പാറക്കളം നിലമ്പതിപാലത്തിനു കൈവരിയില്ലാത്തതു ദുരിതമായി

pkd-kaivarചിറ്റൂര്‍:  ചിറ്റൂര്‍പുഴ പാറക്കളം നിലമ്പതിപാലത്തിന്റെ കൈവരി തകര്‍ന്നത് പുനര്‍നിര്‍മിക്കണമെന്ന വര്‍ഷങ്ങളായുള്ള സമീപവാസികളുടെ ആവശ്യം ജലസേചനവകുപ്പ് അധികൃതര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധം ശക്തമായി. കാല്‍നടക്കാരും ഇരുചക്രവാഹനം ഓടിക്കുന്നവരും  നിലമ്പതിപ്പാലത്തിലൂടെ സഞ്ചരിക്കുന്നത് അപകടം മുന്നില്‍കണ്ടാണ്.മുമ്പ് പാലത്തില്‍ സഞ്ചരിക്കുന്നതിനിടെ ഇരുചക്രവാഹനം ഉള്‍പ്പെടെ യാത്രക്കാരന് പുഴയില്‍വീണ് അപകടമുണ്ടായി. തുടര്‍ന്നു പുഴ—ക്കരയില്‍ ഉണ്ടായിരുന്നവരാണ് വെള്ളത്തില്‍ വീണ ഇയാളെ രക്ഷപ്പെടുത്തിയത്.

നാലുവര്‍ഷംമുമ്പ് കിഴക്കന്‍മേഖലയിലുണ്ടായ ശക്തമായ മഴമൂലം ചിറ്റൂര്‍പുഴയില്‍ മേല്പാലം വരെ വെള്ളം കവിഞ്ഞൊഴുകിയിരുന്നു. ഈ സമയത്താണ് പാറക്കളം നിലമ്പതിപ്പാലത്തിന്റെ ഇരുവശത്തെ കൈവരികള്‍ ഒഴുക്കില്‍ നഷ്ടമായത്.നിലവില്‍ രക്ഷതാക്കള്‍ സ്കൂളിലേക്ക് വിദ്യാര്‍ഥികളെ പാലം കടത്തിവിടുകയാണ് ചെയ്യുന്നത്.

പാലത്തിനു ഇരുവശത്തും പുഴയില്‍ പാഴ്‌ചെടികള്‍ വളര്‍ന്നുപന്തലിച്ചു നില്ക്കുന്നതിനാല്‍ മഴപെയ്താല്‍ നിലമ്പതിപാലം കവിഞ്ഞൊഴുകുന്നതു പതിവാണ്.പാലത്തിനു മുകളില്‍ നിര്‍ത്തി ഓട്ടോ കഴുകുന്നതിനിടെ വെള്ളപ്പാച്ചില്‍ ഒഴുക്കില്‍പെട്ട സംഭവവുമുണ്ടായിട്ടുണ്ട്. അത്തിമണി, ആറ്റാംചേരി, പാറക്കളം, മൂപ്പന്‍കളം എന്നിവിടങ്ങളില്‍നിന്നും ചിറ്റൂരിലേക്ക് ദൂരക്കുറവില്‍ സഞ്ചരിക്കുന്നത് പാറക്കളം നിലമ്പതിപ്പാലത്തിലൂടെയാണ്.

Related posts