ഫെയര്‍ & ലവ്‌ലി രാഹുല്‍! വീര സവര്‍ക്കറെയും അധിക്ഷേപിച്ചു; ഫെയര്‍ ആന്‍ഡ് ലവ്‌ലി പരാമര്‍ശം വംശീയമെന്നു ബിജെപി; രാഹുല്‍ ഗാന്ധിക്കെതിരേ അവകാശ ലംഘന നോട്ടീസ്

Rahulജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിക്കെതിരേ അവകാശ ലംഘന നോട്ടീസ്. കള്ളപ്പണക്കാരെ ജയിലില്‍ അടയ്ക്കുമെന്നും കള്ളപ്പണം വീണ്ടെടുത്തു നല്‍കുമെന്നും വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ബജറ്റില്‍ ‘ഫെയര്‍ ആന്‍ഡ് ലവ്‌ലി’ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍  രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതിനെതിരേയാണ് ബിജെപി രംഗത്തെത്തിയത്. വീര സവര്‍ക്കറെയും രാഹുല്‍ഗാന്ധി അധിക്ഷേപിച്ചെന്നാണ് ബിജെപിയുടെ ആരോപണം.  ഫെയര്‍ ആന്‍ഡ് ലവ്‌ലി പരാമര്‍ശം വംശീയ അധിക്ഷേപമാണെന്നു ബിജെപി ആരോപിച്ചു.

രാജ്യം എന്നാല്‍ പ്രധാനമന്ത്രിയല്ല, പ്രധാനമന്ത്രിയെന്നാല്‍ രാജ്യവുമല്ലെന്നും നരേന്ദ്രമോദിയെ  രാഹുല്‍ പരിഹസിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിനായി മോദി സര്‍ക്കാര്‍ ഫെയര്‍ ആന്‍ഡ് ലവ്‌ലി’യോജന ആരംഭിച്ചിരിക്കുകയാണ്. കള്ളപ്പണക്കാരെ ജയിലില്‍ അടയ്ക്കുമെന്നു പറഞ്ഞ മോദിജി ഇപ്പോള്‍ അവരെ സംരക്ഷിക്കാനുള്ള പദ്ധതിയുമായി വന്നിരിക്കുകയാണ്. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇത്തരമൊരു പദ്ധതി തുടങ്ങിയതു കണ്ടു താന്‍ ഞെട്ടിപ്പോയി. വിദേശത്തുനിന്നു കള്ളപ്പണം തിരികെയെത്തിക്കുമെന്നു വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി പരാജയപ്പെട്ടിരിക്കുകയാണ്: രാഹുല്‍ ആരോപിച്ചു.

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു ലോക്‌സഭയില്‍ ബുധനാഴ്ച  വൈകുന്നേരമായിരുന്നു രാഹുലിന്റെ പ്രകടനം. പ്രസംഗം തുടങ്ങിയപ്പോള്‍ സഭയില്‍ ഇല്ലാതിരുന്ന മോദി പക്ഷേ രാഹുലിനെ ശ്രവിക്കാനായി സഭയിലെത്തി. മോദി വരുന്നതു കണ്ടു ചിരിച്ചുകൊണ്ടു രാഹുല്‍ പറഞ്ഞു- “നമസ്കാരം. താങ്കള്‍ കേട്ടില്ല. താങ്കളുടെ ഫെയര്‍ ആന്‍ഡ് ലൗവ്‌ലി പദ്ധതിയെക്കുറിച്ചായിരുന്നു ഞാന്‍ പറഞ്ഞത്.” മോദിയുള്‍പ്പെടെ എംപിമാര്‍ ഇതുകേട്ടു ചിരിച്ചു.

അധ്യാപകരെയും മാധ്യമപ്രവര്‍ത്തകരെയും മര്‍ദിച്ചിട്ട് പ്രധാനമന്ത്രി എന്തേ ഒരു വാക്കുപോലും മിണ്ടാത്തതെന്നു ജെഎന്‍യു സംഭവത്തെക്കുറിച്ചു പറയുന്നതിനിടെ രാഹുല്‍ ചോദിച്ചു. എണ്ണ വില ബാരലിന് 35 ഡോളറായി കുറഞ്ഞിട്ടും ഇന്ത്യന്‍ വിപണിയില്‍ അതിന്റേതായ മാറ്റങ്ങളൊന്നുമില്ല. തെരഞ്ഞെടുപ്പിനു മുമ്പു പരിപ്പിന്റെ വില 70 രൂപയായതിന്റെ പേരില്‍ യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ച നരേന്ദ്ര മോദി അധികാരത്തില്‍ വന്നതോടെ പരിപ്പിന് 200 രൂപയായി.
ആരുടെ ഉപദേശമാണു മോദി കേള്‍ക്കുന്നതെന്നും രാഹുല്‍ ചോദിച്ചിരുന്നു. ഈ പ്രസംഗം മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വൈറലായതോടെയാണ് ബിജെപി രംഗത്തെത്തിയത്.

Related posts