പഠിച്ചും പണിയെടുത്തും പുതുതലമുറ

Slide2പോക്കറ്റ് മണിക്കു വേണ്ടി വീട്ടുകാരുടെ നീണ്ട ഉപദേശവും ചോദ്യങ്ങളും യുവാക്കള്‍ കേട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. പഠിച്ച് ജോലി വാങ്ങിച്ചാല്‍ ആദ്യം തനിക്കിഷ്ടപ്പെട്ടതൊക്കെ വാങ്ങിക്കണമെന്നായിരുന്നു അന്ന് ഭൂരിപക്ഷം പേരുടേയും ആഗ്രഹം. പക്ഷേ ഇന്നത്തെ ന്യൂ ജനറേഷനാകെ സ്മാര്‍ട്ടാണ്. പഠനത്തോടൊപ്പം ജോലി ചെയ്യുക എന്നത് ഇന്നത്തെ  ട്രെന്‍ഡ് ആണ്.  കോളജ് വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷം പേരുമിന്ന് പാര്‍ട്ട് ടൈം ജോലിക്കാരാണ്. നഗരപ്രദേശങ്ങളിലാണ് ഇതൊരു ട്രെന്‍ഡായി വളര്‍ന്നു വരുന്നത്. പോക്കറ്റ് മണിക്കായാണ് ഇവരില്‍ ഭൂരിപക്ഷം പേരും ജോലി ചെയ്യുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കുടുംബങ്ങളിലെ കുട്ടികള്‍ മാത്രമായിരുന്നു കുറച്ചു കാലം മുന്‍പു വരെ ഇത്തരത്തില്‍ പഠനത്തിനൊപ്പം ജോലി ചെയ്തിരുന്നത്. എന്നാലിന്ന് സമ്പത്തുള്ളവനും ഇല്ലാത്തവനുമെന്ന വ്യത്യാസം കുട്ടിജോലിക്കാര്‍ക്കില്ല. ആണ്‍-പെണ്‍ വ്യത്യാസവും ഇക്കാര്യത്തില്‍ വളരെ കുറവാണെന്നതാണ് മറ്റൊരു വസ്തുത.

പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാര്‍ഥികളുടെ എണ്ണം കൂടാനുള്ള ആദ്യ കാരണം ജീവിതരീതിയിലെ മാറ്റങ്ങളാണ്. വല്ലപ്പോഴും കിട്ടിയിരുന്ന പോക്കറ്റ് മണികൊണ്ടോ അമ്മയെ മണിയടിച്ച് വാങ്ങുന്ന കാശുകൊണ്ടോ ഒരു സിനിമ കാണുന്നതോ പുറത്തെ ഭക്ഷണം കഴിക്കുന്നതോ ആയിരുന്നു പഴയതലമുറയുടെ ആകെയുള്ള അപ്രഖ്യാപിത ചെലവുകള്‍. എന്നാലിന്നത്തെ കുട്ടികള്‍ക്ക് ഭാരിച്ച ചെലവുകളുണ്ട്. എന്തിനും സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി നടത്തണം, ഗിഫ്റ്റ് കൊടുക്കണം, തനിക്ക് മാറി മാറി വരുന്ന ട്രെന്‍ഡി  വസ്ത്രങ്ങള്‍ വാങ്ങണം, പുതിയ സിനിമകള്‍ എല്ലാം കാണണം, ഇടയ്ക്കിടെ പുറത്തു പോയി ഭക്ഷണം കഴിക്കണം. ഇങ്ങനെ മാതാപിതാക്കള്‍ വല്ലപ്പോഴും നല്‍കുന്ന പോക്കറ്റ് മണിയില്‍ ഒതുക്കാനാകാത്ത ചെലവുകള്‍ അവര്‍ക്കുണ്ട്. “

“”എപ്പോഴും സിനിമയ്ക്ക് പോകാന്‍ കാശു ചോദിച്ചാല്‍ തരാന്‍ വീട്ടുകാര്‍ക്കുണ്ടാവില്ല. എനിക്ക് പറ്റിയ ഒരു ജോലി ചെയ്ത് എന്തുകൊണ്ട് എനിക്കെന്റെ ആവശ്യങ്ങള്‍ നടത്തിക്കൂടാ എന്ന വിചാരമാണ് ഞാന്‍ കാറ്ററിംഗ് ജോലി തുടങ്ങാന്‍ കാരണം”- ആറ്റിങ്ങല്‍ ഐ.ടി.ഐ യിലെ നൗഫലിന്റെ വാക്കുകളാണിത്.

