മണല്‍ കടത്ത്: വാഹനം തടയാന്‍ ശ്രമിച്ച എസ്‌ഐക്കു നേരേ വാഹനം ഇടിച്ചുകയറ്റി; കേസ് ദുര്‍ബലപ്പെടുത്താന്‍ ഉന്നതതല ശ്രമമുണ്ടെന്നു ആക്ഷേപം

klm-policeആലപ്പുഴ: മണല്‍ കടത്തിയ വാഹനം പിടികൂടാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന് നേരെ എയ്‌സ് ഇടിച്ചുകയറ്റി.    നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ എസ്‌ഐയ്ക്ക് നേരെയാണ് ഇന്ന് പുലര്‍ച്ചെ ഒന്നോടെ ബാപ്പു വൈദ്യര്‍ ജംഗ്ഷന് സമീപം വച്ച് മണല്‍ കടത്തുകയായിരുന്ന എയ്‌സ് വാന്‍ ഇടിച്ചുകയറ്റിയത്. ബീച്ച് ഭാഗത്തുനിന്നും മണലുമായി വരുകയായിരുന്ന വാഹനം സൗത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വച്ച് പട്രോളിംഗ് സംഘം നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും വണ്ടി നിര്‍ത്താതെ പോയി. ജീപ്പില്‍ പോലീസ് പിന്‍തുടര്‍ന്നെങ്കിലും പിടികൂടാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് നോര്‍ത്ത് പോലീസിന് വിവരം നല്കി.

തുടര്‍ന്ന് നോര്‍ത്ത് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബാപ്പുവൈദ്യര്‍ ജംഗ്ഷന് സമീപം വച്ച് വാഹനം തടയാന്‍ ശ്രമിച്ചു. റോഡിന് നടുവില്‍ നിന്ന് വാഹനം  നിര്‍ത്താന്‍ ആവശ്യപ്പെട്ട എസ്‌ഐയ്ക്ക് നേരെയെത്തിയ എയ്‌സ് വാന്‍ കൈയില്‍ തട്ടിയശേഷം സമീപത്തെ വീട്ടില്‍ വച്ചിരുന്ന ബൈക്കുകളും ഇടിച്ചുതെറിപ്പിച്ചാണ് നിന്നത്. വാഹനം ഓടിച്ചിരുന്നയാള്‍ ഇതിനിടയില്‍ ഓടി രക്ഷപ്പെട്ടു. പോലീസുകാര്‍ ഇയാളെ പിന്‍തുടര്‍ന്നെങ്കിലും കിട്ടിയില്ല.

തുടര്‍ന്ന് വാഹനം സ്റ്റേഷനിലെത്തിച്ചു. ഇതിനിടയില്‍ കേസ് ദുര്‍ബലപ്പെടുത്താന്‍ ഉന്നതതല ഇടപെടലുണ്ടായതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.  പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമിച്ച സംഭവമായിട്ടും കൈകാണിച്ചിട്ടും നിര്‍ത്താതെ പോവുക, അലക്ഷ്യമായി വാഹനമോടിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നാണ് അറിയുന്നത്.

മണല്‍ കടത്തുകയായിരുന്നിട്ടും അതിന് കേസെടുത്തിട്ടുമില്ല. അതേസമയം രാഷ്ട്രീയ നേതാവിന്റെ ഇടപെടലാണ് കേസ് ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിന് പിന്നിലെന്ന ആക്ഷേപം പോലീസുകാരുടെ ഇടയില്‍ തന്നെ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവം നടന്നതായി അറിയില്ലെന്നാണ് നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ രാവിലെ മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ ചികിത്സ തേടിയതിന് ജനറല്‍ ആശുപത്രിയില്‍ രേഖകളുമുണ്ട്.

Related posts