ബാങ്ക് അധികൃതര്‍ കൈകഴുകി! തലശേരിയില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരി വെടിയേറ്റു മരിച്ച വില്‍ന വിനോദ് തങ്ങളുടെ ജീവനക്കാരിയല്ലെന്ന് ബാങ്ക് അധികൃതര്‍

gunതലശേരി: ലോഗന്‍സ് റോഡിലെ റാണിപ്ലാസ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഐഡിബിഐ ബാങ്കിനുള്ളില്‍ വെടിയേറ്റു മരിച്ച ബാങ്ക് ജീവനക്കാരി പുന്നോലിലെ വില്‍ന വിനോദിന്റെ മരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് തലശേരി കോടതിയെ അറിയച്ചതിനു പിന്നാലെ വില്‍ന തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരിയല്ലെന്ന നിലപാടുമായി ബാങ്ക് രംഗത്തെത്തി. ഐഡിബിഐ ബാങ്ക് റീജണല്‍ മാനേജരാണ് ഇന്‍ഡ്രസ്ട്രിയല്‍ ട്രൈബ്യൂണലിനു മുമ്പാകെ ഇക്കാര്യം അറിയിച്ചത്.

കോഴിക്കോട് ഇഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ആന്‍ഡ് എംപ്ലോയീസ് കോമ്പണ്‍സേഷന്‍ കമ്മീഷണര്‍ പ്രിസൈഡിംഗ് ഓഫീസറെ ഐഡിബിഐ ബാങ്ക് റീജണല്‍ ഹെഡ് മനോജ്കുമാറാണ് വില്‍ന വിനോദ് തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരിയല്ലെന്ന് രേഖാമൂലം അറിയിച്ചിട്ടുള്ളത്. തൊഴിലാളി നഷ്ടപരിഹാര നിയമം 1923  ലെ സെക്ഷന്‍ 4 പ്രകാരം വില്‍നയുടെ മരണവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാര തുക കെട്ടിവയ്ക്കുന്നതിനായിട്ട്  ട്രൈബ്യൂണല്‍ ബാങ്കിന് നോട്ടീസ് നല്‍കിയിരുന്നു. ഈ  നോട്ടീസിനുള്ള മറുപടിയിലാണ് വില്‍ന വിനോദ് ബാങ്കിലെ ജീവനക്കാരിയല്ലെന്ന് ബാങ്കധികൃതര്‍ ട്രൈബ്യൂണലിനെ അറിയിച്ചിട്ടുള്ളത്. ബാങ്കിലെ സെയില്‍സ് സെക്്ഷന്‍ ജീവനക്കാരിയാണ് വില്‍നയെന്നായിരുന്നു സംഭവ ദിവസം ബാങ്ക് അധികൃതര്‍ പറഞ്ഞിരുന്നത്.

വില്‍ന ബാങ്കിനുള്ളില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ബാങ്കിന് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് ബാങ്ക് അധികൃതര്‍ കഴിഞ്ഞ ആഴ്ചയിലാണ് തലശേരി കോടതിയെ അറിയിച്ചത്. വില്‍നയുടെ മരണത്തില്‍ 68,62,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വില്‍നയുടെ മാതാവ് മേലൂരിലെ പുതിയാണ്ടി വീട്ടില്‍ സുധയും വില്‍നയുടെ ഭര്‍ത്താവ് പുന്നോല്‍ കൊമ്മല്‍വയല്‍ പൂജ ഹൗസില്‍ സംഗീതും അഡ്വ.ഒ.ജി പ്രേമരാജന്‍ മുഖാന്തിരം ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് ബാങ്ക് അധികൃതര്‍ വില്‍നയുടെ മരണത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് വ്യക്തമാക്കിയത്.ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് വില്‍ന തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരിയല്ലെന്ന് ബാങ്ക് ഇപ്പോള്‍ നിലപാടെടുത്തിട്ടുള്ളത്.

കഴിഞ്ഞ ജൂണ്‍ രണ്ടിന് രാവിലെ 9.50 നാണ് വില്‍ന വിനോദ് ബാങ്കിനുള്ളില്‍ വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായ അഞ്ചരക്കണ്ടി ഓടക്കടവ് കിനാലൂര്‍ ഹരിശ്രീയില്‍ ഹരീന്ദ്രനെ (51) പോലീസ് അറസ്റ്റ് ചെയ്യുകയും റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു. സംഭവത്തിന് ഒരു മാസം മുമ്പാണു വില്‍ന ബാങ്കില്‍ താത്കാലിക ജീവനക്കാരിയായി ജോലിക്കു കയറിയത്.

തൊഴിലാളി നഷ്ടപരിഹാര നിയമ പ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനായിട്ടുള്ള തുടര്‍ നടപടികള്‍ക്കായി വില്‍നയുടെ ഭര്‍ത്താവ് സംഗീതിനോട് കോഴിക്കോട് ഇഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ആന്റ് എംപ്ലോയീസ് കോമ്പണ്‍സേഷന്‍ കമ്മീഷണര്‍ മുമ്പാകെ ഹാജരാകാന്‍ ട്രൈബൂണല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ 68,62,000 രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് വില്‍നയുടെ മാതാവും ഭര്‍ത്താവും നല്‍കിയ ഹര്‍ജിയും 19 ന് തലശേരി കോടതി പരിഗണിക്കുന്നുണ്ട്.

Related posts