നെല്ലിയാമ്പതിയില്‍ കരുണയില്ല… എല്ലാം പറയാം, കാത്തിരിക്കൂ; മന്ത്രി അടൂര്‍ പ്രകാശ് രാഷ്ട്രദീപികയോട്

Adoor-prakashഎംജെ ശ്രീജിത്ത്

തിരുവനന്തപുരം: തനിയ്ക്കതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചെല്ലാം പിന്നീട് തുറന്നു പറയുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് രാഷ്ട്രദീപികയോട്.   ഇപ്പോഴുണ്ടായ വിവാദങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ രാഷട്രീയ ലക്ഷ്യമുണ്ട്. കോന്നിയില്‍ സീറ്റ് നല്‍കാതിരിക്കാനുള്ള ശ്രമങ്ങള്‍ ഇതിനു പിന്നിലുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ അപ്പോള്‍ എല്ലാം പറയാം,അതുവരെ കാത്തിരിക്കൂ എന്ന് മറുപടി.  കെ.പി.സി.സി പ്രസിഡന്റില്‍ നിന്നുണ്ടായ വിമര്‍ശനത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. സാഹചര്യം വരുമ്പോള്‍ കൃത്യമായ മറുപടി നല്‍കാമെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയോട് മന്ത്രിമാര്‍ കെ.പി.സി.സി പ്രസിഡന്റിന്റെ നിലപാടിനെക്കുറിച്ച് പരാതിപ്പെട്ടോ എന്ന ചോദ്യത്തിന് ഇല്ലാ അന്നു അദ്ദേഹം പറഞ്ഞില്ല. എല്ലാം വൈകാതെ പുറത്തുവരും എന്നായിരുന്നു മറുപടി.  പരാതി പറഞ്ഞുവെന്ന വാര്‍ത്തകള്‍ ശരിവയ്ക്കുന്ന തരത്തില്‍ തന്നെയായിരുന്നു റവന്യൂ മന്ത്രിയുടെ പ്രതികരണം. റവന്യൂ വകുപ്പിനെതിരെ നിരന്തരം വാര്‍ത്തകള്‍ വരുന്നതില്‍ മന്ത്രി അസ്വസ്ഥനാണ്. അതിനു പ്രതിപക്ഷത്തിന്റെ ആക്രമണത്തെക്കാള്‍ പാര്‍ട്ടിയില്‍ നിന്ന് വിമര്‍ശനം ഏല്‍ക്കേണ്ടിവരുന്നതില്‍ കടുത്ത അതൃപ്തിയിലാണ് മന്ത്രിയെന്ന വാര്‍ത്തകള്‍ ശരിവയ്ക്കുന്നതായിരുന്നു പല ചോദ്യങ്ങളില്‍ നിന്നുമുള്ള  മന്ത്രിയുടെ ഒഴിഞ്ഞു മാറല്‍.

നെല്ലിയാമ്പതിയിലെ കരുണ എസ്‌റ്റേറ്റിന് നികുതി അടയ്ക്കുവാന്‍ വ്യക്തമായ ഉപാധികളോടെയാണ് റവന്യു വകുപ്പ് ഉത്തരവ് നല്‍കിയതെന്ന് ഇന്നലെ റവന്യൂ മന്ത്രി ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. നിയമവിരുദ്ധമായി യാതൊന്നും ഉത്തരവിലില്ല. നികുതി അടയ്ക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കുന്ന മുറക്ക് അപേക്ഷ പരിഗണിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്. ഇത് ഉത്തരവില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ഈ ഉത്തരവിനെ വളച്ചൊടിച്ചു ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിനും റവന്യുമന്ത്രി എന്ന നിലയില്‍ തന്നെ ആരോപണ വിധേയനാക്കുവാനുമുള്ള ചിലരുടെ ഗൂഢശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നത്. മെത്രാന്‍ കായല്‍ പ്രശ്‌നവും ചിലര്‍ മനപൂര്‍വ്വം സൃഷ്ടിക്കുകയായിരുന്നു.

അടഞ്ഞ അദ്ധ്യായം ആയതിനാല്‍ ഇതിനെപ്പറ്റി ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. തെരഞ്ഞെടുപ്പു അടുത്ത വേളയില്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് വ്യക്തമായ ചില രാഷ്ട്രിയ ലക്ഷ്യത്തോടെയാണ്   വിശ്വസിക്കുന്നു. ആരെയും വേദനിപ്പിക്കുവാനോ കുറ്റപ്പെടുത്തുവാനോ വേണ്ടിയല്ല  മറിച്ച തന്നെ സ്‌നേഹിക്കുന്ന എല്ലാവരും  നിജസ്ഥിതി അറിയണം എന്ന ഉദ്ദേശത്തിലാണ് ഇത് പോസ്റ്റ് ചെയ്യുന്നതെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.

Related posts