ഫലമറിയാന്‍ മണിക്കൂറുകളുടെ കാത്തിരിപ്പു കൂടി: ആകാംക്ഷയുടെ മുള്‍മുനയില്‍ മുന്നണികളും സ്ഥാനാര്‍ഥികളും

alp-voteannalആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പുകൂടി. ഫലം സംബന്ധിച്ച ആകാംക്ഷയുടെ മുള്‍മുനയിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും. തെരഞ്ഞെടുപ്പ് ദിവസം തന്നെ മുന്നണികള്‍ പോളിംഗ് സംബന്ധിച്ച കണക്കുകൂട്ടലുകളും കിഴിക്കലുകളും നടത്തി മണ്ഡലത്തിലെ തങ്ങളുടെ നില സംബന്ധിച്ച കണക്കെടുത്തിരുന്നു.

ജില്ലാ നേതൃത്വങ്ങള്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിന് നല്കുകയും ചെയ്തു. മുന്നണികളുടെ തെരഞ്ഞെടുപ്പ് വിശകലനത്തില്‍ ആത്മവിശ്വാസവും ആശങ്കയും ഒരുപോലെ പ്രതിഫലിക്കുന്നുണ്ട്. ഇടതുതരംഗം ജില്ലയിലുണ്ടായാല്‍ മുഴുവന്‍ സീറ്റുകളും നേടാമെന്നതാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ആറ് സീറ്റുകളില്‍ ഉറച്ച വിജയപ്രതിക്ഷയിലാണ് എല്‍ഡിഎഫ്. അതേസമയം യുഡിഎഫ് ആകട്ടെ നാലു മണ്ഡലങ്ങള്‍ നേടുമെന്നാണ് കണക്കുകൂട്ടിയിരിക്കുന്നത്.

യുഡിഎഫ് അനുകൂല തരംഗമുണ്ടായാല്‍ ജില്ലയില്‍ സീറ്റുകളുടെ എണ്ണം കൂടുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. അതേസമയം ജില്ലയില്‍ ശക്തമായ ത്രികോണ മത്സരം നടന്ന ചെങ്ങന്നൂരും, കുട്ടനാടും തങ്ങള്‍ക്ക് അനുകൂല വിധിയുണ്ടാകുമെന്നതാണ് എന്‍ഡിഎയുടെ വിലയിരുത്തല്‍.  അതേസമയം ജില്ലയില്‍ ഇത്തവണ കനത്ത പോളിംഗ് രേഖപ്പെടുത്തിയത് തങ്ങളുടെ കണക്കുകൂട്ടലുകളെ ബാധിക്കുമോയെന്ന ആശങ്ക മുന്നണികള്‍ക്കുണ്ട്.

മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി എന്‍ഡിഎയുടെ ശക്തമായ പ്രവര്‍ത്തനം ഇരുമുന്നണികളുടെയും കണക്കുകൂട്ടലുകളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. വനിത വോട്ടര്‍മാര്‍ കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയതും മുന്നണികളുടെ കണക്കുകൂട്ടലുകളില്‍ പിഴവുകള്‍ക്ക് സാധ്യതയുണ്ടാക്കുമെന്ന പക്ഷവുമുണ്ട്. ഏതായാലും തെരഞ്ഞെടുപ്പ് വിജയം സംബന്ധിച്ച സ്ഥാനാര്‍ഥികളുടെ ആത്മവിശ്വാസത്തിന് യാതൊരു കുറവുമില്ലെന്നതാണ് തെരഞ്ഞെടുപ്പ് വിധിയെഴുത്ത് സംബന്ധിച്ച ഇവരുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്.

Related posts