നിരവധി മോഷണക്കേസിലെ പ്രതികളെ ചേവായൂര്‍ പോലീസ് പിടികൂടി

kkd-arrestകോഴിക്കോട്: ജില്ലയിലെയും പരിസരപ്രദേശങ്ങളിലെയും മൊബൈല്‍ ടവറുകളും വീടുകളും കുത്തി തുറക്കുകയും ബൈക്കുകള്‍ മോഷ്ടിക്കുകയും ചെയ്യുന്ന കുട്ടിക്കള്ളന്‍ ഉള്‍പ്പെട്ട സംഘത്തെ ചേവായൂര്‍ പോലീസും, നടക്കാവ് സിഐ അഷറഫ് തെങ്ങിലക്കടവിന്റെ നേതൃത്വത്തിലുള്ള നോര്‍ത്ത് ഷാഡോ പോലീസും ചേര്‍ന്ന് പിടികൂടി. നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ വാഹന പരിശോധനയും പട്രോളിംഗും കൂടുതല്‍ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ചേവായൂര്‍ എസ്‌ഐ യു.കെ.ഷാജഹാന്റെ നേതൃത്വത്തില്‍ അടിവാരം നടുവിലക്കണ്ടി സൈഫുള്ള (26), അടിവാരെ വാക്കത്ത് ഷമീല്‍ (18) എന്നിവരേയും ഒരു പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെയും അറസ്റ്റ് ചെയ്തത്. ഇവരെ പിടികൂടുമ്പോള്‍ മോഷ്ടിച്ച ബൈക്കും, മോഷണ വസ്തുക്കളും കൈവശമുണ്ടായിരുന്നു.

സംശയാസ്പദമായ രീതിയില്‍ കണ്ട പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതില്‍ കൂട്ടുപ്രതികളായ അടിവാരം സ്വദേശി ഷാഹിദ്, മുനീഷ്, ഷെഹീര്‍ എന്നിവരെ ഒരു മാസം മുമ്പ് വയനാട് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തതായി വെളിപ്പിടുത്തിയിരുന്നു. ഇവര്‍ വയനാട് ജില്ലയിലെ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. അന്ന് കോഴിക്കോട് ജില്ലയിലെ കളവിനെപ്പറ്റിയും കൂട്ടുപ്രതികളെപ്പറ്റിയും പോലീസിനോട് പറഞ്ഞിരുന്നില്ല. അന്ന് പിടികൂടിയ കുട്ടിക്കള്ളനെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇപ്പോള്‍ പോലീസ് കൈവശമുണ്ടായിരുന്ന മോഷണമുതലുകളെ പറ്റി ചോദിച്ചപ്പോളാണ് കാര്യങ്ങല്‍ വ്യക്തമായത്. ഇവരുടെ കൂടെ മോഷണത്തില്‍ ഉള്‍പ്പെട്ട ഒരള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പില്‍ വിദേശത്തേയ്ക്ക് കടന്നയായി വിവരം ലഭിച്ചിട്ടുണ്ട്.

എന്‍ഐടിയ്ക്കടുത്ത കട്ടാങ്ങലിലെ ടീസ് പ്ലസ് മൊബൈല്‍ ഷോപ്പിന്റെ പൂട്ടുപൊളിച്ച് പത്തോളം മൊബൈല്‍ ഫോണുകളും, റീചാര്‍ജ് കൂപ്പണുകളും, പെന്‍ഡ്രൈവുകളും മോഷ്ടിച്ചതും, ഉള്ള്യേരി തെരുവത്ത് കടവിലെ ഷാഹിദ് എന്നയാളുടെ മൊബൈല്‍ ഷോപ്പ് പൊളിച്ച് ആറ് മൊബൈല്‍ ഫോണുകളും, ഒരു ടാബ്‌ലെറ്റും, ഒമ്പതിനായിരം രൂപയും മോഷ്ടിച്ചതും, ബാലുശേരിക്കടുത്ത കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ഓഫീസ് പൊളിച്ച് ലാപ്‌ടോപ്പും, ഇലക്രോണിക്‌സ് ഉപകരണങ്ങളും മോഷ്ടിച്ചതും, വടകര തിരുവള്ളൂരിലെ ആളില്ലാത്ത വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കടന്ന് ലാപ്പ്‌ടോപ്പും, ടാബ്‌ലെറ്റും മോഷ്ടിച്ചതും ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. മോഷ്ടിച്ച ലാപ്‌ടോപ്പുകളില്‍ നിരവധി വിലപിടിച്ച ഔദ്യോഗിക വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടായിരുന്നു.

അടിവാരം, താമരശേരി, ഉള്ള്യേരി, അത്തോളി, പേരാമ്പ്ര, വടകര സ്ഥലങ്ങളിലെ ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങളും പൊളിച്ചതും ഇവരാണെന്ന് പോലീസിന് സൂചന കിട്ടിയിട്ടുണ്ട്. നിരവധി പെട്ടിക്കടകള്‍ പൊളിച്ച് സിഗരറ്റും, പണവും മോഷ്ടിച്ചതായും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ചേവായൂര്‍ സിഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. പിടികൂടുമ്പോള്‍ കൈവശമുണ്ടായിരുന്ന പള്‍സര്‍ ബൈക്ക് പൂനൂരിലെ ഒരു കടയുടെ മുന്‍വശത്തും നിന്നും, താമരശേരി പുല്ലാഞ്ഞിമേട്ടില്‍ നിന്ന് ഏക്‌സസ് സ്കൂട്ടറും മോഷ്ടിച്ചിട്ടുണ്ട്. കോഴിക്കോട് സൈബര്‍ സെല്ലിലെ ധീരജ്, രഞ്ജിത്ത്, നോര്‍ത്ത് ഷാഡോ പോലീസിലെ ഇ.മനോജ്, മുഹമ്മദ് ഷാഫി, സജി, അബ്ദുറഹിമാന്‍, പ്രമോദ്, സുനില്‍കുമാര്‍, അഖിലേഷ്, ആഷിഖ് റഹ്്മാന്‍, ചേവായൂര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ അരവിന്ദാക്ഷന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Related posts