മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയുടെ കുഴിയടക്കലും അറ്റകുറ്റപ്പണികളും പ്രതിസന്ധിയില്‍

PKD-MANGALAMROADവടക്കഞ്ചേരി: ടാറിംഗിന്റെ ഗാരണ്ടി പിരീഡ് കഴിഞ്ഞതോടെ മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയുടെ കുഴിയടക്കലും മറ്റു അറ്റകുറ്റപ്പണികളും പ്രതിസന്ധിയിലായി. നാല്പതുകിലോമീറ്റര്‍ വരുന്ന പാതയുടെ പലഭാഗത്തും പാതാളക്കുഴികളും മഴവെള്ളം ഒഴുകിപോകാന്‍ സംവിധാനമില്ലാതെ റോഡില്‍ വെള്ളക്കെട്ടും രൂക്ഷമാണ്.

റോഡ് ആരംഭിക്കുന്ന മംഗലംപാലത്തു തന്നെയുണ്ട് ഭീമാകാരമായ കുഴികള്‍. ഇവിടെ ദേശീയപാത വികസനം കഴിഞ്ഞപ്പോള്‍ വെള്ളക്കെട്ടും പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. മുടപ്പല്ലൂര്‍ ജംഗ്ഷനിലും വെള്ളക്കെട്ട് വാഹനഗതാഗതത്തിനു തടസമാകുകയാണ്. കച്ചവട സ്ഥാപനങ്ങളിലേക്ക് മലിനജലം തെറിച്ചും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കാല്‍നടയാത്രയും ഇവിടെ ദുസഹമാണ്.

18 മാസത്തെ ഗാരണ്ടിയോടെ 2012-ലാണ് ടാറിംഗ് പണികള്‍ പൂര്‍ത്തിയാക്കിയത്. ഗാരണ്ടി പിരീഡും കഴിഞ്ഞ് പിന്നേയും വര്‍ഷങ്ങള്‍ കാര്യമായ കേടുപാടുകളില്ലാതെ പാതയുടെ ടാറിംഗ് നിലനിന്നു. ഒരുപക്ഷേ, ഇത്രയേറെകാലം കാര്യമായ തകര്‍ച്ചയില്ലാതെ നിലനിന്ന റോഡും മംഗലം-ഗോവിന്ദാപുരം പാത തന്നെയാകും. എന്നാല്‍ ഈയടുത്ത കാലങ്ങളായി പാതയില്‍ അറ്റകുറ്റപ്പണികളില്ലാത്തത് പലഭാഗത്തും പൊട്ടിപൊളിയാന്‍ കാരണമാക്കി. യഥാസമയം കുഴികള്‍ അടച്ചു റോഡ് സംരക്ഷിക്കാന്‍ നടപടിയുണ്ടായില്ലെങ്കില്‍ വൈകാതെ തന്നെ റോഡു പൂര്‍ണമായും തകര്‍ന്ന നിലയിലാകുമെന്ന് ചൂണ്ടിക്കാട്ടുന്നു.

Related posts