നെടുമങ്ങാട് അന്താരാഷ്ട്ര മാര്‍ക്കറ്റ് പ്രദേശം കാടുകയറി നശിക്കുന്നു

tvm-kaduനെടുമങ്ങാട്: നെടുമങ്ങാട് അന്താരാഷ്ട്ര മാര്‍ക്കറ്റ് കേന്ദ്രത്തിലെ കൃഷി ഭൂമി മുഴുവനും കാടുകയറി നശിക്കുന്നു. കാടുമൂടിയ പ്രദേശത്തെ ഇഴജന്തുക്കളുടെ ശല്യം പരിസരവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മാര്‍ക്കറ്റിന്റെ ഭൂമിയില്‍ അടുത്ത കാലംവരെ കര്‍ഷകര്‍ കൃഷിയിറക്കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ പല പദ്ധതികളുടെയും പേര് പറഞ്ഞ് കൃഷിയിറക്കാന്‍ കര്‍ഷകര്‍ക്കോ കര്‍ഷക സംഘടനകള്‍ക്കോ അനുമതി നല്കുന്നില്ല.  അനുവദിച്ച പദ്ധതികളാകട്ടെ ഒന്നു പോലും തുടങ്ങിയിട്ടുമില്ല. കാര്‍ഷിക കോംപ്ലക്‌സ് പരിസരം കാടുമൂടി കിടക്കുന്നതു കാരണം പരിസര പ്രദേശങ്ങളിലുള്ള മാലിന്യങ്ങള്‍ മുഴുവന്‍ ഇവിടെയാണ് നിക്ഷേപിക്കുന്നത്. കുറക്കോട് ഭാഗത്തേയ്ക്കിറങ്ങുന്ന റോഡിനോട് ചേര്‍ന്നുള്ള തോട്ടിലേയ്ക്കാണ്  മാലിന്യങ്ങളില്‍ നിന്ന് ഊറിയിറങ്ങുന്ന വെള്ളം എത്തുന്നത്. ഇത് നേരെ കിള്ളിയാറിലാണ് എത്തുന്നത്. ഭക്ഷണാവശിഷ്ടങ്ങള്‍ ധാരാളമെത്തുന്നതു കൊണ്ട് ഇഴജന്തുക്കള്‍ ക്രമാതീതമായി വളരുകയാണ്.

ഇവ പരിസരത്തെ വീട്ടുകാര്‍ക്കും വഴിയാത്രക്കാര്‍ക്കും ബുദ്ധിമുട്ടായി മാറിയിരിക്കുകായാണ്.നിരവധി കച്ചവട സ്ഥാപനങ്ങളും , ഓഫീസുകളും പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റ് കോംപ്ലക്‌സില്‍ നൂറുകണക്കിന് ആളുകളാണ് നിത്യവും ഇവിടെയെത്തുന്നത്. ഇഴജന്തുക്കളെ ഭയക്കാതെ വഴിനടക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ ഭൂമി കര്‍ഷകര്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ നടപടിയുണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Related posts