രാജീവ് ഡി.പരിമണം
കൊല്ലം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. നെടുങ്ങോലം സ്വദേശി പ്രസന്നന് (40) പള്ളിപ്പുറം സ്വദേശി വിനോദ് (36)എന്നിവരാണ് മരിച്ചത്. പ്രസന്നന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലായിരുന്ന വിനോദ് ഒന്തരയോടെയാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 108 ആയി. ജില്ലാആശുപത്രിയില്‍ മരിച്ചവരില്‍ 14 പേരുടെമൃതദേഹങ്ങള് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
ഇതില്‍ ആറുപേരുടെ മൃതദേഹം പൂര്‍ണമായും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലുള്ളതാണ്. ഇവരുടെ മൃതദേഹം ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. 85 മൃതദേഹങ്ങളാണ് ഇവിടെ പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഇതില്‍ തിരിച്ചറിഞ്ഞവ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പരിക്കേറ്റ 25പേര് ഇവിടെ ചികിത്സയിലുണ്ട്. കൊല്ലത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 200 ഓളം പേരില്‍ ഗുരുതരാവസ്ഥയിലായവരെ ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. തിരുവനന്തപുരെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ മരിച്ച എട്ടുപേരുടെ മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല.
അടിയന്തിര ചികിത്സാസംവിധാനം ഏകോപിപ്പിക്കുന്നതിനായി കേന്ദ്രമന്ത്രി ജെ.പി നഡ്ഡ കൊല്ലത്ത് ക്യാമ്പ് ചെയ്തുവരികയാണ്. ദുരന്തവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍നിന്നെത്തിയ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ചികിത്സവിലയിരുത്തി വേണ്ടിവന്നാല്‍ മെച്ചപ്പെട്ട ചികിത്സകള്‍ക്കായി ഡല്‍ഹിയിലും മുംബൈയിലും കൊണ്ടുപോകുന്ന കാര്യവും ആലോചിക്കും. അതേസമയം 60 ശതമാനത്തിലേറെ പൊള്ളലേറ്റവരാണ് പരിക്കേറ്റവരിലേറെയെന്നും അവരെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാനാകാത്ത സ്ഥിതിയാണെന്നും വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാരും പറയുന്നു.
പരവൂര്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും. എഡിജിപി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല. വെടിക്കെട്ട് സംഘടിപ്പിച്ചവരടക്കം 15പേര്‍ക്കെതിരേ പോലീസ് നരഹത്യക്ക് കേസെടുത്തിരിക്കുകയാണ്.
ഒളിപ്പിച്ചുവച്ച വെടിക്കോപ്പുകള്‍ പിടികൂടി ശബ്ദം കൂട്ടുന്നതിനു നിരോധിത വെടിമരുന്ന് ഉപയോഗിച്ചെന്നു സൂചന
എസ്.ആര്.സുധീര്‍കുമാര്‍
കൊല്ലം: പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തത്തിന്റെ ഭാഗമായി പോലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തില്‍ ആളില്ലാത്ത പുരയിടത്തില്‍ ഒളിപ്പിച്ച് വച്ചിരുന്ന വെടിക്കോപ്പുകള്‍ പിടികൂടി.പുറ്റിംഗല്‍ ദേവീക്ഷേത്രത്തിന് അര കിലോമീറ്റര്‍ അകലയെയുള്ള സ്ഥലത്തുനിന്ന് രണ്ട് ചാക്കുകളില്‍ പൊതിഞ്ഞാണ് ഇവ ഒളിപ്പിച്ച് വച്ചിരുന്നത്. നാട്ടുകാര്‍ ഉടന്‍തന്ന വിവരം ചാത്തന്നൂര്‍ എസിപി എം.എസ്.സന്തോഷിനെ അറിയിച്ചു.അദ്ദേഹം ഇവിടെ ആദ്യം സായുധ പോലീസിനെ നിയോഗിച്ചു. പിന്നീട് പോലീസ് ബോംബ് സ്ക്വാഡ് എത്തി ഇവ നിര്‍വീര്യമാക്കി. ഉഗ്ര സ്ഫോടന ശേഷിയുള്ള ഗുണ്ടുകളാണ് ഇവിടെ ഒളിപ്പിച്ച് വച്ചിരുന്നത്.
