പകരത്തിന് പകരമോ? പയ്യന്നൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍: 57 പ്രതികള്‍; ബിജെപി ഓഫീസും വായനശാലയും ആക്രമിച്ചു; കൊലപാതകത്തിനു കാരണം രാഷ്ട്രീയവിരോധമെന്ന് മുഖ്യമന്ത്രി

CRIMEപയ്യന്നൂര്‍: കുന്നരു കാരന്താട് സിപിഎം പ്രവര്‍ത്തകനായ സി.വി. ധനരാജിനെയും അന്നൂര്‍ പടിഞ്ഞാറേക്കരയിലെ ബിജെപി-ബിഎംഎസ് പ്രവര്‍ത്തകനായ സി.കെ.രാമചന്ദ്രനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന 57 പേര്‍ക്കെതിരേ കേസെടുത്തു. ധനരാജനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരേയും അന്നൂരിലെ രാമചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അന്‍പത് പേര്‍ക്കെതിരേയുമാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ബന്ധുക്കളുടെ പരാതിപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെപ്പറ്റി കൂടുതല്‍  വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല.

കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ സി.വി.ധനരാജന്റെ മൃതദേഹം കുന്നരു കാരന്താട്ടെ വീട്ടുവളപ്പിലും ബിജെപി പ്രവര്‍ത്തകന്‍ അന്നൂരിലെ സി.കെ.രാമചന്ദ്രന്റെ മൃതദേഹം മൂരിക്കൊവ്വലിലെ സമുദായ ശ്മശാനത്തിലും വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു. രണ്ടു മണിക്കൂര്‍ മാത്രം ഇടവേളയിലുള്ള സിപിഎം-ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങളും തുടര്‍ന്നുണ്ടായ വ്യാപകമായ അക്രമങ്ങളും അരങ്ങേറിയ പയ്യന്നൂരില്‍ ഇന്നലെ അക്രമസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. അക്രമം അരങ്ങേറിയ സ്ഥലങ്ങള്‍ ഇന്നലെ സന്ദര്‍ശിച്ചശേഷം പയ്യന്നൂരിലെത്തിയ ഡിജിപി ലോക്‌നാഥ് ബെഹ്‌റ എഡിജിപി നിധിന്‍ അഗര്‍വാള്‍, എസ്പി സഞ്ജയ് കുമാര്‍ ഗരുഡിന്‍ എന്നിവരുമായി സ്ഥിതിഗതികള്‍ വിലയിരുത്തി.

അക്രമം തടയാന്‍ പയ്യന്നൂരില്‍ കണ്‍ട്രോള്‍ റൂം സ്ഥാപിച്ചുള്ള സുരക്ഷാ സംവിധാനങ്ങളും സ്ക്വാഡുകള്‍ തിരിച്ചുള്ള പട്രോളിംഗും സേനാവിന്യാസവും സജീവമാക്കിയിട്ടുണ്ട്. ആറ് ഡിവൈഎസ്പിമാരും കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ സിഐമാരുടേയും നേതൃത്വത്തിലാണ് സുരക്ഷ ക്രമീകരിച്ചിരിക്കുന്നത്. കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.കേരള പോലീസിന് പുറമെ എംഎസ്പി, കെഎപി, ദ്രുതകര്‍മസേന, ബോംബ്-ഡോഗ്-വിരലടയാള  സ്ക്വാഡുകള്‍ എന്നിവര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലുമായി ക്യാമ്പ് ചെയ്യുന്നുണ്ട്്.

ബിഎംഎസ് മുന്‍ മേഖല പ്രസിഡന്റും പയ്യന്നൂരിലെ ഓട്ടോ ഡ്രൈവറുമായ അന്നൂരിലെ സി.കെ.രാമചന്ദ്രന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ ബിഎംഎസ്-ഐഎന്‍ടിയുസി ഓട്ടോ ഡ്രൈവര്‍മാര്‍ ഇന്ന് പയ്യന്നൂരില്‍ ഹര്‍ത്താലാചരിക്കുകയാണ്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.

ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ ഇന്ന് പയ്യന്നൂരിലെത്തുന്നുണ്ട്. കൊല്ലപ്പെട്ട ബിജെപി-ബിഎംഎസ് പ്രവര്‍ത്തകനായ അന്നൂരിലെ സി.കെ.രാമചന്ദ്രന്റെ വീട് അദ്ദേഹം സന്ദര്‍ശിക്കും. അക്രമങ്ങള്‍ക്കിരയായ ബിജെപി പ്രവര്‍ത്തകരുടെ വീടുകളും അദ്ദേഹം സന്ദര്‍ശിക്കും.

ബിജെപി ഓഫീസും വായനശാലയും ആക്രമിച്ചു

കണ്ണൂര്‍: ചക്കരക്കല്ല് ചെമ്പിലോട് ബിജെപി ഓഫീസിനും വിവേകാനന്ദ വായനശാലയ്്ക്കു നേരേയും ആക്രമണം. വാതിലുകളും ജനലുകളും തകര്‍ത്തു. ഇന്നു പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. ചെമ്പിലോട് ഹൈസ്കൂളിന് സമീപമുള്ള വി. സുരേശന്‍ സ്മൃതി മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന ബിജെപി ചെമ്പിലോട് പഞ്ചായത്ത് കമ്മിറ്റി ഓഫീസ്, വിവേകാനന്ദ വായനശാല എന്നിവയ്ക്കു നേരേയാണ് ആക്രമണം ഉണ്ടായത്.വാതില്‍ തകര്‍ത്ത് അകത്തു കയറിയ സംഘം ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും ടൈലിട്ട തറ കല്ലുകൊണ്ട് ഇടിച്ചുതകര്‍ക്കുകയും ചെയ്തിട്ടുണ്ട്. വായനശാലയിലെ പുസ്തകങ്ങളും നശിപ്പിച്ചിട്ടുണ്ട്. ആറു ജനലുകള്‍ അടിച്ചുതകര്‍ത്തിട്ടുണ്ട്.

ബൈക്കിലെത്തിയ സംഘമാണ് ആക്രണം നടത്തിയത്. ചക്കരക്കല്ല് പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്നു വൈകുന്നേരം അഞ്ചിന് തലവില്‍ ടൗണില്‍ ബിജെപി ചെമ്പിലോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തും. ചക്കരക്കല്ല് മേഖലയിലെ സംഘര്‍ഷത്തിന് അയവുവരുത്താന്‍ കഴിഞ്ഞദിവസം ചക്കരക്കല്ല് പോലീസ് സ്‌റ്റേഷനില്‍ സിഐയുടെ സാന്നിധ്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ കാറ്റില്‍പറത്തി സിപിഎം ആക്രമണം നടത്തുകയാണെന്ന് ബിജെപി ധര്‍മടം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി. ഹരീഷ്ബാബു ആരോപിച്ചു.

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തിനു കാരണം രാഷ്ട്രീയവിരോധമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ 10 ബിജെപി പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയതിന്റെ വിരോധമാണ് ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ പോലീസ് ഫലപ്രദമായി ഇടപെട്ടുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

രണ്ട് കൊലപാതകത്തിലും പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പ്രതിപക്ഷത്ത് നിന്നും കെ.മുരളീധരന്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടിയായാണ് മുഖ്യമന്ത്രി സഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Related posts