ തളിരിലകളാണ് ഇവയുടെ മുഖ്യ ആഹാരം. കൂടാതെ, റബറിന്റെ കരിയിലകള്‍ ഇവയുടെ വളര്‍ച്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. ഏപ്രിലോടെ ലഭിക്കുന്ന മഴമൂലം വണ്ടുകള്‍ തോട്ടത്തില്‍നിന്ന് വിട്ട് സമീപ പ്രദേശങ്ങളിലെ വീടുകളിലും കെട്ടിടങ്ങളിലുമായി കുടിയേറുന്നു. കട്ടിയുള്ള പുറന്തോട്, രൂക്ഷ ഗന്ധവുമുള്ള സ്രവം എന്നിവയുള്ളതിനാല്‍ ഇതിനെ ഒരു ജീവിയും ആഹാരമാക്കുന്നില്ല.

രാത്രി ലൈറ്റ് വെട്ടത്തില്‍ ഇവ കൂട്ടമായി എത്തും. മുമ്പ് വണ്ടുകളെ തുരത്താന്‍ പല മാര്‍ഗങ്ങളും ആളുകള്‍ പ്രയോഗിച്ചിരുന്നു. എന്നാല്‍, കൂട്ടമായി ഇവ എത്താന്‍ തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ജനം. കൊച്ചു കുട്ടികള്‍ ഉള്ളവരാണ് വണ്ടിന്റെ ശല്യം കൂടുതല്‍ അനുഭവിക്കുന്നത്. ചെവിക്കുള്ളില്‍ പ്രവേശിക്കുന്ന മുപ്ലി വണ്ടുകള്‍ അസ്വസ്ഥത സൃഷ്ടിക്കുന്നു.

Related posts