ബംഗളൂരുവില്‍ റാഗിംഗിനെതുടര്‍ന്ന് മരണമടഞ്ഞ അഹാബിന് നീതിതേടി കുടുംബം; മരണകാരണമായത് തലയ്ക്ക് ഏറ്റ ഗുരുതരമായ പരിക്ക്

raggസ്വന്തം ലേഖകന്‍

ചാലക്കുടി: ബംഗളൂരുവില്‍ റാഗിംഗിനെതുടര്‍ന്ന് മരണമടഞ്ഞ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥി അഹാബ് ഇബ്രാഹിമിന്റെ കുടുംബം നീതി ലഭിക്കാതെ നിരാശയില്‍. ചാലക്കുടി പൂപ്പറമ്പില്‍ വീട്ടില്‍ സെയ്ദ് ഇബ്രാഹിമിന്റെ മകന്‍ അഹാബ് ഇബ്രാഹിം റാഗിംഗിനെതുടര്‍ന്ന് 2014 മാര്‍ച്ച് 10നാണ് മരിച്ചത്.

ബംഗളൂരു ആചാര്യ എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥിയായിരുന്ന അഹാബ് ഇബ്രാഹിമിനെ ഒരു കൂട്ടം സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തതിനെതുടര്‍ന്ന് തലയ്ക്ക് ഏറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമായത്. എന്നാല്‍ അഹാബ് ഇബ്രാഹിമിന്റെ മരണത്തിന് ഉത്തരവാദികളായ സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് എതിരെ യാതൊരു നടപടിയും ഉണ്ടായില്ല.

റാഗിംഗ് നടത്തിയ വിദ്യാര്‍ഥികളുടെ ബന്ധുക്കളുടെ ഉന്നത രാഷ്ട്രീയ സ്വാധീനത്തില്‍ കേസന്വേഷണം പ്രഹസനമായി മാറി. അഹാബ് ഇബ്രാഹിമിന്റെ ബന്ധുക്കള്‍ ഇരു സംസ്ഥാന സര്‍ക്കാരുകളിലെയും മന്ത്രിമാര്‍ക്കു നിവേദനങ്ങള്‍ നല്‍കിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. 2014 ജനുവരിയില്‍ അഹാബ് കുളിമുറിയില്‍ വീണു കിടക്കുന്നതു കണ്ട സുഹൃത്തുക്കള്‍ അബോധാവസ്ഥയിലായിരുന്ന അഹാബിനെ കോളജിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മാര്‍ച്ച് 10ന് മരണമടയുകയായിരുന്നു.

സീനിയര്‍ വിദ്യാര്‍ഥികള്‍ അഹാബിനെ ക്രൂരമായ റാഗിംഗിനു വിധേയമാക്കുകയും ഇതിനെതുടര്‍ന്ന് ഒരു വിദ്യാര്‍ഥിയെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായിരുന്നു. സസ്‌പെന്‍ഡ് ചെയ്ത വിരോധത്തില്‍ കോളജിലെ ഓണാഘോഷത്തിന്റെ തലേന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ അഹാബിനെ വളഞ്ഞുവച്ച് ആക്രമിച്ചു. ഇതിനെത്തുടര്‍ന്ന് തലയ്ക്കു സാരമായ വേദനയുണ്ടായിരുന്ന അഹാബ്  ഭയംമൂലം ആരെയും അറിയിച്ചില്ല. തുടര്‍ന്നാണ് കുളിമുറിയില്‍ അബോധാവസ്ഥയിലായത്.

അഹാബിന്റെ സഹപാഠികള്‍ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ സംഭവസ്ഥലം ബംഗളൂരുവിലായതിനാല്‍ കേരള പോലീസ് കേസെടുത്ത് കര്‍ണാടക പോലീസിനു കൈമാറി. എന്നാല്‍ കര്‍ണാടക പോലീസ് തുടരന്വേഷണം നടത്താതെ അലംഭാവം കാണിക്കുകയായിരുന്നു. അഹാബ് ഇബ്രാഹിമിന്റെ മരണത്തെതുടര്‍ന്ന് നിരവധി നേതാക്കള്‍ വീട്ടില്‍ വന്ന് അനുശോചനം അറിയിക്കുകയും കര്‍ണാടക ആഭ്യന്തരമന്ത്രിയെ ഫോണില്‍ ബന്ധപ്പെടുകയും മറ്റും ഉണ്ടെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. വിവിധ കോളജുകളിലെ റാഗിംഗ് സംഭവങ്ങള്‍ കോലാഹലമുയര്‍ത്തുമ്പോഴും നീതിക്കായി കാത്തിരിക്കുകയാണ് അഹാബിന്റെ കുടുംബം.

Related posts