“”അവധി ദിവസങ്ങളിലാണ് ജോലി.  അതുകൊണ്ട് കോളജില്‍ പോകുന്നതിന് ബുദ്ധിമുട്ടില്ല. പണിയുള്ളപ്പോള്‍ കാശും ഫുഡും വേണ്ടപോലെ”.

കൂലിപ്പണിയും ട്യൂഷനും മാത്രമായിരുന്നു പണ്ട് പഠിക്കുന്നവര്‍ക്ക് ചെയ്യാനുണ്ടായിരുന്ന തൊഴിലുകള്‍.എന്നാല്‍ ഈ മേഖല വൈവിധ്യം കൊണ്ട് നിറഞ്ഞിരിക്കുകയാണിപ്പോള്‍. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്, ഡാറ്റ എന്‍ട്രി, കണ്ടന്റ് റൈറ്റിംഗ്, കാറ്ററിംഗ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിങ്ങ്, ഡാന്‍സ്, മോഡലിംഗ്, ഷോറൂം ബോയ്‌സ്, നോട്ടീസ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഇങ്ങനെ നിര നീണ്ട് പോകും.

“””എന്റേതു മാത്രമായ ആവശ്യങ്ങള്‍ക്ക് ഒരിക്കലും മാതാപിതാക്കളെ ബുദ്ധിമുട്ടിക്കരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എനിക്ക് നന്നായി നീന്തലറിയാം. നീന്തല്‍ പരിശീലിപ്പിച്ചാലോ എന്നായി ഞാന്‍. നീന്തല്‍ പഠിക്കാന്‍ കുട്ടികള്‍ക്ക് താത്പര്യമുണ്ടെന്നറിഞ്ഞപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല”- മാര്‍ ഈവാനിയോസ് കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥി സാബിറയുടെ വാക്കുകളാണിത്.

പഠനത്തെ ഒരുതരത്തിലും ബാധിക്കാതെ ജോലി ചെയ്യാമെന്ന ആകര്‍ഷണീയത മറ്റൊരു ഘടകമാണ്. “”ഞാനിപ്പോള്‍ ചെയ്യുന്ന ഓണ്‍ ലൈന്‍ ജോലി എപ്പോള്‍ ചെയ്യുമെന്നതായിരുന്നു എനിക്ക് ആശങ്ക ഉണ്ടായിരുന്ന കാര്യം. എന്നാല്‍ ഞാന്‍ വെറുതെ ടിവി കാണുന്ന സമയം മതി ഇതു ചെയ്യാനെന്ന് തുടങ്ങിക്കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി”- രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥി അജയുടെ വാക്കുകളാണിത്.

ആകര്‍ഷകമായ ശമ്പളമാണ് പലയിടത്തും കുട്ടി ജോലിക്കാര്‍ക്ക് കിട്ടുന്നത്. രണ്ടു- മൂന്ന് മണിക്കൂര്‍ പണിയെടുക്കുന്ന ആളിന് 300 മുതല്‍ 500 വരെയാണ് ശമ്പളം. പഠിക്കുന്ന മക്കള്‍ ജോലി ചെയ്യുന്നതിനെ പോസിറ്റീവായി കാണാന്‍ മാതാപിതാക്കളും തുടങ്ങിയെന്നത് മറ്റൊരു ഘടകം. പണത്തിന്റെയും അധ്വാനത്തിന്റെയും മൂല്യമറിഞ്ഞ് കുട്ടികള്‍ വളരുമെന്നാണ് അവരുടെ അഭിപ്രായം.
അനേഷിച്ചു നടന്ന് ജോലികള്‍  കണ്ടെത്തുന്നതിലുപരി സ്വന്തം കഴിവുകളെ എങ്ങനെ  തൊഴിലാക്കാമെന്നത് ഇവരില്‍ പലരും പരീക്ഷിച്ച് തെളിയിച്ചുകഴിഞ്ഞു.  കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ടാണ് പണിയെടുക്കേണ്ടതെന്നാണ് ഇവരുടെ പക്ഷം.

കഴിവിലൂടെ കാശു വാരുന്നവര്‍

പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരില്‍ പലരും തങ്ങളുടെ കഴിവിലൂടെ സമ്പാദിക്കുന്നവരാണ്. ജോലി ചെയ്ത് കാശുണ്ടാക്കുക എന്നതുപോലെ കഴിവു വളര്‍ത്താനുള്ള അവസരങ്ങളെ കണ്ടു കൊണ്ട് കൂടിയാണ് ഇത്തരക്കാര്‍ പാര്‍ട്ട് ടൈം ജോലികള്‍ തിരഞ്ഞെടുക്കുന്നത്. കഴിവുകള്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നതുകൊണ്ട് ധാരാളം ഗുണങ്ങളുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു.

