പയ്യോളി-പേരാമ്പ്ര റോഡിലെ വണ്‍വേ സംവിധാനം മാറിയില്ല

KKD-ONEWAYപയ്യോളി: പോക്കറ്റ് റോഡുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് നഗരസഭ നിര്‍ത്തലാക്കാന്‍ തീരുമാനിച്ച പയ്യോളി-പേരാമ്പ്ര റോഡിലെ വണ്‍വേ സംവിധാനം മാറ്റാന്‍ നടപടിയായില്ല. ദേശീയപാതയിലെ ഗതാഗത കുരുക്കിന് പരിഹാരമായാണ് മാസങ്ങള്‍ക്കുമുമ്പ് പേരാമ്പ്ര റോഡില്‍ വണ്‍വേ ഏര്‍പ്പെടുത്തിയത്. പേരാമ്പ്ര ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നഗരസഭാ ഓഫീസിന് മുമ്പിലൂടെ സുബ ആശുപത്രിക്ക് സമീപം എത്തി ദേശീയപാതയിലേക്കും, കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സര്‍വീസ് ബാങ്കിന് സമീപത്തുകൂടെ ഷേണായീസ് റോഡ്-തീര്‍ഥ ഹോട്ടല്‍ റോഡ് വഴി ദേശീയപാതയിലേക്കും ആയിരുന്നു നിര്‍ദേശിച്ചത്.

അന്ന് പയ്യോളി സി.ഐ ആയിരുന്ന കെ.സി. സുഭാഷ് ബാബുവിന്റെ നേതൃത്വത്തില്‍ നടപ്പില്‍ വരുത്തിയ ഈ പരിഷ്കാരത്തെ തുടര്‍ന്ന് ദേശീയപാതയില്‍ പയ്യോളി ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് ഏറെ പരിഹാരമുണ്ടായിരുന്നു.  എന്നാല്‍ മഴ കനത്തതോടെ ഈ രണ്ട് റോഡുകളും പൂര്‍ണമായി തകര്‍ന്ന് കാല്‍നട യാത്രപോലും ദുസ്സഹമായ സ്ഥിതിയിലാണ്.

ഇതിനെതിരെ ഓട്ടോ കോ-ഓര്‍ഡിഡിനേഷന്‍ കമ്മിറ്റിയും ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.ടി.ലിഖേഷ് എന്നിവര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് കഴിഞ്ഞ ഭരണസമിതിയില്‍  വണ്‍വേ സംവിധാനം താല്‍ക്കാലികമായി നിര്‍ത്തലാക്കാന്‍ പോലീസിനോട് ആവശ്യപ്പെടാന്‍ നഗരസഭ തീരുമാനിച്ചത്. പോക്കറ്റ് റോഡുകളുടെ ടാറിംഗ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം വണ്‍വേ തുടരാമെന്നും തീരുമാനിച്ചിട്ടുണ്ട്.

തീരുമാനം എടുത്തിട്ട് ദിവസങ്ങളായെങ്കിലും വണ്‍വേ സംവിധാനം ഇപ്പോഴും തുടരുകയാണ്. ജനപ്രതിനിധികളും പോലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ട്രാഫിക്ക് അഡൈ്വസറി കമ്മിറ്റിയാണ് ഇതില്‍ അവസാന തീരുമാനം എടുക്കേണ്ടത്. 18 ന് കമ്മിറ്റി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. എന്നാല്‍ യാത്ര ദുസ്സഹമായ റോഡിന്റെ അവസ്ഥ പരിഗണിച്ച് എത്രയും പെട്ടെന്ന് വണ്‍വേ സംവിധാനം അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ അധികൃതര്‍ കൈക്കൊള്ളണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Related posts