ബാലവേല: ആടുമേയ്ക്കല്‍ സംഘത്തില്‍ നിന്നും മറ്റൊരു തമിഴ്ബാലനേയും മോചിപ്പിച്ചു

pkd-balavelaപാലക്കാട്: ബാലവേലയുമായി ബന്ധപ്പെട്ട് ഒരു കുട്ടിയെ കൂടി ചൈല്‍ഡ് ലൈന്‍പ്രവര്‍ത്തകര്‍ മോചിപ്പിച്ചു.  ചെമ്മരിയാടുകളെ മേയ്ക്കുന്ന സംഘത്തില്‍നിന്നാണ് തമിഴ്‌നാട് സൂലൂര്‍ സ്വദേശിയായ 14 കാരനെ മോചിപ്പിച്ചത്. കുട്ടിയെ പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ. ഡോ. ജോസ്‌പോളിനു മുമ്പാകെ ഹാജരാക്കിയശേഷം മുട്ടികുളങ്ങരയിലെ ചില്‍ഡ്രന്‍സ് ഹോമിലാക്കി.വിവരമറിയിച്ച പ്രകാരം കുട്ടിയുടെ ബന്ധുക്കളോട് രേഖകളുമായു എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ കുഴല്‍മന്ദം  പെരിയപാലത്തുവച്ചാണ് ആടുമേയ്ക്കുന്ന സംഘത്തില്‍നിന്നും ബാലനെ മോചിപ്പിച്ചത്. ബസ് യാത്രികന്‍ നല്‍കിയ വിവരത്തെ തുടര്‍ന്നായിരുന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. ഈ സമയം കുട്ടിയോടൊപ്പം രണ്ടുപേരുണ്ടായിരുന്നു. ഒരാള്‍ ജേഷ്ഠനാണെന്നാണ് പരിചയപ്പെടുത്തിയത്. എന്നാല്‍ ഇയാള്‍ക്ക് 50 വയസോളം പ്രായംതോന്നിയതിനാല്‍ കുട്ടിയോട് കാര്യങ്ങള്‍ തിരക്കി. കുഴല്‍മന്ദം പോലീസിന്റെയും സഹായംതേടിയിരുന്നു. സംഘത്തോടൊപ്പം ഒരാഴ്ച മുമ്പാണ് കുട്ടി ചേര്‍ന്നത്. ഇതുവരെ കൂലി നല്‍കിയിട്ടില്ലെന്നും കുളിക്കാനും മറ്റുമുള്ള സൗകര്യമില്ലായ്മയുംമറ്റും കുട്ടിക്ക് തിരികെ വീട്ടിലേക്ക് പോകാന്‍ ആഗ്രഹമുണ്ടായിരുന്നതായും വെളിപ്പെട്ടു.

ഈ വിവരം സംഘത്തിലെ മറ്റുള്ളവരോട് പറഞ്ഞപ്പോള്‍ ഇനി ആടുമായി തിരിച്ചുപോകുമ്പോള്‍ വീട്ടിലെത്തിക്കാമെന്നായിരുന്നുവത്രെ ഉറപ്പ്. തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ സിഡബ്ല്യുസി ചെയര്‍മാന്‍ മുമ്പാകെ ഹാജരാക്കിയത്. ജില്ലാ ലേബര്‍ ഓഫീസിലേക്ക് ഇതുസംബന്ധിച്ച് പരാതിനല്‍കിയിട്ടുണ്ട്. മൂന്നുദിവസം മുമ്പും മറ്റൊരു കുട്ടിയെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ മോചിപ്പിച്ചിരുന്നു. ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ ഗോപകുമാറിന്റെ നേതൃത്വത്തില്‍ കേശവന്‍, തോമസ് എന്നിവരാണ് സ്ഥലത്തെത്തി കുട്ടിയെ മോചിപ്പിച്ചത്. ബാലവേലകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍  1098 സൗജന്യനമ്പറിലേക്ക് വിളിച്ചറിയിക്കണമെന്നും  ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.

Related posts