പ്രതീക്ഷ കൈവിടാതെ… ഐഎസ് ഭീകരരുടെ വെല്ലുവിളികളെ മറികടന്നു ഇറാക്കി സൈന്യം; പ്രതീക്ഷയോടെ ലൈംഗീക അടിമകളാക്കപ്പെട്ട ആയിരത്തോളം യുവതികള്‍

ISബാഗ്ദാദ്: ഐഎസ് ഭീകരരുടെ വെല്ലുവിളികളെ മറികടന്നു ഇറാക്കി സൈന്യം മൊസൂള്‍ തിരിച്ചുപിടിക്കുമെന്നത് പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ലൈംഗീക അടിമകളാക്കപ്പെട്ട ആയിരത്തോളം യസീദി യുവതികള്‍. മൊസൂളിലെ കൂടുതല്‍ പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചു സൈന്യം മുന്നേറുന്നതിനിടെയാണ് പ്രതീക്ഷ കൈവിടാതെ യസീദി കുടുംബാഗങ്ങളും കാത്തിരിക്കുന്നതെന്ന് മനുഷ്യവകാശ പ്രവര്‍ത്തക നാദിയ മുറദ് പറഞ്ഞു.

മൊസൂളില്‍ 3,400 യസീദി പെണ്‍കുട്ടികളും സ്ത്രീകളുമാണ് ഐഎസിന്റെ പിടിയിലുള്ളത്. ഇവരില്‍ ചുരുക്കം ചിലരെ മാത്രമാണ് സൈനിക നടപടിക്കിടെ രക്ഷിക്കാന്‍ സാധിച്ചതെന്ന് നാദിയ പറഞ്ഞു. ഭീകരരുടെ തടവില്‍നിന്നു ഇവരെ മോചിപ്പിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് നിരവധി തവണ കുടുംബാഗങ്ങള്‍ വിളിച്ചു. ഒരിക്കല്‍ ഭീകരരുടെ പിടിയിലുള്ള 16 വയസുകാരിയുടെ അമ്മ വിളിച്ചു. മകളെ മോചിപ്പിക്കാന്‍ ഭീകരര്‍ 15,000 ഡോളര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മോചനദ്രവ്യം നല്‍കാന്‍ തനിക്കു കഴിഞ്ഞില്ലെന്നും ആ അമ്മ പറഞ്ഞു. അസഹ്യമായ അവസ്ഥയാണിതെന്നും നാദിയ പറഞ്ഞു.

ഐഎസിന്റെ ലൈംഗീക അടിമത്വത്തില്‍ നിന്ന് രക്ഷപ്പെട്ട വ്യക്തിയാണ് നാദിയ. ലൈംഗീക അടിമകളാക്കപ്പെട്ട യസീദി സ്ത്രീകളെ മോചിപ്പിക്കാനുള്ള ശ്രമത്തിനുള്ള അംഗീകാരമായി നാദിയയെ ഈ വര്‍ഷത്തെ നൊബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തിരുന്നു.

Related posts