പിറവത്ത് പുഴയോരം കയ്യേറിയ സംഭവം: പോലീസ് നടപടിയെടുക്കുന്നില്ലെന്ന്

EKM-KAIEATTEMപിറവം: പാഴൂര്‍ ആറ്റുതീരം റോഡില്‍ കല്ലിടുമ്പില്‍ കടവ് ഭാഗത്ത് പഞ്ചായത്ത് വക നിര്‍മാണത്തിലിരിക്കുന്ന വിശ്രമ കേന്ദ്രത്തിന്റെ ഒരു ഭാഗം സ്വകാര്യ വ്യക്തി കയ്യേറിയതായി പരാതി. പുഴയോരത്തിനോട് ചേര്‍ന്നുള്ള ഭാഗം കയ്യേറിയത് സംബന്ധിച്ച് പിറവം നഗരസഭ സെക്രട്ടറി പി.ആര്‍. മോഹന്‍കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ വത്സല വര്‍ഗീസ് തുടങ്ങിയവര്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുക്കാന്‍ മടികാണിക്കുകയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

40 ലക്ഷം രൂപാ ചിലവഴിച്ചാണ് പുഴയോരം മോടികൂട്ടുന്ന ജോലികള്‍ നടന്നുവരുന്നത്. മുവാറ്റുപുഴയാറിന്റെ ദൃശ്യഭംഗി ആസ്വദിക്കാനുദുകുന്ന രീതിയിലാണ് ഇവിടെ വിശ്രമ കേന്ദ്രം നിര്‍മിക്കുന്നത്. ഇവിടെ നിന്നാല്‍ പുഴയുടെ ദൂരക്കാഴ്ച ഏറെ മനോഹരമായി കാണാവുന്നതാണ്. ചെറിയ വളവോടുകൂടിയ ഈ ഭാഗത്ത് പുഴയ്ക്ക് ഏറെ വീതിയുമുണ്ട്. ഭാവിയില്‍ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് ബോട്ട് സര്‍വീസുകള്‍ നടത്താനും ആലോചനയുണ്ട്. കേരള ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കെയാണന്ന് നഗരസഭ ചെയര്‍മാന്‍ സാബു കെ. ജേക്കബ് പറയുന്നു.

ഇങ്ങനെയിരിക്കെയാണ് നിര്‍മാണം അവസാനഘട്ടത്തോടടുത്തപ്പോള്‍ സ്വകാര്യ വ്യക്തി ഇതിന്റെ ഒരു ഭാഗം കയ്യേറിയിരിക്കുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. നിര്‍മാണ ആവശ്യത്തിനായി നിര്‍മിച്ച ഷെഡ് അടക്കമുള്ള പ്രദേശവും കയ്യേറിയവയില്‍പ്പെടുന്നു. ഇതു സംബന്ധിച്ച് ഒന്നരായാഴ്ച മുമ്പ് പിറവം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് നഗരസഭ പരാതി നല്‍കിയതാണങ്കിലും കേസെടുക്കാന്‍ തയാറായിട്ടില്ല. ഇതിനിടെ മുള്ളുവേലിയുടെ ഒരു ഭാഗം കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ തകര്‍ത്തിട്ടുമുണ്ട്. ആരാണ് ഇത് തകര്‍ത്തതെന്നുള്ളത് വ്യക്തമല്ല.

Related posts