മീനഭരണി ഉത്സവത്തിന്റെ ഭാഗമായുള്ള വെടിക്കെട്ടിന് കൊണ്ടുവന്നതാണ് ഇവയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വെടിക്കെട്ടിന് ഔദ്യോഗിക അനുമതി ഇല്ലാത്തതിനാല്‍ ഇത്തരത്തില്‍ വെടിക്കോപ്പുകള്‍ നഗരത്തിന്റെ പലഭാഗത്തും വാഹനങ്ങളില്‍ കൊണ്ടുവന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഇവ കൊണ്ടുവന്ന വാഹനങ്ങളെ കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. വെടിക്കെട്ടിന് ശബ്ദത്തിന് ഗാംഭീര്യം കൂട്ടാന്‍ നിരോധിത വെടിമരുന്നുകള്‍ ക്രമാതീതമായി അമിട്ടുകളിലും ഗുണ്ടുകളിലും ഉപയോഗിച്ചതായും സൂചനകള്‍ ലഭിച്ചിട്ടുണ്ട്.സാധാരണ ക്ഷേത്രമൈതാനത്തിന് നടന്നുവന്നിരുന്ന വെടിക്കെട്ടിനെ അപേക്ഷിച്ച് ഇത്തവണ അമിട്ടുകള്‍ക്ക് അടക്കം വന്ശബ്ദമാണ് അനുഭവപ്പെട്ടതെന്ന് കമ്പം കാണാനെത്തിയവര്‍ പറയുന്നു. കമ്പപ്പുരയിലുണ്ടായ സ്ഫോടനത്തിന്റെ പ്രകമ്പനവും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കമ്പപ്പുരയുടെ കൂറ്റന്‍ കോണ്‍ക്രീറ്റ് ബീമുകള്‍ അന്തരീക്ഷത്തില്‍ ഒന്നര കിലോമീറ്ററിലധികം പറന്നുപോയതും ഇത് സ്ഥിരീകരിക്കുന്ന കാര്യമാണ്.
അപകടത്തില്‍ മരിച്ച നിരവധി പേരെ ഇതുവരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വെടിക്കെട്ട് വീക്ഷിക്കാന്‍ എത്തിയ നിരവധി പേരെ കുറിച്ച് വിവരങ്ങള്‍ ഒന്നുമില്ലെന്ന പരാതിയും പോലീസിന് ലഭിച്ചിട്ടുണ്ട്.അമ്പല കോമ്പൗണ്ടിനടുത്ത് ഒരു മുന്തിയ ഇനം കാറും (കെഎല്‍ 5 ആര് 7576) ഇടറോഡുകളില്‍ ഏതാനും ബൈക്കുകളും ഉടമസ്ഥരില്ലാതെ കിടപ്പുണ്ട്. കാറിനുള്ളില്‍ ശീതളപാനീയവും ആഹാരവുമൊക്കെ സുരക്ഷിതമായി ഇരിപ്പുണ്ട്.ദുരന്തത്തിന്റെ രണ്ടാം ദിവസമായ ഇന്നും ക്ഷേത്രമൈതാനിയിലേക്ക് ജനപ്രവാഹം തുടരുകയാണ്.
വിദേശ പ്രതിനിധികള്‍ അടക്കമുള്ള മാധ്യമപ്പടയും ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായും ക്ഷേത്രമൈതാനിയില്‍ എത്തിയിട്ടുണ്ട്. കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. രാവിലെ മുതല്‍ പോലീസിന്റെ ഭാഗത്തുനിന്നുള്ള പരിശോധനകള്‍ അവസാനഘട്ടത്തിലെത്തി. ഇന്ന് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഏറ്റെടുക്കുമെന്നാണ് സൂചനകള്‍.