പ്രാവുകളെ സ്‌നേഹിച്ച് പ്രാവിന്‍കൂട് ജംഗ്ഷന്‍

ktm-pravuപൊന്‍കുന്നം: പ്രാവുകളെ മക്കളെപ്പോലെ സ്‌നേഹിച്ച ഒരു കുടുംബവും അവരുടെ സുഹൃത്തുക്കളും തലമുറകള്‍ക്കു മുമ്പ് ഒത്തൊരുമയോടെ ഒരുക്കിയ പ്രാവിന്‍ കൂട് ശ്രദ്ധേയമാകുന്നു. കൂരാലിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ പള്ളിക്കത്തോട് റോഡില്‍ ഒട്ടക്കല്‍ കവലയിലാണ് പ്രാവിന്‍കൂട് സ്ഥിതിചെയ്യുന്നത്. മൂന്ന് തലമുറയ്ക്കു മുമ്പ് ഇളങ്ങുളം കോടയ്ക്കനാല്‍ കുടുംബവും ഇവരുടെ കുടുംബ സുഹൃത്തുക്കളും ചേര്‍ന്നൊരുക്കിയ കൂടുകളിലാണ് ഇന്നും പ്രാവുകള്‍  കഴിയുന്നത്. കോടയ്ക്കനാല്‍ കുടുംബവും പ്രാവുകളും തമ്മിലുള്ള തലമുറകള്‍ നീളുന്ന ബന്ധത്തിന്റെ ഓര്‍മയ്ക്കായി ഇപ്പോള്‍ ഇവിടം പ്രാവിന്‍കൂട് ജംഗ്ഷന്‍ എന്നാണ് അറിയപ്പെടുന്നത്.

ഏഴടി ഉയരത്തിലുള്ള കൂട്ടില്‍ നിന്ന് തല പുറത്തേക്ക് ഇട്ടുള്ള പ്രാവുകളുടെ ഇരിപ്പും  പ്രാവുകള്‍ കൂടിനെ ചുറ്റിപ്പറക്കുന്നതും കൗതുക കാഴ്ചയാണ്. കൂടിനെ വട്ടമിട്ടു പറക്കുന്ന പ്രാവുകള്‍ ശത്രുക്കളായ പക്ഷികള്‍ എത്തിയാല്‍  കൊത്തിപ്പറത്തുമെന്ന് നാട്ടുകാര്‍പറഞ്ഞു. ഇവിടെ മുട്ടയിട്ട് കുഞ്ഞുങ്ങളായ ശേഷം കൂടുവിട്ട് പോകുന്നവര്‍ വല്ലപ്പോഴും അതിഥിയായി എത്താറുണ്ടെന്ന് പറയപ്പെടുന്നു.

90 വര്‍ഷം മുന്‍പ് കൊപ്രാ വ്യാപാര കേന്ദ്രമായിരുന്ന ഇവിടെ കോടയ്ക്കനാല്‍ കുടുംബത്തിലെ കാരണവരായ മത്തായി മത്തായിയും സുഹൃത്തുക്കളും ചേര്‍ന്നാണ് കോടയ്ക്കനാല്‍  കുടുംബക്കാരുടെ പുരയിടത്തില്‍ കൂട് നിര്‍മിച്ചത്. കാലക്രമേണ വഴി വികസിച്ചപ്പോള്‍ പ്രാവിന്‍ കൂട് മൂന്ന് റോഡുകളുടെ നടുവിലായി.   കൂടിന്റെ അറ്റകുറ്റപ്പണി നടത്തുന്നത് ഈ കുടുംബത്തിലെ പിന്‍തലമുറക്കാരാണ്. കോടയ്ക്കനാല്‍ കുടുംബത്തിലെ ഇപ്പോഴത്തെ  കാരണവരായ കെ.എം. ആന്റണിയാണ് കൂടിന്റെ മുകളില്‍ ഓട് പാകിയതും അറ്റകുറ്റപ്പണി നടത്തിയതും. ഒട്ടക്കല്‍, കൂരാലി പ്രദേശങ്ങളിലെ വീടുകളില്‍ പ്രാവുകള്‍ തീറ്റ തേടാനും വിശ്രമിക്കാനുമായി പറന്നു പോകാറുണ്ട്.

Related posts