“”അമ്മ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റാണ്. കുഞ്ഞുന്നാളിലേ ഞാനും ഡബ്ബ് ചെയ്തു തുടങ്ങി. പഠിത്തത്തിനിടയില്‍ ഞാനൊരിക്കലും ഡബ്ബിംഗിനെ ഉപേക്ഷിച്ചില്ല. പാര്‍ട്ട് ടൈം ജോലിയായി അത്് തുടര്‍ന്നുപോന്നു. ഈ മേഖലയില്‍ കുറഞ്ഞ പ്രായം കൊണ്ട്  ധാരാളം അനുഭവങ്ങള്‍ സമ്പാദിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് . ആത്മവിശ്വാസം ജോലി ചെയ്യുന്നതിലൂടെ വര്‍ധിച്ചിട്ടുണ്ട്. കഴിവിനെ  മിനുക്കാനുള്ള അവസരം കൂടിയായാണ് ഞാന്‍ ഈ ജോലിയെക്കാണുന്നത്”- രണ്ടാം വര്‍ഷ ജേര്‍ണലിസം വിദ്യാര്‍ഥി ദേവയാനിയുടെ അനുഭവം ഇങ്ങനെയാണ്. കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട പൂപ്പിയെന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിനു ശബ്ദം നല്‍കിയത് ദേവയാനിയാണ്. മാസം 10,000 രൂപയോളമാണ് ഡബ്ബിംഗിലൂടെ ദേവയാനി സമ്പാദിക്കുന്നത്.

ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ്, ഡാന്‍സ്, പരിപാടികളുടെ അവതരണം, മോഡലിങ്ങ്, അഭിനയം, എഴുത്ത്, തര്‍ജമ, സ്വന്തം ബിസിനസ്സുകള്‍ ഇങ്ങനെ നിരവധി രംഗങ്ങളില്‍ പാര്‍ട്ട് ടൈം ജോലി എടുക്കുന്നവരുണ്ട്. കഴിവ് ഉപയോഗിച്ച് ചെയ്യുന്ന ജോലികള്‍ക്ക് മറ്റു ജോലികളേക്കാള്‍ ശമ്പളം കൂടുതലാണ്. പാര്‍ട്ട് ടൈമായി പരസ്യ കമ്പനിക്ക് ഫോട്ടോകള്‍ എടുത്തു നല്‍കുന്ന രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി ഇവോണിന്റെ അനുഭവത്തില്‍  ചെയ്യുന്ന ജോലിക്കനുസരിച്ച് 7000 മുതല്‍ 12,000 വരെ ലഭിക്കാറുണ്ട്.

ഒപ്പം ജോലി ഒട്ടും തിരക്കു തോന്നിക്കുകയോ പഠനത്തെ ബാധിക്കുകയോ ചെയ്തിട്ടില്ല. അങ്കിള്‍ നല്‍കിയ ചെറിയ ജോലികളിലൂടെ പാര്‍ട്ട് ടൈം ജോലി തുടങ്ങിയ ഇവോണിന് തന്റെ പല ആഗ്രഹങ്ങളും ഇതുകൊണ്ട് നടത്താനായിട്ടുണ്ട്. അതില്‍ ഏറ്റവും സന്തോഷം തന്റെ കാശു കൊണ്ട് കാമറയ്ക്ക് ലെന്‍സ് വാങ്ങിയ നിമിഷമായിരുന്നുവെന്ന് ഇവോണ്‍ പറയുന്നു. മാര്‍ ഈവാനിയോസ്് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ വിഘ്‌നേഷ് ആനന്ദ്  പാര്‍ട്ട് ടൈം ജോലിയായി ഫോട്ടോഗ്രഫി, വീഡയോഗ്രഫി, ആര്‍ട്ട് ഡയറക്ഷന്‍, വീഡിയോ എഡിറ്റിംഗ്, സൗണ്ട് എഡിറ്റിങ്ങ് എന്നിവയൊക്കെ ചെയ്യുന്നുണ്ട്. ഒരു ചാനലില്‍ പാര്‍ട്ട് ടൈം കാമറാമാനായും വിഘ്‌നേഷ് പോകാറുണ്ട്.

Related posts